വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് നിരയില്‍ പുതുചരിത്രം കുറിച്ചുകൊണ്ട്, വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആര്‍ടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആര്‍ടിസിയാണെന്നത് ശ്രദ്ധേയമാണ്. 2002-ല്‍ ആദ്യമായി വോള്‍വോ ഇന്ത്യയില്‍ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകള്‍ വാങ്ങിയത് കെഎസ്ആര്‍ടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്പെന്‍ഷന്‍ ഉള്ള സീറ്റാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റല്‍ ടെക്നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ സയൻസ് ലാബ് നിർമ്മാണോദ്ഘാടനം നടന്നു

കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ സയൻസ് ലാബ് നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സജ്ജീകരിക്കുന്ന സയൻസ് ലാബിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് നിർവ്വഹിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ സദാശിവൻപിള്ള അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡൻ്റ് മുബാറഖ് ഹുസൈൻ, മുൻ അധ്യാപകരായ ജസി, ബിന്ദു, ജ്യോതി, സീനിയർ അസിസ്റ്റൻ്റ് ജോയ്.ജി, സൈജു, നസീർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. സജികുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെറിൻ എസ് നന്ദിയും പറഞ്ഞു.

കേരളവും മഹാകുഭമേളയ്ക്ക് ഒരുങ്ങുന്നു, തിരുന്നാവായ വേദിയാകും

കേരളവും മഹാകുഭമേളയ്ക്ക് ഒരുങ്ങുന്നു, തിരുന്നാവായ വേദിയാകും

തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും വേദിയാകുന്നു. ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, പ്രയാഗ്‌രാജ് എന്നീ നാല് പ്രധാന കുംഭമേളകള്‍ക്ക് സമാനമായി മലപ്പുറം തിരുന്നാവായയും തീര്‍ഥാടക സംഗമ ഭൂമിയാകും. തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ കുംഭമേള അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ മേളയുടെ സംഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏകോപിക്കാന്‍ സ്വീകരണ സമിതിക്ക് രൂപം നല്‍കും.

രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാരയാണ് കേരളത്തിലെ കുംഭ മേളയ്ക്കും മേല്‍നോട്ടം വഹിക്കുകയെന്ന് ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കുംഭമേളയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സ്വാമി ആനന്ദവനം ബുധനാഴ്ച തിരുനാവായ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. മഹാമണ്ഡലേശ്വര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളികൂടിയാണ് സ്വാമി ആനന്ദവനം ഭാരതി. ക്യാംപസ് രാഷ്ട്രീയത്തില്‍ തൃശ്ശൂരിലെ എസ് എഫ് ഐ നേതാവായിരുന്ന സ്വാമി ആനന്ദവനം ഭാരതി പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.

ഉത്തരേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഉത്സവത്തിന്റെ പാരമ്പര്യമുള്ള നാടാണ് തിരുന്നാവായ എന്നാണ് സ്വാമി ആനന്ദവനം ഭാരതി പറയുന്നത്. ചേരമാന്‍ പെരുമാളിന്റെ കാലത്ത് തിരുനാവായയില്‍ മഹാ മഖം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. ദക്ഷിണേന്ത്യയില്‍ തിരുന്നാവായയ്ക്ക് പുറമെ തമിഴ്നാട്ടിലെ കുംഭകോണത്തും ആചാരമായി മഹാ മഖം നിലനിന്നിരുന്നു. മലയാള മാസത്തിലെ മകം നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങുകള്‍ നടന്നിരുന്നത് എന്നും സ്വാമി പറയുന്നു.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആയിരുന്നു തിരുന്നാവായയില്‍ മഹാ മഖം നടന്നിരുന്നത്. ഹിന്ദു ധര്‍മ്മം അനുസരിച്ച് യജ്ഞവും യാഗവുമായിരുന്നു ഈ ഉത്സവകാലത്ത് നടത്തിയിരുന്നത്. പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതും ഈ സമയത്തായിരുന്നു. അവസാനത്തെ പെരുമാളായ സുന്ദരമൂര്‍ത്തിയുടെ ഭരണത്തിനുശേഷം, ഉത്സവത്തിന്റെ നേതൃത്വം പെരുമ്പടപ്പ് സ്വരൂപത്തിലേക്കും പിന്നീട് വള്ളുവ കോനാതിരിയിലേക്കും മാറി. പിന്നീടാണ് ചടങ്ങിന് ആയോധനരൂപം കൈവന്നതും മാമാങ്കം എന്ന നിലയിലേക്ക് മാറിയത് എന്നും അദ്ദേഹം പറയുന്നു.

തിരുന്നാവായയില്‍ വീണ്ടും മഹാ മഖം ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും സ്വാമി പറയുന്നു. 2016-ല്‍ ആണ് വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചത്. തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ഭാരതപ്പുഴയുടെ തീരത്ത് നദീപൂജാ ചടങ്ങുകള്‍ നടത്തിയാണ് ഇതിന്റെ തുടക്കം കുറിച്ചത്. കോവിഡ് കാലത്ത് ഒഴികെ ചടങ്ങുകള്‍ എല്ലാവര്‍ഷവും തുടരുകയും ചെയ്തു.

