ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചത്.

ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാന്‍ ചന്ദ്രന്‍ തില്ലങ്കേരിക്ക് കഴിഞ്ഞിരുന്നു.

നേരത്തെ സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ സ്‌പെഷല്‍ പിഎസ് ആയി നിയമിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചൊഴിഞ്ഞത്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂർണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ. പ്രവേശന നടപടികൾ വൈകുന്നത് മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ ജില്ലകളിലെ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട്

12/06/2026: കണ്ണൂര്‍

മഞ്ഞ അലര്‍ട്ട്

12/06/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്

13/06/2026:കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

14/06/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക

തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക

തിരുവനന്തപുരം: പാറശ്ശാലയിൽ ജനങ്ങളെ മുനമ്പിൽ നിർത്തിയ വലിയൊരു അപകടത്തിൽ നിന്നും അദ്ഭുതകരമായ രക്ഷപെടൽ. വീട്ടുപറമ്പിലെ ഇളകിവീണ കൂറ്റൻ പാറയ്ക്കടിയിൽ കുടുങ്ങിപ്പോയ അമ്പതുവയസ്സുകാരിയെ മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപെടുത്തി. പാറശ്ശാല സ്വദേശിനിയായ രാജകുമാരി (50) എന്ന വീട്ടമ്മയാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം പുലർച്ചെ; രക്ഷപെടാൻ ഓടുന്നതിനിടെ ദുരന്തം

ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കനത്ത മഴ പെയ്യുന്നതിനിടെ പ്രാഥമിക ആവശ്യങ്ങൾക്കായി വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയതായിരുന്നു രാജകുമാരി. ഈ സമയത്താണ് വീടിന് മുകൾഭാഗത്തുനിന്നും കൂറ്റൻ പാറക്കല്ല് പെട്ടെന്ന് അടർന്നു വീണത്. അപകടം കണ്ട് രാജകുമാരി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, വീണ പാറക്കല്ലുകൾക്കിടയിൽ അരയ്ക്ക് താഴോട്ട് കുടുങ്ങിപ്പോവുകയായിരുന്നു.

​കനത്ത മഴയെ പ്രതിരോധിച്ച് രക്ഷാപ്രവർത്തനം

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. വൻ പാറക്കല്ല് ശരീരത്തിന് മുകളിലായിരുന്നതിനാൽ കൈകൾ കൊണ്ട് നീക്കുക അസാധ്യമായിരുന്നു.

​ഒടുവിൽ ജെസിബി (JCB) യന്ത്രം സംഭവസ്ഥലത്ത് എത്തിച്ച്, അതീവ ജാഗ്രതയോടെ പാറയുടെ ഒരുവശം ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.​

നിലവിലെ അവസ്ഥ: പാറയ്ക്കടിയിൽ ദീർഘനേരം കുടുങ്ങിക്കിടന്നതിനാൽ രാജകുമാരിയുടെ കാലുകൾക്കും അരയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ കാരക്കോണം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലാണ് ഇവർ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര-പാറപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി പ്രശാന്തൻകാണി

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി പ്രശാന്തൻകാണി

ജനകീയതയും പരിചയസമ്പന്നതയും മുതൽക്കൂട്ടാക്കി തലസ്ഥാന ജില്ലയുടെ റൂറൽ മേഖലയെ നിയന്ത്രിക്കുവാൻ
Share
നിയോഗിക്കപ്പെട്ടു. കേരള പോലീസിൽ ഉന്നത തസ്തികകളിലെ ചുമതലകൾ പുനർ ക്രമീകരിച്ചപ്പോഴാണ് ആറ്റിങ്ങലിന്റെ പ്രിയങ്കരനായ പോലീസ് ഓഫീസർ പ്രശാന്തൻകാണി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി നിയമിതനായത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച പ്രശാന്തൻ കാണിക്ക് ജില്ലയിലെ ക്രമസമാധാന രംഗം ഏറെക്കുറെ കാണാ പാഠമാണ്. പ്രമാദമായ നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണം ഏറ്റെടുത്ത് മികവ് തെളിയിച്ച പോലീസ് ഓഫീസർ കൂടിയാണ് അദ്ദേഹം. ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും പൊതുസമൂഹത്തിനു മുന്നിൽ പ്രശാന്തൻ കാണിക്ക് പ്രത്യേക സ്ഥാനം നൽകുന്നു.

