കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ എം‌‌.ഡി.എം.എ യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എം.ഡി.എം.എ വില്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളൂരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്.

20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

20 മുതൽ 22 വരെ പോസ്റ്റ് ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല

തപാൽ ശൃംഖലയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഐടി 2.0 റോൾ ഔട്ടിന്റെ ഭാഗമായി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസും അതിന് കീഴിലുള്ള സബ്/ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 22. 07. 2025 മുതൽ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. മാറ്റത്തിന്റെ ഭാഗമായി 2025 ജൂലൈ 20 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലും അതിന് കീഴിലുള്ള 43 സബ് പോസ്റ്റ് ഓഫീസുകൾ, 102 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവയിൽ ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്ന് രാഹുൽ ആർ ഐ പി എസ് (സീനിയർ സൂപ്രണ്ട്. തിരുവനന്തപുരം നോർത്ത് ഡിവിഷൻ) അറിയിച്ചു. പ്രവർത്തനക്ഷമത, സുരക്ഷ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് സോഫ്റ്റ്‌വെയർ നവീകരണം ലക്ഷ്യമിടുന്നത്. ഇടപാടുകൾക്കായി തിരുവനന്തപുരം ജിപിഒയും അതിന് കീഴിലുള്ള സബ് പോസ്റ്റ് ഓഫീസുകളും സന്ദർശിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണത്തിനു നാളെ തുടക്കം

ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ 2025 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 ( 1200 കർക്കടകം 1 മുതൽ 31 വരെ) എല്ലാ ദിവസവും വൈകുന്നേരം രാമായണണ പാരായണവും വിളക്കും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് പതിനാറാം കല്ലിൽ കെ എസ് ആർ ടി സി ബസ് തട്ടി ടൂവിലർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇന്ന് 12 മണിയോടെയാണ് സംഭവം. ബസ് തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി മകന്‍ അരുണ്‍ കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂര്‍ത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാര്‍ത്തി വളരെ ലളിതമായിട്ടാരുന്നു വിവാഹം നടന്നത്.

തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി. തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകന യോഗം ചേര്‍ന്ന് വിഎസിന് ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ജൂണ്‍ 23 ാം തിയതിയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

വര്‍ഷങ്ങള്‍!

ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..

പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 19-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ (പ്രത്യേകിച്ചും മലയോരമേഖലകളിലുള്ളവര്‍ ) ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ചു ജില്ലകൡ തീവ്ര മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.