പോത്തന്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പോത്തന്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വയറില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകീട്ട് പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പൊലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു രാവിലെയും സംഘര്‍ഷമുണ്ടായതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രാജ്യത്ത് ആദ്യം; 17.1 മീറ്റര്‍ ഡ്രാഫ്റ്റ്, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; ചരിത്ര നേട്ടം

രാജ്യത്ത് ആദ്യം; 17.1 മീറ്റര്‍ ഡ്രാഫ്റ്റ്, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; ചരിത്ര നേട്ടം

തിരുവനന്തപുരം: ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റര്‍ ഡ്രാഫ്റ്റ് ഉള്ള കപ്പല്‍ ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തത്.

17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളില്‍ 30 എണ്ണം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍സ് ആണ്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.

ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 500 കപ്പലുകള്‍ എന്ന് തുറമുഖമന്ത്രി വിഎന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ അപകടം കൂടുതല്‍; മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും കുറവ്

കേരളത്തില്‍ അപകടം കൂടുതല്‍; മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും കുറവ്

തിരുവന്തപുരം: റോഡപകടങ്ങളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും അപകട മരണനിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെ. രാജ്യത്ത് നൂറ് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മുപ്പത്തിയാറ് പേര്‍ മരിക്കുന്നുവെന്നാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 8.5 ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ഉയര്‍ന്ന ആരോഗ്യസംരക്ഷണ സംവിധാനമാണ് മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2023ല്‍ 48,091 അപകടങ്ങളാണ് ഉണ്ടായത്.അതില്‍ 4,080 പേരാണ് മരിച്ചതെന്ന് കണക്കുകളില്‍ പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. അപകട മരണനിരക്കില്‍ മിസോറാം ആണ് മുന്നില്‍. 90.6 ആണ് മരണനിരക്ക്. രണ്ടാം സ്ഥാനത്ത് ബിഹാര്‍ ആണ്. മരണനിരക്ക് 80.6. മൂന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡില്‍ അപകടമരണനിരക്ക് 78.5 ആണ്.

2023-ല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടില്‍ ആണ്. 67,123 അപകടങ്ങളില്‍ 18,347 പേര്‍ മരിച്ചു. മരണനിരക്ക് 27.3. അപകടങ്ങളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 44,534 അപകടങ്ങളില്‍ 23,652 പേര്‍ മരിച്ചു.

സംസ്ഥാനത്ത്, മലപ്പുറവും കൊച്ചിയുമാണ് അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. യഥാക്രമം 3,253, 2,803 എന്നിങ്ങനെയാണ് അപകടങ്ങള്‍. എന്നാല്‍ അപകട മരണങ്ങളില്‍ കൊല്ലമാണ് മുന്നില്‍. പത്ത് ശതമാനം പേര്‍ മരിച്ചതായാണ് കണക്കുകള്‍. രണ്ടാമത് മലപ്പുറമാണ്. കേരളത്തിലെ ഏത് റോഡുകളില്‍ അപകടം ഉണ്ടായാലും മണിക്കൂറിനുള്ളില്‍ തന്നെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് മരണനിരക്ക് കുറയാനുള്ള കാരണം.

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 841 കോടി രൂപ അനുവദിച്ചു

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 841 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായെന്നും ഡിസംബര്‍ 20 ന് മുന്‍പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പായി ഒരിക്കല്‍ കൂടി വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതികല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുമെന്ന് എ ഷാജഹാന്‍ പറഞ്ഞു. അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.

ആറ്റിങ്ങലിൽ 49 കുപ്പി അന്തർസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

ആറ്റിങ്ങലിൽ 49 കുപ്പി അന്തർസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

ചിറയിൻകീഴ് അഴൂരിൽ ബാബു (44) എന്ന ആളെയാണ് ആറ്റിങ്ങൽ എക്സൈസ് പിടികൂടി അറസ്റ്റ് ചെയ്തത്. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിനു ഇയാളെ ആലപ്പുഴ ജില്ലയിൽ വച്ച് മുൻപ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

ശ്രീ നാരായണഗുരു സമാധി ദിനത്തിനോടനുബന്ധിച്ചുള്ള ഡ്രൈഡേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ രചന സിയും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ KL 22 B 2061 നമ്പർ ഹോണ്ട ഏവിയേറ്റർ വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുവന്ന 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റ് കിട്ടിയ പണവും ഇയാളുടെ കൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്.