by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്‍ഷന്‍ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.


by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ 9ആം ഉത്സവ ദിനമായ മാർച്ച് 21ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 4നു വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വരം, വാദ്യ മേളങ്ങളുടെ സേവ, 6.45നു
തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്, 7നു സംഗീത സദസ്സ്, 9.30നു ഫോക്ക് മെഗാ ഷോ’മണികിലുക്കം’, രാത്രി 12നു കാരേറ്റ് ജയകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും.
by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മുന്ന് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഞായറാഴ്ച വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2026 മാര്‍ച്ച് 20 മുതല്‍ 22 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.
വോട്ടര്‍ ഹെല്‍പ്ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ്എംഎസ് അയക്കാം. ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്എംഎസ് ആയി ലഭിക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോന്നി ജനങ്ങള്‍ ആഗ്രഹിച്ചതനുസരിച്ചാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമാണ്. കോന്നി ജനങ്ങള്‍ പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാം എന്ന ആഗ്രഹിച്ചു.എന്നാല്‍ എഐസിസി തീരുമാനം എംപിമാര്‍ മത്സരിക്കേണ്ടയെന്നായിരുന്നു. അത് പൂര്‍ണമായും സ്വീകരിച്ചുവെന്നും’ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
‘കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്തവും ചെയ്യും. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല’ അടൂര്‍ പ്രകാശ് പറഞ്ഞു.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത, മരണം
മാമം നട പുത്തൻവിള ശാരദ മന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകളും രാധാകൃഷ്ണന്റെ (റിട്ടയേഡ് ബി. ഡി. ഒ) ഭാര്യയുമായ കോഴിക്കോട് താമസിച്ചിരുന്ന
സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.
സംസ്കാരം നാളെ(20-03-2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തൻവിള ശാരദ മന്ദിരം വീട്ടുവളപ്പിൽ നടക്കും.
സഹോദരങ്ങൾ: സുഗതൻ (ഉണ്ണി), സുരേഷ്ബാബു (മണി), സുജാതൻ (അമ്പി), സുദർശനൻ (ബാപ്പു),
മക്കൾ: രാധേഷ് (വിദേശം), സുരഭില
മരുമക്കൾ: ലിഖിത, പ്രേംലാൽ (കാനറാ ബാങ്ക്)
കൊച്ചുമക്കൾ: കൃഷ്ണാംശ്, ശിവാത്മിക, ദേവാംശ്.


Recent Comments