ഹർദികിനും അഭിഷേകിനും പരിക്ക്? ഫൈനലിന് മണിക്കൂറുകൾ മാത്രം, ഇന്ത്യൻ ടീമിൽ ആശങ്ക

ഹർദികിനും അഭിഷേകിനും പരിക്ക്? ഫൈനലിന് മണിക്കൂറുകൾ മാത്രം, ഇന്ത്യൻ ടീമിൽ ആശങ്ക

ദുബൈ: ഏഷ്യാ കപ്പ് ഫൈനലിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി നിർണായക താരങ്ങളുടെ പരിക്ക്. ഓപ്പണർ അഭിഷേക് ശർമ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എന്നിവർക്കാണ് പരിക്ക്. ശ്രീലങ്കക്കെതിരായ അവസാന സൂപ്പർ ഓവർ പോരാട്ടത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സുപ്രധാന പോരാട്ടം തൊട്ടു മുന്നിൽ നിൽക്കെയാണ് നിർണായക താരങ്ങളുടെ പരിക്ക് ടീം ക്യാംപിൽ ആശങ്ക സൃഷ്ടിച്ചത്.

മത്സര ശേഷം ബൗളിങ് പരിശീലകൻ മോണി‍ മോർക്കൽ ഇരുവരേടേയും പരിക്കു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കിട്ടിരുന്നു. അഭിഷേകിനു കുഴപ്പമില്ലെന്നാണ് മോർക്കൽ പറയുന്നത്. ഹർദികിന്റെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ന് നടക്കുന്ന പരിശോധനയ്ക്കു ശേഷമേ വിലയിരുത്തു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷമേ ഫൈനൽ മത്സരത്തിനുള്ള ടീമിൽ ഹർദികിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കു എന്നും മോർക്കൽ പറഞ്ഞു.

ശ്രീലങ്കക്കെതിരായ പോരാട്ടത്തിൽ ​ഹർദിക് ഒരോവർ മാത്രമാണ് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെ ഹ​ർദികിനു പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഒരോവറും താരം പന്തെറിഞ്ഞില്ല.

ഇന്ത്യയുടെ ബാറ്റിങിന്റെ ഒൻപതാം ഓവറിലാണ് അഭിഷേകിനും പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വലതു കാലിനാണ് പേശിവലിവ് അനുഭവപ്പെട്ടത്. താരം വേദനകൊണ്ടു ഇടയ്ക്കിടെ കാലിൽ പിടിക്കുന്നതും കാണാമായിരുന്നു. പിന്നാലെ അദ്ദേഹം ഔട്ടായി മടങ്ങി. ഇന്ത്യ ബൗൾ ചെയ്യാനിറങ്ങിയപ്പോൾ അഭിഷേക് ഫീൽഡിങിനായി ​ഗ്രൗണ്ടിൽ വന്നതുമില്ല. ഇതോടെയാണ് ഇരുവരുടേയും പരിക്കു സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.

ഫൈനലിനു മുൻപ് പരിശീലനത്തിനായി താരങ്ങൾ ഇറങ്ങേണ്ടതില്ലെന്നാണ് ടീമിന്റെ തീരുമാനം. മതിയായ വിശ്രമം ഉറപ്പാക്കാനാണ് തീരുമാനമെന്നു മോർക്കൽ കൂട്ടിച്ചേർത്തു.

ഉന്നം തെറ്റാതെ സഞ്ജുവിന്റെ ഏറ് സ്റ്റംപിൽ; എന്നിട്ടും ഷനക റണ്ണൗട്ടല്ലെന്ന് തേഡ് അംപയർ!

ഉന്നം തെറ്റാതെ സഞ്ജുവിന്റെ ഏറ് സ്റ്റംപിൽ; എന്നിട്ടും ഷനക റണ്ണൗട്ടല്ലെന്ന് തേഡ് അംപയർ!

ദുബൈ: ഏഷ്യാ കപ്പ് സൂപ്പർ ഫോർസിലെ അവസാന പോരാട്ടം അത്യന്തം നാടകീയമായിരുന്നു. അതിലേറെ ത്രില്ലറുമായിരുന്നു. സൂപ്പർ ഓവറിൽ ദസുൻ ഷനകയെ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയിരുന്നു. ഈ ഔട്ട് പക്ഷേ അൽപ്പം കൺഫ്യൂഷൻ ഉണ്ടാക്കുന്നതായി മാറി. ആദ്യം അംപയർ ഔട്ട് വിളിച്ചു. എന്നാൽ റിവ്യുയ്ക്കു ശേഷം ഔട്ടല്ലെന്നും വിധിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ കുശാൽ പെരേര ഔട്ടായി. അർഷ്ദീപിന്റെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്താണ് താരത്തിന്റെ മടക്കം. രണ്ടാം പന്തിൽ കാമിന്ദു മെൻഡിസ് സിം​ഗിളെടുത്തു. മൂന്നാം പന്തിൽ ഷനകയ്ക്കു റണ്ണെടുക്കാനായില്ല. നാലാം പന്ത് വൈഡായതോടെ ഇതു മാറ്റിയെറിഞ്ഞു. ഈ പന്തിലാണ് നാടകീയ സംഭവങ്ങൾ.

