കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ്, ഇന്ന് മുതല്‍ വിതരണം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ്, ഇന്ന് മുതല്‍ വിതരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് ഇന്ന് വിതരണംചെയ്യും. ഓഗസ്റ്റിലെ ശമ്പളം ഇന്നലെ രാത്രിയോടെ നല്‍കി. ബോണസിനോടൊപ്പം ഉത്സവബത്തയും ഇന്ന് വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാര്‍ക്കും പ്രയോജനപ്പെടില്ല.

ഒന്നാം പിണറായിസര്‍ക്കാരിന്റെ ആരംഭകാലത്തിനുശേഷം ഇപ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ ബോണസ് നല്‍കുന്നത്. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്പളംവാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000-ത്തിനുമേല്‍ ശമ്പളംവാങ്ങുന്നവരാണ്. ഒന്‍പതുവര്‍ഷമായി പുതിയനിയമനം നടക്കാത്തതിനാല്‍ എന്‍ട്രി കേഡര്‍ തസ്തികയില്‍ പുതിയജീവനക്കാരില്ല. ദീര്‍ഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളില്‍ വരാനിടയുള്ളത്.

ആശ്രിതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കരാര്‍വ്യവസ്ഥയിലാണ്. എത്രപേര്‍ക്ക് ബോണസ് ലഭിക്കുമെന്നത് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ഭരണസമിതി യോഗം ഉത്സവബത്ത 2750 ല്‍ നിന്ന് 3000 രൂപ ഉയര്‍ത്തിയെങ്കിലും ബോണസ് പരിധി ഉയര്‍ത്തുന്നത് ചര്‍ച്ചയില്‍ വന്നില്ല.

വന്‍ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവുമായി പോത്തൻകോട് സ്വദേശിയായയുവാവ് അറസ്റ്റില്‍

വന്‍ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവുമായി പോത്തൻകോട് സ്വദേശിയായയുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരനാണ് പിടിയിലായത്. പോത്തന്‍കോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടീല്‍ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ രണ്ടു കിലോ വീതം പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു വരികയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യം വിവരം ലഭിച്ച തിരു. സിറ്റി ഡാന്‍സാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു.

തുടര്‍ന്ന് ഇന്നലെ രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവ് എടുത്ത് പുറത്തിറങ്ങുമ്പോഴാണ് ഡാന്‍സാഫ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലിസിന് കൈമാറിയ പ്രതി ശ്രീരാഗിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തിരുവനന്തപുരം പുത്തന്‍തോപ്പിലാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാനായി പുത്തന്‍തോപ്പ് കടപ്പുറത്ത് എത്തിയതായിരുന്നു. ഇതില്‍ അഭിജിത്ത്, നബീല്‍ എന്നിവരെയാണ് കാണാതായത്. മൂന്ന് പേര്‍ തിരയില്‍പ്പെട്ടെങ്കിലും ഇതില്‍ ആസിഫ് എന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ആസിഫിനെ പുത്തന്‍തോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരു യുവതിയുടെ അടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്.

രജനീഷ് (27) മാരായമുട്ടം, ഷിബിൻ (28) ബാലരാമപുരം, കിരൺ (29) പോങ്ങുംമൂട്, അഖില CVR പുരം (28), ശ്രീലക്ഷ്മി കൈമനം (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇവർ മദ്യലഹരിയിലായിരുന്നതായിട്ടാണ് വിവരം ലഭിച്ചത്.

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം. യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നും 75 ൽ പരം കുട്ടികൾ പങ്കെടുത്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഫാഷൻ ഷോ ഓണാഘോഷ പരിപാടികളിൽ ഏറെ ശ്രെദ്ധ നേടി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന നടത്തി

ആറ്റിങ്ങൽ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന പോലീസ്, എക്സൈസ്, മോട്ടോർ വെഹിക്കിൾ, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംയുക്തമായി വാഹന പരിശോധന നടത്തിയത്.

ദേശീയപാതയിൽ ആലംകോട് കേന്ദ്രീകരിച്ച് ശനിയാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 3 ലക്ഷത്തിൽ പരം രൂപ പിഴച്ചുമത്തുകയും ചെയ്തു. ഓണവിപണി ലക്ഷ്യമായിട്ടുള്ള ലഹരി വസ്തുക്കളുടെ കടത്തൽ, അനധികൃത നികുതി വെട്ടിപ്പും വാണിജ്യ സാധനങ്ങളുടെ അനധികൃത കടത്തലും തുടങ്ങിയ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തുവാൻ വേണ്ടിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏകീകൃത പരിശോധന നടന്നത്.

ഈ സമയം ദേശീയപാതയിലൂടെ ഇരുഭാഗത്തേയും കടന്നുപോയ വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടയിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുകയും 3 ലക്ഷത്തിൽപരം രൂപ പിഴച്ചുമത്തുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കേസുകളും റെജിസ്റ്റർ ചെയ്തിട്ടുണ്ട്.