കെഎസ്ആര്‍ടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; 9 വര്‍ഷത്തിനിടെ ആകെ നല്‍കിയത് 11,597 കോടി

കെഎസ്ആര്‍ടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; 9 വര്‍ഷത്തിനിടെ ആകെ നല്‍കിയത് 11,597 കോടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ആകെ 11,597.21 കോടി കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതായും ബാലഗോപാല്‍ അറിയിച്ചു.

ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാന്‍ ഇടയില്ല. ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് അടക്കം വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല.

റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, സിവിൽ & റൂറൽ എഞ്ചിനീറിംഗ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ എന്നീ പോളിടെക്നിക് കോഴ്സുകളിലേക്ക് ഗവ. മെറിറ്റ് അഡ്മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള തീയതികളിലായി ചിറയിൻകീഴ് മുസലിയാർ പോളിടെക്നിക്ക് കോളേജിൽ വെച്ച് 8.30 മണി മുതൽ 3.30 മണി വരെ നടത്തുന്നു. എസ് എസ് എൽ സി, ഐ ടി ഐ, പ്ലസ് ടു, വി എച്ച് എസ് ഇ, കെ ജി സി ഇ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്: 9961060720,9495338319

പ്ലസ് വണ്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്‌പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകീട്ട് നാലുമണി വരെ ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ രംഗത്ത്. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും അഭിപ്രായപ്പെട്ടു. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിന് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി.

വരുന്ന മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.