ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു

ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു

തിരുവനന്തപുരം: ഉള്ളൂരിൽ വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് ഇയാൾ.

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്‌; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്‌; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ബിഗ് ബോസ് താരവും ഫിറ്റ്‌നസ് കോച്ചുമായ ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്നാണ് കേസ്. 10000 രൂപയും വിലപ്പെട്ട രേഖകളും എടുത്തുകൊണ്ടുപോയതായാണ് പരാതിക്കാരി പറയുന്നത്.

ജിന്റോ ജിമ്മില്‍ കയറുന്നതിന്റെയടക്കമുള്ള സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ജിന്റോ പരാതിക്കാരിയ്ക്ക് ലീസിന് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, നേരത്തെ ജിന്റോയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയാണ് ഇപ്പോള്‍ മോഷണക്കേസും നല്‍കിയിരിക്കുന്നത്. കേസില്‍ ജിന്റോ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ജിന്റോയെ പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തുന്നത്. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജിന്റോ. ഈ സീസണിലെ വിന്നറും ജിന്റോ ആയിരുന്നു. ബോഡി ബില്‍ഡിങ് രംഗത്ത് പ്രശസ്തനാണ് ജിന്റോ. ഫിറ്റ്‌നസ് കോച്ചിങും നല്‍കുന്ന ജിന്റോയ്ക്ക് സ്വന്തമായി ജിം ശൃംഖലയുമുണ്ട്.

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലബോറട്ടറിയുടെയുംപ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ആഗസ്ത് 20ന്

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലബോറട്ടറിയുടെയുംപ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ആഗസ്ത് 20ന്

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത്‌ ഗ്രാന്റ് 15 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച പുതിയ ലബോറട്ടറിയുടെയും ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ആഗസ്ത് 20 രാവിലെ 10 മണിയ്ക്ക് നടക്കും. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത. ആർ ഉദ്ഘാടനം നിർവഹിക്കും. മിതമായ നിരക്കിൽ എല്ലാ പരിശോധനകളും നടത്തുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. രണ്ടു ഡോക്ടർമാർക്ക് പുറമെ ഒരു നഴ്സിംഗ് ഓഫീസർ, ഒരു ഫർമസിസ്റ്റ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, അറ്റെൻഡർ, പാർട്ട്‌ ടൈം സ്വീപ്പർ എന്നിങ്ങനെയുള്ള ജീവനക്കാർ ക്ലിനിക്കൽ വിഭാഗത്തിലും ഒരു ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ഒരു പബ്ലിക് ഹെൽത്ത്‌ നേഴ്സ്, മൂന്ന് വീതം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ എന്നിങ്ങനെ 08 ജീവനക്കാർ പൊതു ജനാരോഗ്യ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് രംഗത്ത് ഒരു നഴ്സും 20 വാർഡുകളിലായി 22 ആശാ വർക്കർമാരും ഉൾപ്പെടെയുള്ള ജീവനക്കാരാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.

അധികമായി നിയമിക്കപ്പെട്ടഡോക്ടർ, ലാബ് ടെക്‌നിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാണ്. ഒരു നേഴ്സിംഗ് ഓഫീസറുടെയും ഒരു ജൂനിയർ പബ്ലിക് നഴ്സിന്റെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്. അടിയന്തിരമായി തസ്തികളിലേക്ക് നിയമനം നടക്കുന്നതാണ്.

25 രൂപ നിരക്കില്‍ 20 കിലോ അരി, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ; ഓണ വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോ

25 രൂപ നിരക്കില്‍ 20 കിലോ അരി, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ; ഓണ വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോ

തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറില്‍ ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ ഓണക്കിറ്റ് വിതരണം ചെയ്യും. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-അരലിറ്റര്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250 ഗ്രാം, വന്‍പയര്‍-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎല്‍, തേയില-250 ഗ്രാം, പായസം മിക്‌സ്-200 ഗ്രാം, സാമ്പാര്‍ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ – എന്നിവയാണ് സാധനങ്ങള്‍. ഓണച്ചന്ത ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 25 മുതല്‍ വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വലിയ തോതിലുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. കഴിഞ്ഞ മാസം 32 ലക്ഷം ജനങ്ങളാണ് സപ്ലൈകോയില്‍ എത്തിയത്. 168 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വാങ്ങിയത്. ഇത് ഒരു ചെറിയ സംഖ്യയല്ല. സപ്ലൈകോ വിപണിയില്‍ വലിയതോതില്‍ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്രയും കോടി രൂപയുടെ വില്‍പ്പന. ഇന്നലെ വരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ വന്നത്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 200 കോടി കടന്നു. ഓണം ലക്ഷ്യമിടുന്നത് കുറഞ്ഞത് 300 കോടിയാണ്. 50ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍ എന്നും മന്ത്രി പറഞ്ഞു.

പുതിയ ശബരി ഉല്‍പ്പന്നങ്ങള്‍

പാലക്കാടന്‍ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങള്‍. പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്നുള്ള പച്ചരിയില്‍നിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയര്‍ന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്. പായസം മിക്സ് മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.

വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി

വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി

വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെ അതിജീവിത ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലർത്തിയ ശീതള പാനിയം നല്കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്.എച്ച്.ഒ അറിയിച്ചു.

അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 സംഘടിപ്പിച്ചു

അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 എന്ന പരിപാടി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 2025 -ൽ എസ് എസ് എൽ സി യ്ക്കും, +2നും വാർഡിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും, വിവിധ മേഖലയിൽ വാർഡിൽ മികവ് തെളിയിച്ച വരെയും ജയഭാരത് സ്കൂളിൽ നടന്ന പരിപാടിയിൽ ആദരിച്ചു.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടക്കം കൂടാതെ അമ്പലമുക്ക് വാർഡിൽ നടത്തുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ.ജെ രവികുമാർ അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ല വനിതാ വിഭാഗം പ്രസിഡന്റ് ഉഷാ കുമാരി, ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാഗ്‌, മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഇന്ദിരഭായി അമ്മ തുടങ്ങിയവർ സംസാരിച്ചു.