രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.

മക്കള്‍: കെ ആര്‍ രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ ആര്‍ വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ ആര്‍ പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).

മരുമക്കള്‍: അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ- ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ്), പരേതനായ സി കെ രാധാകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആകാശവാണി).

കൊച്ചുമക്കള്‍: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍ കൃഷ്ണന്‍ (പിആര്‍എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി നായര്‍ (സയന്റിസ്റ്റ് ബിഎആര്‍സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടില്‍.

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.

ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തു നിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ നടക്കും.

സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്‌ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന്‌ സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ്‌ കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ്‌ മേധാവി ആനന്ദിന്റെ ഇന്നു വീണ്ടും സുരക്ഷ വിലയിരുത്തും.

വ്യാഴാഴ്ച രാവിലെ 10ന്‌ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന്‌ ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച പകൽ 12.10ന്‌ എറണാകുളം സെന്റ് തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

ദീപങ്ങളുടെ ഉത്സവം ഇന്ന്; അറിയാം ദീപാവലിയുടെ ഐതീഹ്യവും വിശ്വാസവും

ദീപങ്ങളുടെ ഉത്സവം ഇന്ന്; അറിയാം ദീപാവലിയുടെ ഐതീഹ്യവും വിശ്വാസവും

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആണ് ഇന്ന്. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂര്‍ത്തത്തെ ‘നരകചതുര്‍ദ്ദശി’ എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത അകറ്റുവാന്‍ ഈ പ്രകാശധോരണിക്കു കഴിയുമെന്നാണ് വിശ്വാസം.

ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം.

സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയുമായും ജ്ഞാനത്തിന്റെ ദേവനും തടസ്സങ്ങള്‍ നീക്കുന്നവനുമായ ഗണേശനുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് പ്രാദേശിക പാരമ്പര്യങ്ങള്‍ ഈ അവധിക്കാലത്തെ വിഷ്ണു, കൃഷ്ണന്‍ ,ദുര്‍ഗ്ഗ,ശിവന്‍,കാളി,ഹനുമാന്‍,കുബേരന്‍,യമന്‍,യാമി,ധന്വന്തരി,അല്ലെങ്കില്‍ വിശ്വകര്‍മന്‍ എന്നിവരുമായി ബന്ധിപ്പിക്കുന്നു .

പ്രധാനമായും ഒരു ഹിന്ദു ഉത്സവമായതിനാല്‍, ദീപാവലിയുടെ വ്യതിയാനങ്ങള്‍ മറ്റ് മതസ്ഥരും ആഘോഷിക്കുന്നു. ജൈ നമതക്കാര്‍ സ്വന്തം ദീപാവലി ആചരിക്കുന്നു. ഇത് മഹാവീരന്റെ അന്തിമ മോചനത്തെ അടയാളപ്പെടുത്തുന്നു. മുഗള്‍ തട വറയില്‍ നിന്ന് ഗുരു ഹര്‍ഗോബിന്ദിന്റെ മോചനത്തെ അടയാളപ്പെടുത്തുന്നതിനായി സിഖുകാര്‍ ബന്ദി ചോര്‍ ദിവസ് ആയി ആഘോഷിക്കുന്നു. മറ്റ് ബുദ്ധമതക്കാരില്‍ നിന്ന് വ്യത്യസ്തമായി, ന്യൂവാര്‍ ബുദ്ധമതക്കാര്‍ ലക്ഷ്മിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു. അതേസമയം കിഴക്കന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ പൊതുവെ കാളി ദേവിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു .

ഉത്സവ വേളയില്‍, ആഘോഷിക്കുന്നവര്‍ അവരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവ ദീപങ്ങള്‍ (എണ്ണ വിളക്കുകള്‍),മെഴുകുതിരികള്‍, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.പ്രത്യേകിച്ച് ഹിന്ദുക്കള്‍. ഉത്സവത്തിന്റെ എല്ലാ ദിവസവും പുലര്‍ച്ചെ ഒരു ആചാരപരമായ എണ്ണ കുളി നടത്തുന്നു.

ദീപാവലിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചും രംഗോലി ഡിസൈനുകള്‍ കൊണ്ട് നിലം അലങ്കരിച്ചും മറ്റുമാണ് ആഘോഷിക്കുന്നത്. കുടുംബങ്ങള്‍ വിരുന്നുകളില്‍ പങ്കെടുക്കുകയും മിഠായി പങ്കിടുകയും ചെയ്യുന്നതിനാല്‍ ഭക്ഷണം ഒരു പ്രധാന കാര്യമാണ്. കുടുംബങ്ങള്‍ക്ക് മാത്രമല്ല, സമൂഹങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലുള്ളവര്‍ക്കും ഈ ദിവസം വിശേഷമാണ്. പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ സംഘടിപ്പിക്കുന്ന ഒരു വാര്‍ഷിക തിരിച്ചുവരവിന്റെയും ബന്ധത്തിന്റെയും കാലഘട്ടമായാണ് ദീപാവലിയെ കാണുന്നത്. പല പട്ടണങ്ങളും പാര്‍ക്കുകളില്‍ പരേഡുകളോ സംഗീത-നൃത്ത പ്രകടനങ്ങളോ ഉള്ള കമ്മ്യൂണിറ്റി പരേഡുകളും മേളകളും സംഘടിപ്പിക്കുന്നു. ചില ഹിന്ദുക്കള്‍, ജൈനര്‍, സിഖുകാര്‍ എന്നിവര്‍ ഉത്സവകാലത്ത് സമീപത്തും അകലെയുമുള്ള കുടുംബങ്ങള്‍ക്ക് ദീപാവലി ആശംസാകാര്‍ഡുകള്‍ അയയ്ക്കാറുണ്ട്. മിഠായികളുടെയും മധുര പലഹാരങ്ങളുടെ പെട്ടികള്‍ വിതരണം ചെയ്യുകയും ചെയ്യും. ഉത്സവത്തിന്റെ മറ്റൊരു വശം പൂര്‍വ്വികരെ ഓര്‍മ്മിക്കുക എന്നതാണ്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അനവഞ്ചേരി സ്നേഹ റസിഡൻ്റ്സ് അസോസിയേഷനും, വെഞ്ഞാറമൂട് അൽഹിബ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. നിരവധി നാട്ടുകാർക്ക് സൗജന്യ മരുന്നും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. എസ് ആർ എ സെക്രട്ടറി പ്രസാദ് ബി. ആർ, പ്രസിഡൻറ് പ്രസന്ന ബാബു. കെ, കൺവീനർ എം.താഹ, ട്രഷറർ സുഭാഷ് ബാബു, എക്സിക്യൂട്ടീവ് അംഗം പ്രകാശ് എന്നിവർ നേതൃത്വം നൽകി.

സി.എം വിത്ത് മീ കാൾ…വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ

സി.എം വിത്ത് മീ കാൾ…വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ

ആറ്റിങ്ങൽ: വർഷങ്ങളായുള്ള പരാതിയിലും നീക്കം ചെയ്യാത്ത റോഡ് കൈയേറി ഉപേക്ഷിച്ച നിലയിലുള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ നീക്കി. മുഖ്യമന്ത്രിയുടെ കാൾ സെന്ററിലേക്ക് വിളിച്ചു പരാതിപ്പെട്ട ഉടനെയാണ് ഈ വിഷയത്തിൽ പരിഹാരം ഉണ്ടായത്. സി.എം വിത്ത് മീ കാൾ സെന്ററിലേക്ക് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണ് വിളിച്ച് പരാതിപ്പെട്ടത്.

