ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ലഖ്‌നൗ: എട്ടുവര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്ന ഷീലുവിന്റെ പരാതിയില്‍ ജിതേന്ദ്രയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

2018 ല്‍ ഗര്‍ഭിണിയായ ഭാര്യ ഷീലുവിനെ ഉപേക്ഷിച്ച് പഞ്ചാബിലെ ലുധിയാനയില്‍ താമസം മാറിയ ഇയാള്‍ അവിടെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരാര്‍നഗര്‍ സ്വദേശിയായ ഷീലു ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ ഭര്‍ത്താവിനെ കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ കണ്ടെത്തുന്നത്.

അതേസമയം തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ജിതേന്ദ്രയുടെ പിതാവ് 2018 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷീലുവിന്റെ ബന്ധുക്കളുടെ പെരുമാറ്റം ശരിയല്ലെന്ന് ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ രജനീകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലുധിയാനയില്‍ നിന്നാണ് ജിതേന്ദ്രയെ പിടികൂടിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു.

പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്. ഇതോടെ ഓണക്കാലത്തെ വില്‍പ്പന 319. 3 കോടി രൂപയായതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 300 കോടിയുടെ വില്‍പ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 27ന് മാത്രം വില്‍പ്പന 13 കോടി രൂപയിലേറെയായിരുന്നു29 ആം തീയതി 17 കോടിയിലധികം വില്‍പ്പനയില്‍ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്‍പനയാണ് നടന്നത്. സപ്ലൈകോയില്‍ ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്.

300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്‍പനയാണ്. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയായിരുന്നു നടന്നത്.

ഹിന്ദി സേവീസമ്മാന്‍ ഡോ.രതീഷ് നിരാലക്ക്

ഹിന്ദി സേവീസമ്മാന്‍ ഡോ.രതീഷ് നിരാലക്ക്

ഗാന്ധിയുഗത്തിലെ ഹിന്ദി പ്രചാരകന്‍ ചാത്തുക്കുട്ടി മാസ്റ്ററുടെ ഓര്‍മക്കായി കോഴിക്കോട് ഭാഷാസമന്വയവേദി നല്‍കി വരുന്ന ഹിന്ദി സേവീസമ്മാന്‍ ഈ വര്‍ഷം ഡോ.രതീഷ് നിരാലക്ക് ലഭിക്കും. പ്രശസ്ത പ്രസിദ്ധീകരണ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ രാജ്കമല്‍ പ്രകാശന്‍ നല്കുന്ന പ്രശസ്തിപത്രവും പുസ്തകങ്ങളും സ്മൃതിചിഹ്നവും അടങ്ങിയതാണ് പുരസ്കാരം.

ഡോ.ആര്‍സു, ഡോ.ഒ.വാസവന്‍, ഡോ.പി.കെ.രാധാമണി, വേലായുധന്‍ പള്ളിക്കല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 16ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ ചെന്നൈയില്‍ നിന്നുള്ള തമിഴ്-ഹിന്ദി എഴുത്തുകാരി ജമുന കൃഷ്ണരാജ് പുരസ്കാരം സമ്മാനിക്കും. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമിയുടെ സ്ഥാപകനായ ഡോ.രതീഷ് നിരാലാ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹിന്ദി അധ്യാപകനായിരുന്നു. ഹിന്ദിയിലും മലയാളത്തിലും വിവര്‍ത്തന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വള്ളി അമ്മാൾ (86) അന്തരിച്ചു

വള്ളി അമ്മാൾ (86) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ നാരായണ വിലാസത്തിൽ വള്ളി അമ്മാൾ (86) അന്തരിച്ചു.

മക്കൾ: നാരായണൻ, ശ്രീകുമാർ, സുരേഷ് കുമാർ, സിന്ധു, സുഗന്ധി
മരുമക്കൾ: വിജയലക്ഷ്മി, ശാന്തി, അമ്പിളി, മുരുകൻ, മുരുകേഷ്
സഞ്ചയനം: സെപ്റ്റംബർ 4 വ്യാഴാഴ്ച നടക്കും

പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കഠിനംകുളം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ കണിയാപുരം സിങ്കപ്പൂർ മുക്ക്, ഫെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകൻ അഭിജിത്ത്(16)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിൻ്റെ മൃതദേഹം ലഭിച്ചത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനൊപ്പം നബീൽ എന്ന വിദ്യാർഥിയും തിരയിൽപെട്ട് കാണാതായിട്ടുണ്ട്. നബീലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.