അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചിട്ടുണ്ട്. വലിപ്പമുള്ള കല്ലുകളാണ് തീരത്തേയ്ക് വീണിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെ ആണ് സംഭവം നടന്നതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആ ഭാഗത്ത് സഞ്ചരികളും എത്തിയിട്ടുണ്ട്. തീരത്ത് കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈകുന്നേരത്തോടെ ബീച്ച് പോലീസ് എത്തി സഞ്ചാരികളെ പൂർണമായും മാറ്റിയിട്ടുണ്ട്. ഒപ്പം കയർ കെട്ടി ആ ഭാഗം അടച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്തെ മഴയ്ക്ക് ശക്തി പകരുന്നത്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

മഴയ്ക്കും ശക്തമായ കാറ്റിനും ഒപ്പം കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ശക്തമായി തുടരുന്നു. കേരള തീരത്ത് തിങ്കളാഴ്ച രാത്രി വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം – ന്യൂമാഹി, കാസറഗോഡ്: കുഞ്ചത്തൂര്‍ – കോട്ടക്കുന്ന് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി, എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട്. തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍. മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി തീരങ്ങളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ സഹോദരന്‍ പറയുന്നു. പലപ്പോഴായി എടുത്ത വായ്പകളാണ് വലിയ ബാധ്യതയായി മാറിയത്. ഇവരുടെ വീടും ബാങ്ക് ജപ്തി ചെയ്യാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (Holiday). തൃശൂര്‍, വയനാട്, കാസര്‍കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാസര്‍കോട്, വയനാട് ജില്ലകളില്‍ അവധി നല്‍കിയിരിക്കുന്നത്. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

കാസര്‍കോട് ജില്ലയിലെ സാഹചര്യത്തില്‍, ജില്ലയിലെ കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

പ്ലസ് വൺ പ്രവേശന പ്രക്രിയകളും നിശ്ചയിച്ച തിയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

മലപ്പുറത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു കലക്ടർ വിആർ വിനോദ് പ്രഖ്യാപിച്ചു. മ​ദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡി ഇ ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്‌സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.