by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മാറ്റിന് മങ്ങലേല്‍പ്പിച്ച് പ്രായത്തട്ടിപ്പ് പരാതി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ അത്‌ലറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണ് ആക്ഷേപം. അണ്ടര്‍ 19 വിഭാഗത്തില്‍ കുട്ടികള്‍ മത്സരിക്കേണ്ട വിഭാഗത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിനായി മത്സരിച്ച വിദ്യാര്‍ഥിനിക്ക് 21 വയസുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു.
ഉത്തര്‍പ്രദേശുകാരിയായ ജ്യോതി ഉപാധ്യായ എന്ന പെണ്‍കുട്ടിയുടെ മേളയിലെ പങ്കാളിത്തമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. 100, 200 മീറ്റര്‍ സ്പിന്റ് ഇനങ്ങളില്‍ മത്സരിച്ച ജ്യോതി വെള്ളി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങളില്‍ നാലാം സ്ഥാനത്തെത്തിയ തൃശൂര്‍ ആളൂര്‍ ആര്‍എംഎച്ച്എസ്എസും പാലക്കാട് ജില്ലാ ടീമും പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ഡാറ്റ ബേസ് അനുസരിച്ച് 2004 മേയ് നാലിന് ജനിച്ച ജ്യോതിക്ക്, 21 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മത്സരങ്ങളുടെ ഫലം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇതരസംസ്ഥാന താരങ്ങളെ ഇത്തരത്തില്‍ എത്തിക്കുന്നതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പടെ വയസ് തെളിയിക്കുന്ന രേഖകള്‍ കൃത്രിമം നടത്തിയാണ് കുട്ടികളെ എത്തിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സബ് ജില്ലാ മത്സരങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത്. പതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് കുട്ടികള്‍ക്കായി ഇതിന് ലഭിക്കുന്നത്.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാര്‍ശകളാണ് പിഎസ്‌സി അയച്ചത്.
ഈ വര്‍ഷം ഇതുവരെ 853 റാങ്ക് പട്ടികകള്‍ ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടര്‍ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്‌സി സ്വന്തമാക്കി. ഒക്ടോബര്‍ 10 ന് യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ്, ക്ലാര്‍ക്ക്, കേരള ബാങ്കില്‍ ക്ലാര്‍ക്ക്, തദ്ദേശ വകുപ്പില്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകള്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ചു.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് ഒക്ടോബർ 28ന് ആണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നത്.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10നകം എൽ.ബി.എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
നിലവിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാർത്ഥികൾക്ക് പുതിയ നിരാക്ഷേപപത്രം നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി ഉയരും. നിലവിലെ സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 ആയിരുന്നു. ഇന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് വിന്റര്‍ ഷ്യെഡ്യൂള്‍.
നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടന്‍ പുതിയ സര്‍വീസുകള്‍ തുടങ്ങും. കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലെ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിക്കും. രാജ്യാന്തര സര്‍വീസുകള്‍ 300 പ്രതിവാര എടിഎമ്മുകളില്‍ നിന്ന് 326 ആയി കൂടും. 9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുക. ആഭ്യന്തര സര്‍വീസുകള്‍ 300 ഇല്‍ നിന്ന് 406 ആയി ഉയരും. 35 ശതമാനമാണ് വര്‍ധന.
പ്രതിവാര സര്‍വീസുകള്‍:
അബുദാബി – 66
ഷാര്‍ജ – 56
ദമ്മാം – 28
കുവൈത്ത് – 24
മാലെ- 24
ദുബായ് – 22
മസ്‌കത്ത് – 22
ക്വലാലംപൂര്‍ – 22
ദോഹ – 20
സിംഗപ്പൂര്‍ – 14
ബഹ്റൈന്‍ – 10
കൊളംബോ – 08
റിയാദ് – 06
ഹാനിമാധൂ – 04
ആഭ്യന്തര സര്‍വീസുകള്‍:
ബെംഗളൂരു – 92
ഡല്‍ഹി – 84
മുംബൈ – 70
ചെന്നൈ – 42
ഹൈദരാബാദ് – 28
നവി മുംബൈ – 28
കൊച്ചി – 26
ട്രിച്ചി – 12
കണ്ണൂര്‍ – 10
പുണെ – 08
മംഗളൂരു – 06


by Midhun HP News | Oct 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും പിന്തുണച്ച്, സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് കൈഫ്. രോഹിതും കോഹ്‌ലിയും 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലുണ്ടാകരുതെന്നു ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. ഓസീസ് മണ്ണിലടക്കം ഇരുവരും ഫോമിലെത്തരുതെന്നു സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മൂന്നാം പോരില്‍ ഹിറ്റ്മാന്‍ സെഞ്ച്വറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളിലും തുടരെ പൂജ്യത്തില്‍ പുറത്തായ കോഹ്‌ലിയും മൂന്നാം പോരില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു തിരിച്ചു വരവ് ഗംഭീരമാക്കി. ഇരുവരും ചേര്‍ന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു.
