‘ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു’; വികസന സദസ്സിന് മുന്നില്‍ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

‘ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു’; വികസന സദസ്സിന് മുന്നില്‍ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് എംഎല്‍എയുടെ എകാംഗ പ്രതിഷേധം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നും ചെയ്യാതെ പാതിവഴിയില്‍ പണി ഉപേക്ഷിച്ച മിനി സിവില്‍സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാള്‍ ഇവിടെയുണ്ട്. വേണമെങ്കില്‍ അതിന് അദ്ദേഹത്തിന്റെ പേരിടാം. അതിന് ഇഎംഎസിന്റെ പേരാണ് ഇട്ടത്. പണി പൂര്‍ത്തിയാകാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ട് പഞ്ചായത്ത് അപമാനിക്കുകയാണ്. പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണന കേരളത്തിലെ ജനം കാണട്ടെ. അദ്ദേഹത്തെ അപമാനിക്കാണ് ഇത്തരമൊരു ഉദ്ഘാടനം നടത്തിയത്. ഇതൊന്നും കേരളം അംഗീകരിക്കില്ല. അതില്‍ പ്രതിഷേധിച്ചാണ് ഒരുമകന്‍ എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പ്രതിഷേധം ഇരിക്കുന്നത്’ – ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുതുപ്പള്ളിയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ വികസന സദസ്സിന്റെ പ്രചാരണ ബോര്‍ഡില്‍ അനുവാദമില്ലാതെ തന്റെ ചിത്രം വെച്ചിരിക്കുന്നു. കേരളത്തില്‍ യുഡിഎഫ് ബഹിഷ്‌കരിച്ച ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ

മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നിലവിലെ മൂന്ന് ജില്ലകളില്‍ നിന്ന് അഞ്ചു ജില്ലകളിലേക്ക് ഓറഞ്ച് അലര്‍ട്ട് നീട്ടി.

മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കുപ്രസിദ്ധ മോഷ്ടാവിനെ വർക്കല പോലീസ് പിടികൂടി

കുപ്രസിദ്ധ മോഷ്ടാവിനെ വർക്കല പോലീസ് പിടികൂടി

തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം വിനോദസഞ്ചാരികൾക്കൊപ്പം ടൂറിസ്റ്റായി വർക്കലയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ഇന്ന് വർക്കല പോലീസിന്റെ പിടിയിലായത്.

കോയമ്പത്തൂർ ഭാഗത്തെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ. മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.

കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി.

വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്രിമിനൽ കേസുകൾ ഉൾപ്പെടുന്നവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ആയി മാറുകയാണ് വർക്കല വിനോദസഞ്ചാര മേഖല
പ്രതിയെ കോയമ്പത്തൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു.

ആറ്റിങ്ങലിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു

ആറ്റിങ്ങലിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു

ആറ്റിങ്ങൽ: കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു സമീപം അനിത ഭവനിൽ ധർമ്മപാലന്റെ കിണറാണ് കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നത്.

കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവില്‍

കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്‍ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശരീരത്തില്‍ അധികം പരിക്കുകളൊന്നുമില്ലായിരുന്നു. അതിനാല്‍ ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നുള്ളതാണ് പൊലീസ് വ്യക്തമാക്കുന്നത്.

വൃത്തിയുള്ള ശുചിമുറി വിവരങ്ങൾ ‘ക്ലൂ’ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍

വൃത്തിയുള്ള ശുചിമുറി വിവരങ്ങൾ ‘ക്ലൂ’ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍

തിരുവനന്തപുരം: യാത്രകള്‍ക്കിടയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി ശുചിത്വമിഷന്‍. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പ് കാണിച്ചുതരും. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം എന്നിവയ്ക്കൊപ്പം ശുചിമുറിയുടെ റേറ്റിങും ആപ്പില്‍ ഉപയോക്താക്കള്‍ക്ക് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേര്‍ന്ന് ശുചിത്വമിഷനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നല്‍കുന്ന സേവനങ്ങള്‍, റെസ്റ്റോറന്റുകളിലെ സിഗ്‌നേച്ചര്‍ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയും ആപ്പില്‍ നല്‍കും.

കേരള ലൂ (Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നല്‍കിയിരിക്കുന്നത്. ഫ്രൂഗല്‍ സൈന്റിഫിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ശുചിമുറികള്‍ ലഭ്യമായ മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ഈ മാസം നാളെ മുതല്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും യാത്രക്കാരുടെയുള്‍പ്പെടെ അവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം എന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.