ഹരിഹരൻ നായർ ജെ. (84) അന്തരിച്ചു

ഹരിഹരൻ നായർ ജെ. (84) അന്തരിച്ചു

ആറ്റിങ്ങൽ പാർവതിപുരം ഗ്രാമത്തിൽ ഹരിഹരൻ നായർ ജെ. (84)(പി ആർ എ അംഗം) അന്തരിച്ചു.

ഭാര്യ: സരോജ
മക്കൾ: മിനി, കണ്ണൻ
മരുമക്കൾ: രാജശേഖരൻ

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും അതിജീവിച്ച് 17 കാരന്‍

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും അതിജീവിച്ച് 17 കാരന്‍

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാന്‍ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയില്‍ കേരളം ഏറെ മുന്നിലാണ്. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.

ഇത് ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കല: ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരണമടഞ്ഞു. കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ 35 വയസ്സുള്ള അവിവാഹിതനായ വിഷ്ണുവാണ് (35) മരിച്ചത്.
സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്ററി പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു.

സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു. അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു. ഓണത്തിരക്ക് കണക്കിലെടുത്താണ് വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. അപ്പ്രോച്ച് റോഡ്, പാലത്തിലെ ലൈറ്റ്, നടപ്പാതയിലെ കൈവരി എന്നിവയുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനിയും ജോലികൾ ബാക്കി കിടക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍പ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.