എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

എന്‍ ശക്തന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്.

നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും, അതോടൊപ്പം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താഴേത്തട്ടു വരെ പ്രവര്‍ത്തിക്കുന്നതിന് കെപിസിസി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി ജില്ലാ അധ്യക്ഷനെ നിയമിച്ചത്. കോണ്‍ഗ്രസ് സംഘടനയിലെ പുനഃസംഘടനയുടെ ഭാഗമായിട്ടാകും തിരുവനന്തപുരത്ത് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുക.

വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പാലോട് രവി ഫോണ്‍ ഓഡിയോക്ലിപ്പില്‍ പറഞ്ഞിരുന്നു.

രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം

രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും. രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് തുടങ്ങും. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്. ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല. അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കാറുണ്ട്.

ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ സമയമാറ്റം.

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിനും ഝാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ ഇന്നു മുതല്‍ നാളെ ( ഞായറാഴ്ച) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം രാഖി നിവാസിൽ ആർ. രാജഗോപാലൻ (73) അന്തരിച്ചു. ഭാര്യ: ആർ സുശീല.

മക്കൾ: രാഖി ആർ.എസ് (അധ്യാപിക,ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ) രാഹുൽ ആർ.എസ്(ആസ്ത്രേലിയ),രാഹിത് ആർ.എസ്.

മരുമക്കൾ: എസ് അനീഷ് (അധ്യാപകൻ, എസ്.എൻ.വി. എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ലക്ഷ്മി ലാൽ ഡി(ആസ്ത്രേലിയ), ലക്ഷ്മി ഭഗീരഥൻ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ATRA യുടെ ആഭിമുഖ്യത്തിൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. പ്രസിഡന്റ്‌ രാമദാസൻ പോറ്റിയുടെയും സെക്രട്ടറി ദിപുലാലിന്റെയും ട്രഷറർ നിസാറിന്റെയും നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്