‘കുടുംബത്തിന്റെ ദു:ഖം എന്റേതും, സര്‍ക്കാര്‍ ഒപ്പമുണ്ട്’; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

‘കുടുംബത്തിന്റെ ദു:ഖം എന്റേതും, സര്‍ക്കാര്‍ ഒപ്പമുണ്ട്’; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി കോട്ടയം, തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടില്‍ ആശ്വാസ വാക്കുകള്‍ പറയാന്‍ പോലും മന്ത്രിയെത്തിയില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകള്‍ നല്‍കിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.

അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം,കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികള്‍ ഉപയോഗിച്ചിരുന്നതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം തുടങ്ങിയവരില്‍ നിന്ന് കലക്ടര്‍ വിവരങ്ങള്‍ തേടി. രക്ഷാപ്രവര്‍ത്തനം, അപകടം ഉണ്ടായ കെട്ടിടത്തിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറമെന്നാണ് നിര്‍ദ്ദേശം.

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 തോളം പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 തോളം പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ബസും നെയ്യാറിൽ നിന്നും കാട്ടാക്കടയിലേക്ക് വന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കുള്ളതായാണ് വിവരം. ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്.

നെയ്യാർ ഡാമിൽ നിന്നും കാട്ടാക്കടയിൽ വന്ന ബസിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തുകയാണ്. ഇരു ബസുകളിലെയും ഉള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഇരു ബസുകളുടെയും മുൻ വശങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ്.

കേരള പ്രദേശ് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വീണാ ജോർജിന്റെ കോലം കത്തിക്കലും നടന്നു. കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് കുറക്കട ഷൈജുവിന്റെ അധ്യക്ഷതയിൽ
പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ കോരാണി, സനിൽ ബാംസൂരി, കുഞ്ഞുമോൻ ജെർമിയാസ്, നിഖിൽ കോരാണി, മുൻ വാർഡ് മെമ്പർ രേഖ, മുതിർന്ന കോൺഗ്രസ് നേതാവ് വിനയൻ,ലളിത, ഷിജു, ഐ എൻ ടി യു സി നേതാക്കന്മാരായ രാജേഷ്, സുനി, ബിജു, ബേബി, ശങ്കരൻ, ഫൈസൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കൊച്ചാലുംമൂട് ജംഗ്ഷനിൽ വീണാ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

എസ്. സുരേഷ് കുമാർ (58) അന്തരിച്ചു

എസ്. സുരേഷ് കുമാർ (58) അന്തരിച്ചു

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് കൊട്ടിയോട് ശ്രീവിലാസിൽ(കെ.ആർ.എ:67) വിമുക്ത ഭടൻ എസ്. സുരേഷ് കുമാർ (58) അന്തരിച്ചു.

ഭാര്യ: സി.വി മഞ്ജുള (അധ്യാപിക, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ,മാമം).
മക്കൾ: എസ് അരവിന്ദ് (ബാംഗ്ലൂർ), എസ് അരുന്ധതി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ട് വളപ്പിൽ.

കെ. ബാലകൃഷ്ണപിള്ള (81) അന്തരിച്ചു

കെ. ബാലകൃഷ്ണപിള്ള (81) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് കരിമ്പുവിള വീട്ടിൽ കെ. ബാലകൃഷ്ണപിള്ള (81) (റിട്ടയേർഡ് അധ്യാപകൻ,തേമ്പാമൂട് എച്ച്.എസ്.എസ്,കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ മുൻ പ്രസിഡൻ്റ്,) അന്തരിച്ചു.

ഭാര്യ: തങ്കമണി അമ്മ പി.
മക്കൾ: വിപിൻ ബി.റ്റി, വീണ ബി.റ്റി (അധ്യാപിക, നവഭാരത് എച്ച്.എസ്.എസ്)
മരുമകൻ: ആദർശ് സി (സെക്രട്ടറിയേറ്റ്)
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്

സ്വകാര്യ ബസ് സമരം എട്ടിന്

സ്വകാര്യ ബസ് സമരം എട്ടിന്

തിരുവനന്തപുരം: വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എട്ടിന് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ അറിയിച്ചു. അതേസമയം സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രിതല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.