കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്

കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്

കല്ലമ്പലം എംഡി എം എ കേസിൽ വീണ്ടും അറസ്റ്റ്’ വിദേശത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ 1. 235 കിലോ എംഡി എം എ കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയും, ഇപ്പോൾ നേമം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് – വിഷ്ണു നഗറിൽ പ്രഗതിയിൽ താമസിക്കുന്ന 48 വയസ്സുള്ള പ്രസാദാണ് അറസ്റ്റിലായത്. ഇയാളുടെ ലഗേജിനോടൊപ്പമാണ് മയക്കുമരുന്ന് എയർപോർട്ടിനുള്ളിൽ നിന്നും പുറത്ത് കടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസാദിനെ വർക്കലയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ പ്രസാദ് .

ഇന്ദിരാദേവി അമ്മ വി (78) അന്തരിച്ചു

ഇന്ദിരാദേവി അമ്മ വി (78) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ കുന്നിൽ ലൈൻ സൗപർണികയിൽ (എൻ.ആർ.എ :22 എ) ബി ഇന്ദിരാദേവി അമ്മ വി (78) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് എൽ.പി.എസ് പാവല്ല, തോട്ടയ്ക്കാട്).
അന്തരിച്ചു.

ഭർത്താവ്: പരേതനായ എസ് ശ്രീധരൻ നായർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പി.എസ്, ശ്രീനിവാസപുരം)

മക്കൾ: സജീവ് എസ് (അക്കൗണ്ടൻ്റ്, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ്, തിരുവനന്തപുരം), സോജ ഐ. എസ് (ഹെഡ്മിസ്ട്രസ്സ്,ഗവ:എൽ.പി.എസ്, കൂന്തള്ളൂർ).

മരുമക്കൾ: ബീന ഐ, വിനു എസ് (ബ്ളോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ, ആറ്റിങ്ങൽ ബി.ആർ.സി).

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ കായിക മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ കായിക മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സ്പെക്ട്ര 2025 എന്ന പേരിൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബി ശ്രീകുമാർ അധ്യക്ഷനായ ചടങ്ങ് വാർഡ് കൗൺസിലർ ബിനു ജി. എസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് സിന്ധു വി എസ് സ്വാഗതം ആശംസിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി സിനു ബി എസ് നന്ദി അറിയിച്ചു. റെഡ്,ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൽസരങ്ങളുടെ ഓവർ ഓൾ നേടിയ ഓറഞ്ച് ഹൗസ് ജേതാക്കളായി.

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി 87 ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു.

രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി.

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി ആരാധകര്‍

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി ആരാധകര്‍

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും.

തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.

മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്. അത് തന്നെയാണ് ഈ ഗായികയുടെ വിജയവും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്.

നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും, അതോടൊപ്പം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താഴേത്തട്ടു വരെ പ്രവര്‍ത്തിക്കുന്നതിന് കെപിസിസി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി ജില്ലാ അധ്യക്ഷനെ നിയമിച്ചത്. കോണ്‍ഗ്രസ് സംഘടനയിലെ പുനഃസംഘടനയുടെ ഭാഗമായിട്ടാകും തിരുവനന്തപുരത്ത് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുക.

വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പാലോട് രവി ഫോണ്‍ ഓഡിയോക്ലിപ്പില്‍ പറഞ്ഞിരുന്നു.