by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി സിജോ ഫ്രാൻസിസ് (41) ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ജ്വല്ലറിയിൽ മോഷണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജയൻ ജെ, സബ് ഇൻസ്പെക്ടർ ജിഷ്ണു എം എസ്, സി പി ഒമാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. സിജോ ഫ്രാൻസിസ് നാളുകളായി കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ ടോറസ് ലോറിയിൽ ഇലക്ട്രിക് ലൈൻ കമ്പി കുടുങ്ങി രണ്ട് പോസ്റ്റുകൾ നിലം പതിച്ചു. വെഞ്ഞാറമൂട് മുക്കുന്നൂർ ചിറവിള ജംഗ്ഷന് സമീപം പന്ത്രണ്ടര മണിയോടെയാണ് സംഭവം.
വെഞ്ഞാറമൂട്ടിൽ മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ഹെവി വാഹനങ്ങൾ ഒന്നും കടക്കാൻ പാടില്ലെന്ന് കർശന നിർദേശം ഉള്ളതിനാൽ ഹെവി വാഹനങ്ങൾ ജംഗ്ഷനിൽ എത്താതെ മൂക്കുന്നൂർ വഴിയാണ് കടന്നു പോകുന്നത്.
ടോറസ് ലോറി ചിറവിള എത്തിയപ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ കുടുങ്ങുകയും ലോറി മുന്നോട്ട് പോയപ്പോൾ ലൈൻ കമ്പി വലിഞ്ഞ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്യു. ഉടൻ തന്നെ കെ എസ് ഇ ബി ഇടപ്പെട്ട് ലൈൻ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാൽ പോസ്റ്റുകൾ റോഡിൽ വീണതിനാൽ പ്രദേശത്ത് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.
വലിയ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനാൽ ഇട റോഡുകളിൽ ലൈൻ കമ്പികൾ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ ഉടനടി അധികൃതർ ഇടപെട്ടു പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇട റോഡുകളിൽ വാഹന തടസ്സം ഉണ്ടായാൽ അത് ഗതാഗതം പുനഃ സ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടി വരുമെന്നാണ് യാത്രക്കാരും പറയുന്നത്.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വൈകുന്നേരത്തോടെ മാമം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പുകപരിശോധന കഴിഞ്ഞിറങ്ങിയ കാറും കരുനാഗപള്ളിയിൽ പോയ ബസും ആറ്റിങ്ങൽ സ്കൂൾ ബസ്സുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നടസ്സപ്പെട്ടു.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഒരു വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ അടിച്ചതാണ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളും ഒരു അധ്യാപികയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഇവരെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നമൂട് സ്‌കൂളില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് കുട്ടികള്‍ക്ക് സാരമായ ശ്വാസതടസ്സമുണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ആര്‍ കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാര്‍ത്ഥികളെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ നാലും ആണ്‍കുട്ടികളാണ്. പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
റെഡ് കോപ്പ് എന്ന പെപ്പര്‍ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായും ആറ് വിദ്യാര്‍ഥികളെയും നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വർഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത്. പ്രധാന വേദിയായ ശംഖുമുഖത്ത് ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയേക്കും. ആഘോഷത്തിന് സൗകര്യമൊരുക്കാൻ 14 കോടി രൂപ ചെലവിൽ ശംഖുമുഖത്ത് 360 മീറ്റർ കടൽഭിത്തി പുതുതായി നിർമിക്കും. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു ദിനാഘോഷം. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന ആഘോഷം 2022 മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചത്.
വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുൻവർഷങ്ങളിലെ ദിനാഘോഷം. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം വേദിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്കെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ∙ മത്സ്യോൽപാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള തീരത്ത് ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടയാൻ ഫിഷറീസ് വകുപ്പ്. മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളെ പൂർണ വളർച്ചയെത്തും മുൻപ് പിടികൂടുന്നതു മത്സ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണു നീക്കം.കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് റഗുലേഷൻസ് ആക്ട് പ്രകാരം ഓരോ തീര സംസ്ഥാനവും മത്സ്യങ്ങളെ പിടിക്കുന്നതിനായി എംഎൽഎസ് (മിനിമം ലീഗൽ സൈസ്) ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിരുന്നു. കേരളം, തമിഴ്നാട്, ഗോവ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ എംഎൽഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകെ ഏകീകരിച്ചിട്ടില്ല.
കേരള മറൈൻ ഫിഷറീസ് വകുപ്പിന്റെ ഉത്തരവു പ്രകാരം 10 സെന്റീമീറ്ററിൽ കുറവു വലുപ്പമുള്ള മത്തി പിടിക്കാൻ അനുവാദമില്ല. അയല (20 സെ.മീ), നെയ്മീൻ (45 സെ.മീ), കടൽ വരാൽ (60 സെ.മീ), ആവോലി (25 സെ.മീ) എന്നിങ്ങനെയാണ് കേരളത്തിൽ മറ്റു മത്സ്യങ്ങളുടെ പരമാവധി കുറഞ്ഞ വലുപ്പം.വലുപ്പമാകും മുൻപ് പിടിക്കുന്നതു വഴി മത്സ്യങ്ങളുടെ വളർച്ചയും പ്രജനനവും തടസ്സപ്പെടുന്നതായി കണ്ടെത്തി.
ചിലയിനം ചെറു മത്സ്യങ്ങൾ വലിയ മത്സ്യങ്ങളുടെയും മറ്റു സമുദ്ര ജീവികളുടെയും ആഹാരമാണ്. ചെറു മത്സ്യങ്ങൾ ഇല്ലാതാകുന്നതു വഴി സമുദ്ര പരിസ്ഥിതിയും തകിടം മറിയുന്നു. ചെറുമത്സ്യങ്ങളെ തീറ്റ, വളം എന്നിവ നിർമിക്കാനായി മാറ്റുകയാണെന്നും കണ്ടെത്തി. നിർദേശം ലംഘിക്കുന്ന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനുമാണു തീരുമാനം.


Recent Comments