മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.

വീടിന്റെ അടുക്കളയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, ഐ എം എ പ്രസിഡന്റുമായ ഡോ: രാമകൃഷ്ണ ബാബുവിനെയും ഡോക്ടർ ജാസ്മിനെയും ആണ് ആദരിച്ചത്. ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln.ഷിജു ഷറഫ്, Ln.പ്രസന്നൻ Ln.സുദർശനൻ ജോത്സ്യർ Ln.സുധാകരൻ Ln.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ക്യാമറാമാൻ എ.ആര്‍.സുഭാഷ് അന്തരിച്ചു

ചേലക്കര: വെങ്ങാനെല്ലൂര്‍ കുടജാദ്രിയിൽ വീട്ടിൽ പരേതനായ കെ. ആറുമുഖൻ ചെട്ടിയാരുടെ മകൻ
എ.ആര്‍.സുഭാഷ്(47) അന്തരിച്ചു. നിരവധി സിനിമ, ഹ്രസ്വ ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.

അമ്മ: രത്നം
ഭാര്യ: മനോരഞ്ജിത
മക്കള്‍: നന്ദിനികൃഷ്ണ (യു.കെ. എംബിബിഎസ് വിദ്യാര്‍ഥിനി), അരുണ്‍ കൃഷ്ണാ(ബാംഗ്ലൂർ), വൈഗാകൃഷ്ണ
സഹോദരങ്ങൾ: സുരേഷ്, സുധീഷ്

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നേരത്തെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം വിഎസിൻ്റെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമായി തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ.

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.

ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.

1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

പൊലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.

പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്.