2016 ല്‍ ചടങ്ങുകള്‍ ആരംഭിച്ചത് പ്രകാരം 2028 ല്‍ വിപുലമായ മഹാ മഖം (കുംഭമേള) ആഘോഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന് മുന്നോടിയായാണ് 2026 ലെ ചടങ്ങുകള്‍. അടുത്ത വര്‍ഷത്തെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ സഹകരണം ജുന അഖാര തേടും. മറ്റ് അഖാരകളില്‍ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തവും ഉറപ്പാക്കും. കേരളത്തിലെ ആശ്രമങ്ങളും സ്വാമിമാരും മേളയില്‍ പങ്കാളികളാകുമെന്നും സ്വാമി ആനന്ദവനം പറഞ്ഞു.

സപ്ലൈകോയിൽ മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

സപ്ലൈകോയിൽ മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും.

ഓണത്തോട് അനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പ്രതിമാസം 20 കിലോ പച്ചരി/പുഴുക്കലരി നല്‍കിയിരുന്നത് സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കും.

1,000 രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപക്ക് ഈ മാസം മുതല്‍ നല്‍കുന്നുണ്ട്. 500 രൂപക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും. 500 രൂപക്ക് മുകളിലുള്ള ബില്ലുകളില്‍ സപ്ലൈകോ വില്‍പനശാലകളില്‍ യുപിഐ മുഖേന പണം അടച്ചാല്‍ അഞ്ചു രൂപ കുറവ് നല്‍കും. ഈ വര്‍ഷവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ ആയിരിക്കും ഫെയറുകള്‍. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകള്‍ ക്രിസ്മസ് ഫെയറുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

പി ആർ എ അംഗം കെ. ശിവസുബ്രമണ്യൻ (84) അന്തരിച്ചു

പി ആർ എ അംഗം കെ. ശിവസുബ്രമണ്യൻ (84) അന്തരിച്ചു

ആറ്റിങ്ങൽ: പി ആർ എ അംഗം കെ. ശിവസുബ്രമണ്യൻ – (84) (PRA – 14-B) – (മധുര അലൂമിനിയം) അന്തരിച്ചു. സംസ്കാരം നാളെ (6/11/2025) വ്യാഴം രാവിലെ 10.30 മണിക്ക്.

സെറ്റ് ജനുവരി 2026; നവംബര്‍ 28 വരെ അപേക്ഷിക്കാം

സെറ്റ് ജനുവരി 2026; നവംബര്‍ 28 വരെ അപേക്ഷിക്കാം

ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോള്‍ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസ് https://www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.

വിഷയങ്ങള്‍: സെറ്റ് പേപ്പര്‍ രണ്ടില്‍ 31 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജര്‍മന്‍, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റഷ്യന്‍, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക്, ഉര്‍ദു, സുവോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

പരീക്ഷ: സെറ്റില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് എല്ലാവര്‍ക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ടില്‍ പരീക്ഷാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം ലഭിക്കും. പേപ്പര്‍ ഒന്നില്‍ 120 ചോദ്യങ്ങള്‍. ഓരോ മാര്‍ക്കുവീതം. പേപ്പര്‍ രണ്ടിലും 120 ചോദ്യങ്ങള്‍. ഇതില്‍ 80 ചോദ്യങ്ങള്‍ മാത്തമാറ്റിക്‌സിലും സ്റ്റാറ്റിസ്റ്റിക്‌സിലും. ഒന്നര മാര്‍ക്ക് വീതം. മറ്റ് വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഓരോ മാര്‍ക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിര്‍ണയ തീയതിയും പ്രോസ്‌പെക്ടസിലുണ്ട്.

സെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പേപ്പര്‍ ഒന്നിലും രണ്ടിലും 40 മാര്‍ക്ക് വീതവും മൊത്തത്തില്‍ 48 മാര്‍ക്കും നേടണം. ഒ.ബി.സി, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് യഥാക്രമം 35, 45 മാര്‍ക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35, 40 മാര്‍ക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവര്‍ക്ക് ‘സെറ്റ് പാസ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ മാസ്റ്റേഴ്‌സ് ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും ഉള്ളവര്‍ക്ക് സെറ്റിന് അപേക്ഷിക്കാം.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തില്‍ എം.എസ്.സി.എഡ് (50 ശതമാനം മാര്‍ക്കില്‍ / തത്തുല്യ ഗ്രേഡില്‍ കുറയരുത്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

കോമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് പി.ജികള്‍ക്ക് ബി.എഡ് വേണമെന്നില്ല.

അറബിക്, ഉര്‍ദു, ഹിന്ദി വിഷയങ്ങളില്‍ ഡി.എല്‍.എഡ്/ എല്‍.ടി.ടി.സി ഉള്ളവര്‍ക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബയോളജി പി.ജിക്കാര്‍ക്ക് നാച്വറല്‍ സയന്‍സില്‍ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവര്‍ഷം ബി.എഡ് പഠിക്കുന്നവര്‍ക്കും ബി.എഡ് നേടി അവസാനവര്‍ഷം പി.ജിക്ക് പഠിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വര്‍ഷ പി.ജി/ബി.എഡ് വിദ്യാര്‍ഥികള്‍ സെറ്റിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.