തിരുവോണ ദിനത്തിൽ വാത്സല്യത്തിലേയ്ക്ക് സഹപാഠി @92

തിരുവോണ ദിനത്തിൽ വാത്സല്യത്തിലേയ്ക്ക് സഹപാഠി @92

വർക്കല കിളിത്തട്ടുമുക്കിലെ വാത്സല്യം വൃദ്ധസദനത്തിൽ ഈ വർഷവും തിരുവോണസദ്യയും ഓണക്കോടിയും ഒരുക്കിക്കൊണ്ട് ആണ് സഹപാഠി @92batch ഞെക്കാട് VHSS ലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തിരുവോണ ദിനത്തിൽ വൃദ്ധസദനത്തിലെത്തിയത്. മനസ്സ് നിറയെ സ്നേഹം കാത്തുവച്ചിരിക്കുന്ന ഒരു കൂട്ടം അച്ഛനമ്മമാർ അവരുടെ കുട്ടിക്കാലം മുതൽ പാടി നടന്ന പാട്ടുകൾ പാടിയും, അവരുടെ ഓർമ്മക്കാല അനുഭവങ്ങൾ പൊടി തട്ടിയെടുക്കുകയും ചെയ്തു കൊണ്ട് സന്തോഷത്തോടെ തിരുവോണ ദിനത്തിൽ അവരോടൊപ്പം സഹപാഠി എന്ന കൂട്ടായ്മയും പങ്കു ചേർന്നു.

ഈ ചടങ്ങിൽ വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി & ചാരിറ്റി ഹോം പ്രസിഡൻ്റ് വിജയ ലക്ഷ്മി പി, സഹപാഠി @92batch ലെ അനിൽദാസ്, ബിജു കെ, മനോജ് എസ്, ദീപ്തി.ഐ.പി, റീജ, ഷീബ, രമേശ്, മനോജ് എന്നിവർ പങ്കെടുത്തു.

വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

കടക്കാവൂരിൽ വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗാന്ധിമുക്കിൽ നടന്ന സംഭവത്തിൽ അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) വിനെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.

കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോളെ (38) യാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4. 45 നായിരുന്നു ദാരുണമായ സംഭവം. 11 വർഷമായി വിജിമോളും അനുവും കടയ്ക്കാവൂർ ഗാന്ധിമുക്ക് റാഷ് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ഇരുവരും വാക്കുതർക്കമുണ്ടാകുകയും, പിന്നാലെ അനു വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ തലയിലും കൈകാലുകളിലും വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിമോൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ പ്രതിയെ കടയ്ക്കാവൂർ പൊലീസ് രാത്രിയോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്. തമിഴ്‌നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്. സംഭവത്തില്‍ പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജന്റെ കടയില്‍ പൂക്കള്‍ എത്തിച്ചു നല്‍കിയിരുന്നത് കുത്തേറ്റ അനീസാണ്. പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പൊലീസ് പിടികൂടുകയായിരുന്നു.

രാജനും അനീസും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാതിവില തട്ടിപ്പ്: എസ്‌ഐടി പിരിച്ചുവിട്ടു, അന്വേഷണ സംഘത്തലവനെ വിജിലന്‍സിലേക്ക് മാറ്റി

പാതിവില തട്ടിപ്പ്: എസ്‌ഐടി പിരിച്ചുവിട്ടു, അന്വേഷണ സംഘത്തലവനെ വിജിലന്‍സിലേക്ക് മാറ്റി

തിരുവനന്തപുരം: പാതിവില തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം ജെ സോജനെ വിജിലന്‍സിനെ മാറ്റി നിയമിച്ചു. വിജിലന്‍സ് സ്‌പെഷല്‍ എസ്പിയായാണ് മാറ്റിയത്. പകരം സംഘത്തലവനെ നിയമിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേസ് അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ ഇനി അന്വേഷിച്ചാല്‍ മതിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായിരുന്നു പാതിവില തട്ടിപ്പ്. തയ്യല്‍ മെഷീന്‍ മുതല്‍ സ്‌കൂട്ടര്‍ വരെ പാതി വിലയ്ക്ക് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്. സാധാരണക്കാരും വീട്ടമ്മമാരും ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് വലിയ ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എസ് പി സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോജനോട് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ എന്‍ജിഒ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍, പൊതു പ്രവര്‍ത്തകനായ അനന്തു കൃഷ്ണന്‍ എന്നിവരായിരുന്നു മുഖ്യപ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ നടത്തിയിരുന്നു. കേസന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അന്വേഷണ സംഘത്തലവനെ മാറ്റിയിരിക്കുന്നത്.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ അന്വേഷണ സംഘതലവനെ നിയമിക്കണമെന്നും, അല്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കുമെന്നും, അന്വേഷണം അവതാളത്തിലാകുമെന്നും ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസുകള്‍ ഒറ്റ എഫ്‌ഐആര്‍ ആക്കണമെന്ന് ആനന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘം നിലവിലില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത് എന്നാണ് വിവരം.

സി. ലീല (73) അന്തരിച്ചു

സി. ലീല (73) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ അശ്വതി ഭവനിൽ (കെ.എം.ആർ.എ:164) സി. ലീല (73)അന്തരിച്ചു.

ഭർത്താവ്: എസ് കൃഷ്ണൻ (റിട്ടയേർഡ് ജയിൽ വകുപ്പ്,ആറ്റിങ്ങൽ).
മക്കൾ: എം.കെ ലാൽരാജ് (മജിസ്ട്രേറ്റ് കോടതി,ആറ്റിങ്ങൽ), എം.കെ ലാലുരാജ് (ഗവ: പ്രസ് സ്റ്റാച്ച്യൂ), പരേതയായ എം.എൽ ലില്ലിരാജ്.
മരുമക്കൾ: എസ്.എൽ ശ്രീജ, ജെ. എസ് ശ്രീജി.

ഓണാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ബി വി ആർ എ ഓണകിറ്റ് വിതരണം ചെയ്തു

ഓണാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ബി വി ആർ എ ഓണകിറ്റ് വിതരണം ചെയ്തു

ആറ്റിങ്ങൽ: കടുവയിൽ കാട്ടുമ്പുറം ഭഗവത് റെസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓണകിറ്റ് വിതരണം നടത്തി. (3/9/25)പൂരാടം നാളിൽ ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 4ാം വാർഡ്‌ മെമ്പർ ജയന്തികൃഷ്ണയും, 5ാം വാർഡ് മെമ്പർ പ്രസന്നയും ചേർന്ന് നടത്തി.

അസോസിയേഷൻ അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ ബി. വി. ആർ. എ പ്രസിഡന്റ്‌ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു ശിവൻ, ട്രഷറർ ബാബുരാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ്‌ രാധിക, ജോയിന്റ് സെക്രട്ടറി പ്രമീള ലൈജു, രക്ഷധികാരി ശിവരാമനും മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ ആശംസകൾ നേർന്നു.