പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. അതേസമയം സപ്ലൈകോയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.

ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

വാലന്റൈന്‍സ് ഡേ ചരിത്രം

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.

ആരാണ് സെന്റ് വാലന്റൈന്‍?

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി.

ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പ്രണയത്തിന്റെ ചിഹ്നം

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ ‘പാര്‍ലമെന്റ് ഓഫ് ഫോള്‍സ്’ എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.

ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.

പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.

ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് നിർവഹിച്ചു. പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി.

ഇന്ന് വൈകുന്നേരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ 2.0 ശ്രദ്ധേയമായി.
അഞ്ചുമണി മുതൽ സാംസ്കാരിക സമ്മേളനവും എൻഡോവ് മെന്റ് വിതരണവും നടന്നു.
ചടങ്ങിൽ മറ്റ് അതിഥികളും പങ്കെടുത്തു.

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി. വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ ഭജൻറെയും സൗമ്യയുടെയും മകനായ 11 വയസ്സുള്ള വൈഷ്ണവ് ആണ് കാണാതായത്.

വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്
സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മൂന്നര മണിയോടെ വീടിന് മുന്നിലൂടെയുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയതായതാണ് ബസ് ജീവനക്കാരിൽ നിന്നും വിവരം ലഭിക്കുന്നത്.

സ്കൂൾ യൂണിഫോമിൽ ആയിരുന്നു വൈഷ്ണവ്. കുട്ടിയുടെ മാതാപിതാക്കൾ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടുംബം, കുട്ടിയെ കാണാതായത് പാരിപ്പള്ളിയിൽ വച്ച് ആയതുകൊണ്ട് അവിടെ പരാതി നൽകാൻ ആയിരുന്നു ആയിരൂർ പോലീസിൽ നിന്നുള്ള നിർദ്ദേശം. ഇപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ പാരിപ്പള്ളി ജംഗ്ഷനിൽ ഉള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി.

പെണ്‍കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പ്രതികരിച്ചു.