പിന്നാലെയാണ് യു ട്യൂബ് ചാനലിലൂടെ തുറന്നു പറച്ചിലുമായി കൈഫ് രംഗത്തെത്തിയത്.’തങ്ങള്‍ പരാജയപ്പെടാന്‍ കാത്തിരിക്കുന്നവരുണ്ടെന്നു രോഹിതിനും കോഹ്‌ലിക്കും അറിയാം. ചില സെലക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരും അതാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും ദൃഢ നിശ്ചയമുള്ളവരാണ്. അവരുടെ മുഖം നോക്കു. ശന്തമായാണ് അവര്‍ കളിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന ആത്മവിശ്വാസമുണ്ട് രണ്ട് പേര്‍ക്കും.’
മത്സരത്തില്‍ 168 റണ്‍സ് കൂട്ടുകെട്ടാണ് ഇതിഹാസങ്ങള്‍ ചേര്‍ന്നു സിഡ്‌നിയില്‍ ഉയര്‍ത്തിയത്. രോഹിത് 121 റണ്‍സും കോഹ്‌ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു.
‘2027ലെ ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരു താരങ്ങളും ഇന്ത്യക്കായി കളിക്കണ്ടേത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രോഹിതിനെ ബൗണ്‍സി ട്രാക്കില്‍ ടീമിനു വേണം. സമാനമാണ് കോഹ്‌ലിയും. ഇരുവരും ഇത്തരം പിച്ചുകളില്‍ നന്നായി കളിച്ച് മികവ് അടിവരയിട്ട താരങ്ങളാണ്. പ്രായം വെരും സംഖ്യ മാത്രമാണെന്നു ഇരുവരും തെളിയിക്കുന്നുണ്ട്. രോഹിതിനും കോഹ്‌ലിക്കും ആരാധക പിന്തുണയുണ്ട്’- കൈഫ് വ്യക്തമാക്കി.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
സർക്കാർ ആയുഷ് മേഖലയിലെ സിദ്ധ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ മുഖേന നടപ്പിലാക്കുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
ഗ്രാമത്ത് മുക്ക് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സ്വാഗതം ആശംസിക്കുകയും, ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ചന്ദ്രപ്രഭു. എം വിഷയാവതരണം നടത്തുകയും തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. തുളസീധരൻ പിള്ള, ഷീജാ എസ്., എ. നജാം, രമ്യാ സുധീർ, അവനവഞ്ചേരി രാജു, എസ്. ഗിരിജ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും മെഡിക്കൽ ഓഫീസർ (വർമ്മ) ഡോ. ദേവിക. പി. എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ആദ്യ സർക്കാർ സിദ്ധ ഡിസ്പെൻസറിയും, ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഡിസ്പെൻസറുകളിൽ നിന്നും പ്രഥമ കായകൽപ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ഗവ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി. സേവനത്തിന്റെ വഴിയിൽ ഒരു ചുവടുവെപ്പ് കൂടി നടത്തിക്കൊണ്ട് പുതിയതായി തുടങ്ങുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിൽ ഒരു വർമ്മ മെഡിക്കൽ ഓഫീസറിനെയും രണ്ട് തെറാപ്പിസ്റ്റുകളെയും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ അസ്ഥി, പേശി, നാഡീ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾക്കും വർമ്മ ചികിത്സ ഫലപ്രദമാണ്.


Recent Comments