ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A ഓണക്കിറ്റ് വിതരണം ചെയ്തു

ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A ഓണക്കിറ്റ് വിതരണം ചെയ്തു

ലയൺസ്‌ ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A യുടെ (പാറശ്ശാല മുതൽ ഹരിപ്പാട് വരെ) ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ലയൺസ്‌ ക്ലബ്ബിൽ നടന്നു. ലയൺ ആറ്റിങ്ങൽ പ്രകാശ് അധ്യക്ഷൻ ആയ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ജെയിൻ സി ജോബ്, ഭിന്നശേഷി കുട്ടികൾക്ക് നൽകുവാനായി കിറ്റുകൾ ബി ആർ സി ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ലയൺസ്‌ ക്ലബ് മെമ്പർമാരാണ് അവർക്ക് കിറ്റുകൾ സ്പോൺസർ ചെയ്തത് .

ഡിസ്ട്രിക്ടിൽ 6000 കിറ്റുകളാണ് 30 ലക്ഷം രൂപ ചിലവിൽ ലയൺസ്‌ വിതരണം ചെയ്യുന്നത്. ക്ലബ് സെക്രട്ടറി ഡോ. ബിജു എ നായർ, ഡിസ്ട്രിക്ട് ഭാരവാഹികളായ സിക്സ്റ്റസ് ലൂയിസ്, ബാലഗോപാൽ, പ്രകാശ് വർക്കല മറ്റ്‌ ക്ലബ് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.

ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും. രാജ്യത്തെ അഞ്ച് കോടിയില്‍ പരം ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. മേഖല ലോകത്തിലെ ഏറ്റവും വലിയ ക്ലസ്റ്ററും ഏറ്റവും വലിയ വിപണിയുമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോറിന്റെ ഭാഗമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. പദ്ധതിയുടെ സ്റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നായിരുന്നു റെയില്‍വേയുടെ അറിയിപ്പ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ വഡോദര ജില്ലയിലെ വിശ്വാമിത്രി നദിയിലെ പാലം പൂര്‍ത്തിയായതായി ഇന്ത്യന്‍ റെയില്‍വേ ഓഗസ്റ്റ് 6 ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്റ്റേഷനുകള്‍ സംബന്ധിച്ച പ്രതികരണം പുറത്തുവരുന്നത്. ആധുനിക സൗകര്യങ്ങള്‍, സാംസ്‌കാരിക പൈതൃകം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, പരിസ്ഥിതി സൗഹൃദമായ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത് എന്നും ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കിയിരുന്നു.

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കിളിമാനൂരിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് വൻ നാശനഷ്ടം. കിളിമാനൂർ കാനറ ബാങ്ക് സമീപം പൊന്നൂസ് ഫാൻസി എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11:30 മണിയോടെ കെട്ടിടത്തോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും പോലീസും ചേർന്നാണ് തീ കെടുത്തിയത്.

പരപ്പിൽ സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണക്കച്ചവടത്തിനായി 15 ലക്ഷം രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത് എന്നതാണ് പ്രാഥമിക നിഗമനം.

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.

മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്. ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.

നാളെയും ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

നാളെയും ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ആഗസ്റ്റ് 31ന്

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ആഗസ്റ്റ് 31ന്

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ബ്രാഞ്ചിന്റെയും 4087ആം നമ്പർ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജി വി ആര്‍ എം യു പി എസ് അങ്കണത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9 .30ന് ആണ് ക്യാമ്പ് നടക്കുക. ശ്വാസകോശ രോഗ നിർണയം ഡോക്ടർ ജിതിൻ ജെ, അസ്ഥി രോഗനിർണയം ഡോക്ടർ അഖിൽ സുശീലൻ, സർജിക്കൽ രോഗ നിർണയം ഡോക്ടർ ജെ എൻ ജസ്ബീറും നടത്തും.

എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ജി മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിക്കും

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ആദ്യത്തെ 50 പേർക്ക് സ്പൈറോമെട്രി ടെസ്റ്റ്, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.