നെയ്യാർ ഡാമിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തിയ ചീങ്കണ്ണിയെ മടിച്ചു നിൽക്കാതെ അവസാനിപ്പിച്ച് ജനസുരക്ഷ ഉറപ്പ് വരുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പാലോട് ജന്മദേശം ആണെങ്കിലും ആറ്റിങ്ങലിന് സമീപത്ത് ആണ് നിലവിൽ താമസിക്കുന്നത്. നിർധന കുടുംബത്തിൽ നിന്നും സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്ന് വന്ന പ്രതിഭയാണ് അദ്ദേഹം. ആറ്റിങ്ങൽ ജനകീയ ജിംനേഷ്യം പുനരുദ്ധരിക്കുന്നതിൽ നേതൃത്വപരമായ പങ്കും വഹിച്ചിട്ടുണ്ട്. നിലവിൽ കെഎസ്ഇബി വിജിലൻസ് വിഭാഗത്തിൽ നിന്നുമാണ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്.

ഗ്രാമവണ്ടികൾ 500 ആക്കും, ബസുകൾക്ക് സ്പോൺസർഷിപ്പ്; സൗജന്യ യാത്രയ്ക്കിടയിലും കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പുത്തൻ പദ്ധതികൾ

ഗ്രാമവണ്ടികൾ 500 ആക്കും, ബസുകൾക്ക് സ്പോൺസർഷിപ്പ്; സൗജന്യ യാത്രയ്ക്കിടയിലും കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പുത്തൻ പദ്ധതികൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തിരിച്ചറിയൽ രേഖകളോ നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓർഡിനറി ബസുകളിൽ മാത്രം; നിയന്ത്രണങ്ങളില്ല
യാത്രാസൗജന്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെക്കുറിച്ചുള്ള പരാതികളോട് പ്രതികരിക്കവെ, പ്രായോഗികമായ സാധ്യതകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകളിൽ 68 ശതമാനവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

വരുമാനം കൂട്ടാൻ ‘സ്പോൺസർഷിപ്പും’ പരസ്യങ്ങളും
സൗജന്യ യാത്ര നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികൾ ഗതാഗത വകുപ്പ് തയാറാക്കുന്നുണ്ട്.

ചെലവ് ചുരുക്കൽ: വരുമാനം കൂട്ടുന്നതിന്റെ ആദ്യപടിയായി കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കും.

ബസ് സ്പോൺസർഷിപ്പ്: പുതിയ ബസുകൾ വാങ്ങുന്നതിനായി സ്പോൺസർഷിപ്പ് മാതൃക സ്വീകരിക്കുന്നത് ആലോചനയിലാണ്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കോർപ്പറേഷന് ബസുകൾ വാങ്ങി നൽകാം.

ഗ്രാമവണ്ടികൾ വർധിപ്പിക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ് നടത്തുന്ന ‘ഗ്രാമവണ്ടികളുടെ’ എണ്ണം നിലവിലുള്ള 58-ൽ നിന്നും 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

പരസ്യ വരുമാനം: ബസുകളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി വർധിപ്പിക്കും.

ഡിപ്പോകൾക്ക് ജനകീയ പങ്കാളിത്തം
കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയാക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിൽ വയ്ക്കും. അതോടൊപ്പം കെഎസ്ആർടിസി ഡിപ്പോകളുടെ നടത്തിപ്പിൽ എംപിമാർ, എംഎൽഎമാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ജനകീയ പങ്കാളിത്തം (ഓണർഷിപ്പ്) കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.

മലബാറിൽ കൂടുതൽ ബസുകൾ; സ്വകാര്യ ബസുകളുടെ ആശങ്ക പരിഹരിക്കും
മലബാർ മേഖലയിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്നും ഘട്ടഘട്ടമായി ഇവിടെ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

സൗജന്യ യാത്രാ പദ്ധതി വലിയ രീതിയിൽ ബാധിക്കുമെന്ന സ്വകാര്യ ബസുടമകളുടെ ആശങ്ക ഗതാഗത വകുപ്പ് പരിശോധിക്കും. പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ കളക്ഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാകും തുടനടപടികൾ. സ്വകാര്യ ബസുകളുമായി മത്സര ഓട്ടം ഒഴിവാക്കാൻ കെഎസ്ആർടിസി ശ്രദ്ധിക്കുമെന്നും, ഒരു സ്വകാര്യ ബസ് ഓടുന്ന റൂട്ടിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതേ സഹകരണം സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും സി.പി. ജോൺ കൂട്ടിച്ചേർത്തു.