ആറ്റിങ്ങൽ നഗരത്തിൽ ജലഅതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ ആസ്ഥാനത്തിന് പുറകുവശത്തുനിന്നും ദേശീയ പാതയിലേക്കുള്ള റോഡിലാണ് കൂറ്റൻ പൈപ്പുകൾ കൊണ്ട് ഉപേക്ഷിച്ച നിലയിലിട്ടിരുന്നത്. വർഷങ്ങളായി വലിയ കാസ്റ്റ് അയൺ പൈപ്പുകൾ ഇവിടെ കൊണ്ടിരിക്കുകയായിരുന്നു. റോഡിൻ്റെ ഒരുവശം പൂർണമായും പൈപ്പുകൾ നിറഞ്ഞ അവസ്ഥയില് വാഹന ഗതാഗതത്തെയും ബാധിച്ചു. സമീപ വസ്തു ഉടമകൾക്ക് റോഡിൽ നിന്നും വസ്തുവിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.

വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരത്തിന് ചുറ്റും കാട് പടർന്നത് ഇഴജന്തുക്കളുടെയും സങ്കേതവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതും നാട്ടുകാർക്ക് ആശങ്ക ഉയർത്തി. നാട്ടുകാർ നിരവധി തവണ നഗരസഭയിലും ജല അതോറിറ്റിയിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടി ഉണ്ടായില്ല. ഈ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ സമീപിച്ചപ്പോൾ ഇത് തങ്ങളുടെ പരിധിയിലുള്ള വർക്കുകൾക്ക് വേണ്ടി എത്തിച്ചതല്ലെന്നും ജല അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടണം എന്നും മറുപടി നൽകി തിരിച്ചയക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുള്ള ജല അതോറിറ്റി ആസ്ഥാനത്തെത്തി. ഈ പൈപ്പ് ശേഖരം ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നാട്ടുകാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചപ്പോൾ ബുദ്ധിമുട്ടുള്ളവർ സ്വന്തം നിലയിൽ ഇത് മാറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടിടണം എന്ന് നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഈ വിഷയം എച്ച്.പി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജല അതോറിറ്റിക്ക് പൈപ്പുകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് സ്ഥലം കണ്ടെത്താത്തതാണ് ഈ ദുരിതത്തിന് കാരണം. നിലവിൽ വിവിധ പദ്ധതികൾക്ക് വേണ്ടി പൈപ്പുകൾ വാങ്ങിയാൽ റോഡരുകിൽ കൊണ്ടുവന്ന് സൂക്ഷിക്കുകയാണ് പതിവ്. പദ്ധതി പൂർത്തീകരണത്തിനു ശേഷവും ബാക്കി വരുന്ന പൈപ്പുകളും മറ്റ് സാമഗ്രികളും പാതവക്കുകളിൽ കെട്ടിക്കിടക്കും. ഇതാണ് ആറ്റിങ്ങൽ വലിയകുന്നിൽ നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ചത്.

വർഷങ്ങളായി പരാതി നൽകുകയും നാട്ടുകാർ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് മുഖ്യമന്ത്രിയുടെ കാൽ സെൻ്ററിലേക്ക് വിളിച്ച ഉടൻ മണിക്കൂറുകൾക്കുള്ളിൽ പൂർണമായും നീക്കം ചെയ്തത്.

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ കോഴ്സുകളുടെ ഉദ്ഘാടനംനടന്നു

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ കോഴ്സുകളുടെ ഉദ്ഘാടനംനടന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു.

ബി.സി.എ, ബി.ബി.എ, ബി.എസ്.സി(ഡേറ്റാ സയൻസ്), ബിക്കോം, ബി.എ(സോഷ്യോളജി) എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ:എൽ.എസ് സുമ അധ്യക്ഷയായി. ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ ഡോ: എം ജയപ്രകാശ്, അക്കാഡമിക്സ് ഡീൻ ഡോ:ആർ ജിഷാരാജ്, കോളേജ് ആന്റീ റാഗിംഗ് കമ്മിറ്റി അംഗം എസ് സതീഷ് കുമാർ, അസിസ്റ്റന്റ് പ്രോഫസർ ഡോ:ചിത്രാ ഭാസ്കർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രോഫസർമാരായ എസ്. ശീജിത്ത് സ്വാഗതവും ആര്യാ മുരളി നന്ദിയും പറഞ്ഞു.