ബാറ്റിൽ ഔട്ട്സൈഡ് എഡ്ജുണ്ടെന്നു കരുതി അർഷ്ദീപ് ക്യാച്ച് ഔട്ടിനാണ് അപ്പീൽ ചെയ്തത്. പിന്നാലെയാണ് അംപയർ ഔട്ട് അനുവദിച്ചത്. എന്നാൽ ഷനക റിവ്യു ആവശ്യപ്പെട്ടു. റിവ്യു പരിശോധനയിൽ പന്ത് ബാറ്റിൽ ഉരസിയിട്ടില്ലെന്നു വ്യക്തമായതോടെ തേഡ് അംപയർ നോട്ടൗട്ട് വിധിച്ചു. ഫീൽഡ് അംപയർ ഔട്ട് വിളിച്ചതിനാൽ പന്ത് ഡെഡ് ബോളായി മാറി. ഇതോടെ ഷനക റണ്ണൗട്ടിൽ നിന്നു രക്ഷപ്പെട്ടു. ക്യാച്ച് ഔട്ടിനായി അർഷ്ദീപ് അപ്പീൽ ചെയ്തില്ലായിരുന്നുവെങ്കിൽ ഷനക റണ്ണൗട്ടാകുകയും ഇന്നിങ്സ് അവിടെ തീരേണ്ടതുമായിരുന്നു.

തീരുമാനം സംബന്ധിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും അംപയർ ​ഗാസി സോ​​ഹലും തമ്മിൽ ഏറെ നേരം തർക്കമുണ്ടായി. എന്നാൽ അംപയർ ലങ്കയ്ക്കു അനുകൂലമായി തന്നെ നിന്നു. പക്ഷേ കിട്ടിയ ലൈഫ് മുതലാക്കാൻ ഷനകയ്ക്കു സാധിച്ചതുമില്ല. അഞ്ചാം പന്തിൽ കൂറ്റനടിയ്ക്കു ശ്രമിച്ച ഷനകയ്ക്കു പിഴച്ചു. താരത്തെ പകരക്കാരനായി കളത്തിലെത്തിയ ജിതേഷ് ശർമ പിടികൂടിയതോടെ ലങ്കൻ ഇന്നിങ്സിനും തിരശ്ശീല വീണു.

സൂപ്പർ ഓവറിൽ ആ​ദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 5 പന്തിൽ 2 റൺസ് മാത്രമാണ് നേടിയത്. 2 വിക്കറ്റുകളും അവർക്കു നഷ്ടമായി. ഇന്ത്യ വിജയ ലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ സ്വന്തമാക്കി വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയും രണ്ടാമത് ബാറ്റ് ചെയ്ത ശ്രീലങ്കയും 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് അടിച്ചതോടെയാണ് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്.

‘കൊന്നത് അമ്മയുടെ അറിവോടെ’; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസില്‍ ശ്രീതു അറസ്റ്റില്‍

‘കൊന്നത് അമ്മയുടെ അറിവോടെ’; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസില്‍ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്.

കേസിലെ ഒന്നാംപ്രതിയായ ഹരികുമാര്‍ ശ്രീതുവിനെതിരേ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ബാലരാമപുരം പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം എവരെയും ഞെട്ടിക്കുന്നതായിരുന്നു.

ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.

ആറ്റിങ്ങൽ എസ് ഐയ്കും എ എസ് ഐയ്കും എൻ എസ് എസ് കരയോഗത്തിന്റെ ആദരവ്

ആറ്റിങ്ങൽ എസ് ഐയ്കും എ എസ് ഐയ്കും എൻ എസ് എസ് കരയോഗത്തിന്റെ ആദരവ്

അയിലം പാലത്തിൽ നിന്നും ആന്മഹത്യക്ക് ശ്രമിച്ച യുവാവിനെ തന്ത്രപരമായി രക്ഷിച്ച ആറ്റിങ്ങൽ സബ് ഇൻസ്പക്റ്റർ ജിഷ്ണുവിനും അഡീഷണൽ സബ് ഇൻസ്പക്റ്റർ മുരളീധരൻ പിള്ളേയേയും അവനവഞ്ചേരി എൻ എസ് എസ് കരയോഗം ആദരിച്ചു. കരയോഗം പ്രസിഡന്റ് ജി ഭുവനചന്ദ്രൻ നായർ, സെക്രട്ടറി എസ് രാജീവ്, കമ്മിറ്റി അംഗങ്ങളായ റ്റി പ്രഭൻ, അനിൽ,മോഹനൻ, ഡിങ്കിരി അനിൽ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ എസ് ഐയ്കും എ എസ് ഐയ്കും ആദരവ് നൽകി

ആറ്റിങ്ങൽ എസ് ഐയ്കും എ എസ് ഐയ്കും ആദരവ് നൽകി

പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻപിള്ളയ്ക്കും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് ഐ പി എസ് ഉപഹാരം നൽകി ആദരിച്ചു.

ജ്യൂസിൽ വിഷം കലക്കി ജീവനൊടുക്കാൻ ശ്രമം; 23കാരനും 15കാരിയും ​ഗുരുതരാവസ്ഥയിൽ

ജ്യൂസിൽ വിഷം കലക്കി ജീവനൊടുക്കാൻ ശ്രമം; 23കാരനും 15കാരിയും ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മ​ഹത്യയ്ക്കു ശ്രമിച്ചത്.ഇരുവരേയും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.