‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്

‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം: കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു.

സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ഞാന്‍ വെറുമൊരു പണിക്കാരന്‍ മാത്രമാണ്. ഇനിയും സഹായങ്ങള്‍ ചെയ്തു തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാന്‍ പറ്റുന്ന രംഗമല്ല ഇതെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകു. അതിനാല്‍ എല്ലാവരും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കല്‍ കോളജ്. കുറച്ചുപേര്‍ ശത്രുപക്ഷത്ത് നിന്നാല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.

മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം അറിയാത്തവരൊന്നുമല്ല അവരെന്ന് ഡോ. ഹാരിസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നത്, ആരാണ് കയറുന്നത് എന്ന് ഒരു വാക്ക് തന്നോടു ചോദിക്കാമായിരുന്നു. പരിശോധന നടന്ന സമയത്തും ചോദിക്കാമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മേലധികാരികളെല്ലാം വിളിച്ചിരുന്നു. വകുപ്പ് നല്ല നിലയില്‍ കൊണ്ടുപോകാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്‌ക്കൊരു വ്യക്തി മാത്രമാണ്. വലിയ ശക്തിയോട് ഒറ്റയ്ക്ക് നേരിടാന്‍ പറ്റില്ല. താന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാകാം അവരെയെല്ലാം വിഷമിപ്പിച്ചിരിക്കുകയെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു.

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോൺഗ്രസ് ക്യാംപയിനിൽ രജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തിൽ നൽകിയിട്ടുണ്ട്.

അതേസമയം, കർണാടകയിലെ ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുൽ തെളിവുകൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ക്രമക്കേട് നടന്നത് സെൻട്രൽ ബംഗളൂരിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലാണെന്നും രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് കർണാടകം സർക്കാരിന്റെ നടപടി. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 160 സീറ്റുകൾ വാഗ്ദാനം ചെയ്ത് രണ്ട് പേർ സമീപിച്ചെന്ന ആരോപണവുമായി NCP നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാജ മേൽവിലാസം ചമച്ച് മുപ്പതിനായിരത്തിൽ അധികം വോട്ടുകൾ ചേർത്തെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ആരോപിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടം; 5 പേർക്ക് ഗുരുതര പരുക്ക്

വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടം; 5 പേർക്ക് ഗുരുതര പരുക്ക്

വെഞ്ഞാറമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗേറ്റിൻ്റെ മതിലിലാണ് കാർ ഇടിച്ചത്. മൂകാംമ്പിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി കാർ ആണ് അപകടത്തിൽപെട്ടത്. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു പുരുഷനും 5 സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഇതിൽ ഒരാളുടെനില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും; വി ശശി എംഎൽഎ

അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും; വി ശശി എംഎൽഎ

അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
അഞ്ചുതെങ്ങ് വില്ലേജിനായി നിർമ്മിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് വി ശശി എംഎൽഎ അറിയിച്ചു.

98% ത്തോളം പണികളും പൂർത്തിയായി കഴിഞ്ഞു.സാനിട്ടറി വർക്കുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇത് ഉടൻതന്നെ പൂർത്തീകരിച്ച് കഴിയുന്നതും വേഗം ഓഫീസ് തുറന്നു കൊടുക്കും. സർക്കാർ 51 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. കെട്ടിട ഉദ്ഘാടനം കഴിയുന്നതോടുകൂടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യ മാകും

കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ സ്ഥലം സന്ദർശിച്ചു എംഎൽഎ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എൻ.സൈജുരാജു സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

ഓൺലൈൻ കെണി ഒരുക്കിയ യുവാവിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ

ഓൺലൈൻ കെണി ഒരുക്കിയ യുവാവിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ

വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ഗ്രിൻറ്റർ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു മുക്കുനൂർ ജംഗ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി രണ്ടു പവൻ മാലയും അരപ്പവൻ മോതിരവും ഊരി വാങ്ങി മർദ്ദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കേസിലെ നാല് പ്രതികളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.

സുധീർ, മുഹമ്മദ് സൽമാൻ, ആഷിക്, സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആൾട്ടോ കാർ പിടിച്ചെടുത്തു. ആറ്റിങ്ങൽ DYSP മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് SHO ആസാദ് അബ്ദുൽകലാം, സബ്ബ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷാൻ, രാജു, സി.പി. ഒമാരായ പ്രസാദ്, സന്തോഷ്, നജിംഷാ, മിഥുൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ വലയിലാക്കിയത്.

‘ന്യായ വിധി നടപ്പാക്കണം’; നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല, യെമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

‘ന്യായ വിധി നടപ്പാക്കണം’; നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല, യെമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

സന: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യെമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യെമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളുടെ ഫലമായി പിന്നീട് വധശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു.