‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്’; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് വിവാദമായിരുന്നു. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു.

ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടറും അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മുറി തുറന്നതെന്നാണ് വിശദീകരണം.

പ്രിസൈഡിങ് ഓഫീസറുടെ മറന്നു വെച്ച ഡയറി എടുക്കാൻ വേണ്ടിയാണ് ഇവിഎമ്മുകൾ അടക്കം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കാൻ തീരുമാനിച്ചത്. സ്ഥാനാർത്ഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ തങ്കപ്പൻ പറഞ്ഞു. എന്നാൽ തുറക്കാൻ തീരുമാനിച്ചത് സ്‌ട്രോങ്ങ് റൂം അല്ലെന്നും, മെറ്റീരിയൽ റൂമാണെന്നും, ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതെന്നും പാലക്കാട് ജില്ലാ കലക്ടർ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ റൂമും തുറക്കേണ്ടതില്ലെന്ന് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

ആറ്റിങ്ങൽ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികളുടെ യൂണിഫോം തുണി ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു.

ഓരോ വിഭാഗങ്ങലിലെയും വ്യത്യസ്ഥ ക്വട്ടേഷനുകളാണ് നൽകേണ്ടത്. താൽപ്പര്യമുള്ളവർ 9846739447, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 30.04.2026 തീയതി 3 pm ന് മുൻപ് ക്വട്ടേഷൻ നൽകേണ്ടതാണ്.

വിദ്യാർത്ഥികൾക്ക് അവധിക്കാല കൃഷി പരിശീലനവുമായി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

വിദ്യാർത്ഥികൾക്ക് അവധിക്കാല കൃഷി പരിശീലനവുമായി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

കല്ലമ്പലം: വേനലവധിക്കാലത്തു പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വീടുകളിൽത്തന്നെ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പരിശീലനം നൽകി കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് മാതൃകയായി.

250 വീടുകളിൽ നിന്നും തെരഞ്ഞെടുത്ത 20 വിദ്യാർത്ഥികളക്കൊണ്ട് ഗ്രോ ബാഗിൽ നിറയ്ക്കേണ്ട മിശ്രിതം കൂട്ടിച്ചേർത്തു അവർക്കു സൗജന്യ നിരക്കിൽ പച്ചക്കറി തൈകളും നൽകി. ഇവരിൽ നിന്നും മികച്ച വിളവ് എടുക്കുന്ന വിദ്യാർത്ഥികളെ ഓണക്കാലത്തു കുട്ടികർഷക അവാർഡ് നൽകി ആദരിക്കുമെന്ന് സൗഹൃദ അസോസിയേഷൻ പ്രസിഡന്റ്‌ ജി. രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.

മണമ്പുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി. കുഞ്ഞുമോൾ ഗ്രോ ബാഗുകളുടെ വിതരണോദ്ഘാടനം ചെയ്തു. വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.നസീമ ബീവി ഗ്രോ ബാഗ് പച്ചക്കറി കൃഷിയെക്കുറിച്ച് പരിശീലന ക്ലാസ്സ്‌ നൽകി.
ചടങ്ങിൽ സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, ഭാരവാഹികളായ സൈനുലബ്ദീൻ സൽസബീൽ, അറഫ റാഫി, സോമശേഖരൻ നായർ, സുനിൽ സാഫല്യം, അജയകുമാർ എന്നിവർ സംസാരിച്ചു.

മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യ, 15,000 പരാതികള്‍; ലോണ്‍ ആപ്പ് ഇരകളില്‍ കൂടുതലും സ്വകാര്യ സ്ഥാപന ജീവനക്കാര്‍

മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യ, 15,000 പരാതികള്‍; ലോണ്‍ ആപ്പ് ഇരകളില്‍ കൂടുതലും സ്വകാര്യ സ്ഥാപന ജീവനക്കാര്‍

തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. ഒരു ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ പണമെടുത്തിരുന്നതായും മരിക്കുന്നതിന് തലേദിവസം ആപ്പ് നടത്തിപ്പുകാരില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 15,000ത്തോളം പേരാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (NCRP) വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാനും എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാനും തയ്യാറായത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും ഇത്തരത്തിലുള്ള ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ (40%) മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നിതിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ അറസ്റ്റ് നടന്നിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം തുടരുകയാണ്.

കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യാപാരികള്‍ (9.79%), വിദ്യാര്‍ഥികള്‍ (4.37%) എന്നിവരാണ് ഇവരുടെ വലയില്‍ വീണ മറ്റുള്ളവര്‍.

എപികെ (APK) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തിലാകുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്‌സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയവസ്തുവായി നല്‍കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ വരുന്നുണ്ട്. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകും.

ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക തന്നെ നിശ്ചയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് നടത്തുകയും വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ വരികയും ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഈ വര്‍ഷം കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ കണ്ടെത്തുകയുണ്ടായി. 40 ജീവനക്കാരുണ്ടായിരുന്ന ഈ തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകളാണ് പൊലീസ് നിരോധിച്ചത്. ഇക്കാലയളവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 5,317 വെബ്‌സൈറ്റുകളാണ് പൂട്ടിച്ചത്.

കൊടും ചൂട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം

കൊടും ചൂട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം

പാലക്കാട്: ഉയർന്ന താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകൾ കോളജുകൾ (പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ ഇന്നു (ഏപ്രിൽ 20) മുതൽ നിർത്തി വെക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടറുടെ നിർദേശം. 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിലവിലെ താപനില: 40.1°C (ഫീൽഡ് ടെംപറേച്ചർ 45°C വരെ), ഉയർന്ന UV ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ താപനില,വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37°C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. Google Classroom, Microsoft Teams Zoom തുടങ്ങിയ യൂണിവേഴ്സിറ്റി/ ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ ,പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണം. അതു വഴി ഒരു വിദ്യാർത്ഥിക്കും അക്കാദമിക്ക് തലത്തിൽ നഷ്ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.

ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ, കുടിവെള്ളം, ORS ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.

രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മതിയായ അളവിൽ വെള്ളം കുടിക്കണം. ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ആവശ്യമായ ശുദ്ധജല ലഭ്യത, ശീതീകരണ സംവിധാനങ്ങൾ, മെഡിക്കൽ സഹായം ഉറപ്പാക്കണം.

ഉത്തരവിൻ്റെ ലംഘനം ശ്രദ്ധയിൽ പ്പെട്ടാൽ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ ഹെൽപ്പ് ലൈൻ നമ്പറായ1077 എന്നതിൽ ബന്ധപ്പെടാവുന്നതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ Disaster Management Act, 2005 പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി എന്ന് സൂചന നല്‍കി ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതോടെ സ്വാഭാവികമായി ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വര്‍ണവില്‍പ്പനയില്‍ പ്രതിഫലിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.