പ്രേംനസീർ ഷോർട്ട് ഫിലിം അവാർഡിലേക്ക് ക്ഷണിക്കുന്നു

പ്രേംനസീർ ഷോർട്ട് ഫിലിം അവാർഡിലേക്ക് ക്ഷണിക്കുന്നു

ആറ്റിങ്ങൽ: തപസ്യ കലാസാഹിത്യവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് തപസ്യ ആറ്റിങ്ങൽ അവതരിപ്പിക്കുന്ന ആറ്റിങ്ങൽ ഫെസ്റ്റ് 2025 ഭാഗമായി പ്രേംനസീർ ഓൾ കേരള ഷോർട്ട് ഫിലിം അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30 മിനിറ്റിൽ കഴിയാത്ത സിനിമകളാണ് ക്ഷണിക്കുന്നത്. മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപ കാഷ് അവാർഡും മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മ്യൂസിക് ഡയറക്ടർ, ക്യാമറമാൻ, എഡിറ്റർ എന്നീ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 15. ആറ്റിങ്ങൽ ഇന്നു പ്ലാസയിൽ വച്ച് 28 ന് വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ ഫെസ്റ്റ് 2025 എന്ന ഷോ ഭാഗമായി അവാർഡുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് 7012535267, 9447403744, 9539946961

ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

സമൂഹത്തിൽ സാധാരണക്കാർക്ക് ദൈനംദിന ജീവിതത്തിൽ ആവശ്യമായ നിയമ സഹായങ്ങൾ നൽകി സഹായിക്കുന്നതിനും കിളിമാനൂർ ബ്ലോക്കിനെയും എട്ട് ഗ്രാമപഞ്ചായത്തുകളെയും വ്യവഹാര രഹിത സ്ഥാപനങ്ങൾ ആക്കി മാറ്റുന്നതിനും വേണ്ടിയും ആരംഭിച്ച ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബിപി മുരളിയുടെ അധ്യക്ഷതയിൽ ടി ഡി എസ് എ സെക്രട്ടറി& സബ് ജഡ്ജ് എസ് ഷംനാദ് നിർവഹിച്ചു.

യോഗത്തിൽ അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും അഡ്വക്കേറ്റ് ആറ്റിങ്ങൽ എസ് സുരേഷ് അഡ്വക്കേറ്റ് എ റസൂൽ ഷാൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജുകുമാർ എം, ബേബി രവീന്ദ്രൻ, എസ് സജീർ, എൻ സലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഐഷ, റഷീദ്, ദീപ ഡി, ഡിവിഷൻ മെമ്പർമാരായ സരളമ്മ, എൻ കവിത, ആർ കുമാരി, ശോഭ, ഷീല എ, ചിറയിൻകീഴ് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി മൻഹൽ, അഡ്വക്കേറ്റ് എസ് ജയചന്ദ്രൻ എന്നിവർ ആശംസകളും ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ് നന്ദിയും രേഖപ്പെടുത്തി.

കേശവപുരം സി എച് സിയിൽ പച്ചക്കറി തൈനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു

കേശവപുരം സി എച് സിയിൽ പച്ചക്കറി തൈനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു

സംയോജിത കൃഷി – ആറ്റിങ്ങൽ ഏര്യയിലെ കേശവപുരം സി എച് സിയിൽ കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് ബി പി മുരളി പച്ചക്കറി തൈനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നെബു ജോൺ വർഗീസ് ആശംസ അറിയിച്ചു സംസാരിച്ചു.
എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി പ്രശാന്ത് വി സ്വാഗതവും ഏരിയ പ്രസിഡന്റ്‌ റണ്ണിമോൻ ആർ അധ്യക്ഷത്ത വഹിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് ജില്ലാ ശുചിത്വമിഷന്റെ പുരസ്കാരം

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് ജില്ലാ ശുചിത്വമിഷന്റെ പുരസ്കാരം

ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഹൈസ്‍കൂൾ,ഹയർസെക്കൻഡറി വിഭാഗം റീൽസ് നിർമ്മാണ മത്സരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.എൽ.പി വിഭാഗത്തിനുള്ള പ്രോത്സാഹന സമ്മാനവും അവനവഞ്ചേരി സ്‌കൂളിനാണ്.

സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് റീൽസ് തയാറാക്കിയത്.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ അനുകുമാരി പുരസ്‌കാരം കൈമാറി.സ്‌കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ എസ്.ഷാജികുമാർ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സാബു നീലകണ്ഠൻ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചീത്വ മിഷന്റെ ഹരിത വിദ്യാലയ പദവി നേടിയ സ്‌കൂളാണ് അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ.

‘മതം മാറാന്‍ നിര്‍ബന്ധിച്ചു’; കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

‘മതം മാറാന്‍ നിര്‍ബന്ധിച്ചു’; കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയായ 23 കാരി സോന എല്‍ദോസ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന ആണ്‍സുഹൃത്തിന്റെ പറവൂരിലെ വീട്ടിലെത്തിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

”ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷെ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെ”ന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

”മതം മാറാന്‍ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസില്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞു. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാന്‍ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം” എന്ന് സോന ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ആണ്‍സുഹൃത്ത് റമീസ്. സോനയും റമീസും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍, സോനയുടെ കുടുംബത്തിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഉപദ്രവിച്ചതിനും കുറ്റം ചുമത്തുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.

‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്

‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം: കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു.

സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ഞാന്‍ വെറുമൊരു പണിക്കാരന്‍ മാത്രമാണ്. ഇനിയും സഹായങ്ങള്‍ ചെയ്തു തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാന്‍ പറ്റുന്ന രംഗമല്ല ഇതെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകു. അതിനാല്‍ എല്ലാവരും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കല്‍ കോളജ്. കുറച്ചുപേര്‍ ശത്രുപക്ഷത്ത് നിന്നാല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.

മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം അറിയാത്തവരൊന്നുമല്ല അവരെന്ന് ഡോ. ഹാരിസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നത്, ആരാണ് കയറുന്നത് എന്ന് ഒരു വാക്ക് തന്നോടു ചോദിക്കാമായിരുന്നു. പരിശോധന നടന്ന സമയത്തും ചോദിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മേലധികാരികളെല്ലാം വിളിച്ചിരുന്നു. വകുപ്പ് നല്ല നിലയില്‍ കൊണ്ടുപോകാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്‌ക്കൊരു വ്യക്തി മാത്രമാണ്. വലിയ ശക്തിയോട് ഒറ്റയ്ക്ക് നേരിടാന്‍ പറ്റില്ല. താന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാകാം അവരെയെല്ലാം വിഷമിപ്പിച്ചിരിക്കുകയെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു.