ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.

ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.

ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.

ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം, ലംഘനമുണ്ടായാൽ നടപടി ഉറപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം, ലംഘനമുണ്ടായാൽ നടപടി ഉറപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകമെന്ന് യു രത്തൻ ഖേൽക്കർ. ശബരിമല വിഷയത്തിൽ പെരുമാറ്റ ചട്ടലംഘനം ഉണ്ടായാൽ നടപടിയുണ്ടാകുമെന്നും ചട്ടം കൃത്യമായി പാലിക്കണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഒരു ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുവാൻ ആരംഭിച്ച സി വിജിൽ ആപ്പിൽ പരാതി പരിഹാരത്തിന് റെക്കോർഡ് വേഗം. മാതൃക പെരുമാറ്റ ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് ഫോട്ടോ വീഡിയോ എന്നിവ സഹിതം സി വിജിൽ ആപ്പിൽ പരാതി രേഖപെടുത്താം. ഈ പരാതികൾ 100 മിനിറ്റിനകം തീർപ്പാക്കണം എന്നാണ് ഇലക്ഷൻ കമ്മീഷന്റെ നിർദേശം. എന്നാൽ 2026 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു ഉയർന്നു വരുന്ന പരാതികൾ തീർപ്പാക്കുന്നതിന് വേണ്ടി വരുന്ന സംസ്ഥാന ശരാശരി സമയം 13 മിനിറ്റ് 55 സെക്കൻഡ് ആണ്.

ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയതിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. മാതൃക പെരുമാറ്റ ചട്ടത്തെ കുറിച്ച് വ്യക്തമായ ധാരണ ജനങ്ങൾക്കുണ്ടെന്ന് സി വിജിൽ ആപ്പിന് ലഭിച്ച ജന പങ്കാളിത്തം സൂചിപ്പിക്കുന്നു. ചട്ടലംഘനങ്ങൾ ഇല്ലാതെയുള്ള സുഗമമായ തെഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും പൂർണ സഹകരണം ഉണ്ടാവണം എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു.

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ; വോട്ടെടുപ്പിന് ഇനി 18 ദിവസം

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ; വോട്ടെടുപ്പിന് ഇനി 18 ദിവസം

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്. ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

ഇനി 18 നാളുകളാണ് വോട്ടെടുപ്പിനുള്ളത്. ഏപ്രില്‍ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

പരാതിരഹിതവും സമാധാന പൂര്‍ണവുമായ ഇലക്ഷന്‍ നടത്തിപ്പിന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

ചുട്ടുപൊള്ളി കേരളം, മൂന്നിടത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, ജാഗ്രത നിര്‍ദേശം

ചുട്ടുപൊള്ളി കേരളം, മൂന്നിടത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, ജാഗ്രത നിര്‍ദേശം

തിരുവനന്തരപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഒഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില. പുനലൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് പതിവിലും ഉയര്‍ന്ന താപനിലയാണ് മിക്കയിടങ്ങളിലും അനുഭപ്പെടുന്നത്. സംസ്ഥാനത്ത് ആകെ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകമാനം രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും എന്നാണ് മുന്നറിയിപ്പ്.ചൊവ്വാഴ്ച വരെ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണം  ശ്രീ മാടൻനട ദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനു തുടക്കമായി

തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണം ശ്രീ മാടൻനട ദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണം
ശ്രീ മാടൻനട ദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവവും പ്രതിഷ്ഠ വാർഷികവും മാർച്ച് 21 ശനിയാഴ്ച ആരംഭിച്ച് 25നു ബുധനാഴ്ച സമാപിക്കും.

23ന് രാവിലെ 8.30ന് തുമ്പിക്കോട്ടുകോണത്തമ്മമാർക്ക് പൊങ്കാല.

11 മണിക്ക് അന്നദാനം.

24 ന് രാവിലെ 8 30ന് മഹാ മൃത്യുഞ്ജയ ഹോമം.

25ന് വൈകുന്നേരം അഞ്ചുമണിക്ക് തിരു എഴുന്നള്ളത്ത് ഘോഷയാത്ര, എട്ടുമണിക്ക് കരോക്കെ ഗാനമേള.

തുടർന്ന് ഗുരുസി പൂജയോടെ സമാപനം.

സിപിഎം ബ്ലോക്ക്‌ മെമ്പർ സ്മിതാ സുന്ദരേശൻ ബി ജെ പിയിലേയ്ക്

സിപിഎം ബ്ലോക്ക്‌ മെമ്പർ സ്മിതാ സുന്ദരേശൻ ബി ജെ പിയിലേയ്ക്

വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ആയിരുന്നു. സിപിഎം നേതാവ് കല്ലമ്പലം സുന്ദരേശൻ്റെ മകളാണ്. നിലവിൽ സിപിഎം ബ്ലോക്ക്‌ മെമ്പർ, വർക്കല ഏരിയ കമ്മിറ്റി അംഗമാണ് സ്മിത. സിപിഎമ്മിൽ നിന്നും രാജിവച്ച് ബിജെപി മെമ്പർഷിപ്പ് എടുക്കാനായി തിരുവനന്തപുരം സംസ്ഥാന ഓഫീസിൽ സ്മിത സുന്ദരേശൻ ഉടനെ തന്നെ എത്തിച്ചേരും.
സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കമുള്ള വാർത്താസമ്മേളനം ഉടൻ.