by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റയിൽവേയും സത്വര നടപടികൾ സ്വീകരിക്കണം. ജില്ലാ കളക്ടർ നിർമ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മേൽപ്പാലം പണിയുടെ പേരിൽ ഗതാഗതം തടഞ്ഞതോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണെന്ന പരാതിയിലാണ് നടപടി.


2020 ഒക്ടോബർ 19 ന് മേൽപ്പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് മേൽപ്പാല നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റയിൽവേക്കും നിർദ്ദേശം നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. നടപടികൾക്ക് തടസം നേരിട്ടാൽ ജില്ലാ വികസന യോഗത്തിൽ ഉന്നയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചുതെങ്ങ് സാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.


by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ “രക്ഷ വേണം കര്‍ഷകന്” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് ആറ്റിങ്ങല്‍ നാല് മുക്ക് ജംഗ്‌ഷനില്‍ സംഘടിപ്പിച്ച കണ്ണീര്‍ ദിനം പ്രതിഷേധ സംഗമം കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജ് അധ്യക്ഷതവഹിച്ചു.

കേരള ചരിത്രത്തിൽ കർഷകരും കാർഷികമേഖലയും അനുഭവച്ചിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് കേരളത്തിലെ കർഷകരും കാർഷിക മേഖലയും കടന്നു പൊയ് കൊണ്ടിരിക്കുന്നത്. റബറിന് താങ്ങുവില 250 രൂപ ആക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞവർ അധികാരത്തിൽ എത്തി പത്തുവർഷം ആകുന്ന സാഹചര്യത്തിലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കർഷരുടെക്ഷേമത്തിനായി രുപീകരിച്ച കർഷകക്ഷേമനിധി ബോർഡ് നിർജീവാവസ്ഥയിൽ തുടരുന്നു. കേരകർഷകർക്കായി നബാർഡുവഴി ലോകബാങ്കനുവദിച്ച സാമ്പത്തിക സഹായത്തിൻ്റെ ആദ്യഗഡുവായി ലഭിച്ച 139 കോടി രുപ പിണറായി സർക്കാർ വകമാറ്റി ചെലവിട്ട് കേര കർഷകരെ വഞ്ചിച്ചു എന്ന് കണ്ണീർ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷകർ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ മണനാക്ക് ഷിഹാബുദ്ദീൻ, അഭിലാഷ് ചാങ്ങാട്, നഗരൂർ ശ്രീകുമാര്‍, ചന്ദ്രിക മണ്ഡലം പ്രസിഡന്റുമാരായ രോഹൻ, അപ്പുക്കുട്ടന്‍ നായര്‍, സുബ്രഹ്മണ്യന്‍, ദിവാകരന്‍ പിള്ള, പ്രസാദ്, തമ്പി, പ്രമോദ്, തുളസി ദാസ്, അഡ്വ. സുരേഷ് ഇക്ബാല്‍, അമൃത ലാല്‍, മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.


by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്നും നാളെയും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നദികളില്‍ യെല്ലോ അലര്‍ട്ട്
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴെ പറയുന്ന നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: വാമനപുരം (മൈലമ്മൂട് സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), മണിമല (തോണ്ട്ര സ്റ്റേഷന്‍)
തൃശൂര്‍: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍), കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുരോഗമന കലാ സാഹിത്യ സംഘം ആറ്റിങ്ങൽ മേഖല സാനു മാഷ് അനുസ്മരണവും, ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും താലൂക്ക് ഗവ. ടീച്ചേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. എം കെ സാനു മാഷ് അനുസ്മരണം ഡോ. ഭാസിരാജ് നടത്തി. തുടർന്ന് ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് ഉദ്ഘാടനം അഡ്വ. മോഹനൻ നായർ നിർവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻറ് സുജ കമല, സെക്രട്ടറി സാബു വി ആർ, വൈസ് പ്രസിഡൻറ് സി സുശോഭനൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ജെ.വിക്രമക്കുറുപ്പ്, ആറ്റിങ്ങൽ വെസ്റ്റ് കൺവീനർ രാജീവ് കുമാർ എന്നിവർ സംസാരിച്ചു.



by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജയിൽ വകുപ്പിൻ്റെ ഭക്ഷണശാലയിൽ മോഷണം. പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് നിഗമനം.

കഴിഞ്ഞ മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ജയിൽ ജീവനക്കാര്‍ക്കൊപ്പം തടവുകാരും കഫറ്റീരിയയിൽ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു. ഈ താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.


Recent Comments