‘പൊന്നുമോന്‍ ഇല്ലാത്ത ഇരുപത് ഓണങ്ങള്‍; ആ രാത്രി അവര്‍ എന്നെയും കൊന്നു’

‘പൊന്നുമോന്‍ ഇല്ലാത്ത ഇരുപത് ഓണങ്ങള്‍; ആ രാത്രി അവര്‍ എന്നെയും കൊന്നു’

തിരുവനന്തപുരം: 20 വര്‍ഷം മുന്‍പൊരു സെപ്റ്റംബറില്‍ രാത്രി വീട്ടുമുറ്റത്തെ പടിയില്‍ കാത്തിരുന്ന പ്രഭാവതി അമ്മയുടെ മുന്നിലെത്തിയത് ഇരുമ്പുപൈപ്പ് കൊണ്ട് ഉരുട്ടിയ മകന്റെ ചതഞ്ഞരഞ്ഞ മൃതദേഹമായിരുന്നു. രണ്ടു പതിറ്റാണ്ടു മുന്‍പ് തുടങ്ങിയ കരമന പ്രഭാവതിഅമ്മയുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. ആ മുറിവുകള്‍ അമ്മയുടെ ഹൃദയത്തിന്റെ ഉള്ളുലയ്്ക്കുന്നു.

2005ലെ ഓണത്തിനാണ്, പ്രഭാവതി അമ്മയുടെ ഏകമകനായ 26കാരന്‍ ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കില്‍നിന്ന് മോഷണ പശ്ചാത്തലമുള്ള മറ്റൊരാള്‍ക്കൊപ്പം പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഉദയന്റെ കയ്യില്‍ 4020 രൂപയുണ്ടായിരുന്നു. അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27ന് രാത്രി പത്തരയോടെയാണു ഉദയന്‍ മരിച്ചത്.

‘ആ രാത്രി മകനെ മാത്രം അല്ല, എന്നെയും അവര്‍ കൊന്നു. എന്റെ ഹൃദയം അവനോടൊപ്പം മരിച്ചു. ഇനി ഞാന്‍ ജീവിക്കുന്ന രൂപം മാത്രം,’ ഹൃദയം നുറുങ്ങി പ്രഭാവതി അമ്മ പറഞ്ഞു. നീതിക്കായി ആ അമ്മ നടത്തിയ പോരാട്ടത്തില്‍ പ്രതികളായ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. ഉദയനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. 2018 ജൂലൈയില്‍ സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഹൈക്കോടതി വിധി വന്നപ്പോള്‍ പ്രഭാവതി അമ്മ വീണ്ടും കണ്ണീരിലായി.

തനിക്ക് കിട്ടിയ നീതി വീണ്ടും കവര്‍ന്നെടുത്തെന്ന് അമ്മ പറയുന്നു. ‘ഇന്നും എന്റെ മകനു വേണ്ടി ജീവിക്കുന്നു. മരിക്കും വരെയും അവനു വേണ്ടി ജീവിക്കും. എന്തായിരുന്നു എന്റെ മകന്‍ ചെയ്ത കുറ്റം. അവന്റെ കൈവശം 4000 രൂപ ഉണ്ടായിരുന്നതോ?. അതില്‍ ആയിരം രൂപ ഞാന്‍ കൊടുത്തതായിരുന്നു ഓണവസ്ത്രം വാങ്ങാന്‍. പണം കണ്ടെത്തിയതായിരുന്നു കുറ്റമെങ്കില്‍ എന്റെ ശിക്ഷ എന്താണ്?’ പത്മാവതി അമ്മ ചോദിക്കുന്നു.

അതിനുശേഷം ആ വീട്ടില്‍ ഓണം കടന്നുവന്നിട്ടില്ല. അലമാരക്കുള്ളില്‍ നിധിപോലെ സൂക്ഷിക്കുന്ന മകന്റെ പഴയ വസ്ത്രങ്ങളാണ് അവര്‍ക്കുള്ള ഏക ഓര്‍മ്മ.’ആ ദിവസം എന്റെ ഓണവും, എന്റെ ജീവിതവും, എല്ലാം അവസാനിച്ചു,’ അവര്‍ വിങ്ങിപ്പറയുന്നു. സാമൂഹ്യക്ഷേമപെന്‍ഷനും സര്‍ക്കാരിന്റെ സഹായവുമാണ് ഏക ആശ്രയം. സഹോദരനൊപ്പമാണ് താമസം. മകന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടില്‍ നിന്ന് ആ അമ്മയ്ക്ക് പറയാനുള്ളത് ഒറ്റകാര്യം മാത്രം. നീതിക്കും വേണ്ടി മരണം വരെ പോരാടുമെന്നുമാത്രം.

വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന ഡെക്കറേഷന്‍ ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയില്‍ മജ്‌ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അസ്മാര്‍ മദനിയാണ് പിതാവ്. ആയിഷയാണ് മാതാവ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ​സർക്കാർ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു

ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു

തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷന്റെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു.
പരിപാടിയിൽ വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബി ഗോപകുമാർ ഓണസമ്മാന വിതരണം നിർവഹിക്കും. ഡോക്ടർ അജയൻ പനയറ ഓണ സന്ദേശം നൽകും. മണമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും നടത്തും.

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണസമിതി അംഗവും അധ്യാപികയുമായ ഷീജു ജോയ് രചിച്ച ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു. നാവായിക്കുളം ഫാർമേഴ്‌സ് സഹകരണസംഘം ഹാളിൽ പ്രശസ്ത കവിയും പ്രഭാഷകനുമായ ഏഴാച്ചേരി രാമചന്ദ്രൻ പുസ്തക പ്രകാശനം നടത്തി. പ്രശസ്ത നോവലിസ്റ്റ് ജി ആർ ബിലഹരി പുസ്തകം സ്വീകരിച്ചു. കൈരളി സെക്രട്ടറി എം ഗോപാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ കൈരളി പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി. കൈരളി ജോയിൻറ്റ് സെക്രട്ടറി പ്രസാദ് ബി കെ, ജി എസ് സുനിൽ, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബർ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും. ഇന്നു നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

മിനിഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

മിനിഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

അടൂർപ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനിഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ആലംകോട് രിഫായി തൈക്കാവ്വ് തടത്തിൽ അഡ്വക്കേറ്റ് അടൂർപ്രകാശ് എം പി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ രമാദേവി അമ്മ, റസാഖ് ഷിബു, എം എച്ച് അഷ്റഫ് ആലങ്കോട്, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമ്പിരാജ, വാർഡ് കമ്മിറ്റി അംഗം എം എ എച്ച് നസീർ കെഎസ്‌യു, താലൂക്ക് പ്രസിഡന്റ് ജിഷ്ണു മോഹൻ, വാർഡ് കമ്മിറ്റിയംഗം ഹുസൈൻ, കെ സി സലീം, ജെ എം എസ് സായിദ് ഷെറിൻ അഷറഫ്, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.