ആശമാരുടെ രാപകൽ സമരയാത്രയ്ക്ക്  ആറ്റിങ്ങലിൽ സ്വീകരണം

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം

ആറ്റിങ്ങൽ: ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് നാളെ ആറ്റിങ്ങലിൽ സ്വീകരണം നൽകും. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അതിജീവനസമരത്തിൻ്റെ ഭാഗമായിട്ടാണ് ആശമാർ രാപകൽ സമരയാത്ര നടത്തുന്നത്.

ആശമാരുടെ ന്യായമായ ആവശ്യങ്ങൾ ‘പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് മേയ് 5 മുതൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർകോഡ് നിന്നും പര്യടനം ആരംഭിച്ചത്. ബഹുജനങ്ങളുടെ വമ്പിച്ച സ്വീകാര്യതയാണ് സമരയാത്രയ്ക്ക് ലഭിക്കുന്നത്. തെരുവുകളിൽ തന്നെ ആശമാർ അന്തിയുറങ്ങിയാണ് യാത്ര ഓരോ ദിനവും കടന്നുവരുന്നത്.

ജില്ലയിൽ 4 ദിവസം നിരവധി കേന്ദ്രങ്ങളിൽ സമരയാത്രയ്ക്ക് സ്വീകരണ നൽകും.
ജൂൺ 18 ന് സെക്രട്ടേറിയറ്റിലേയ്ക്ക് മഹാറാലി നടത്തും. 10 മണിക്ക് കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം ആശാഭരിതം അവതരിപ്പിക്കും. 10.30 ന് സ്വീകരണ റാലി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിയ്ക്കും. ജാഥ ക്യാപ്റ്റനെ ആദരിക്കും.
11 ന് സ്വീകരണ സമ്മേളനം ആരംഭിക്കും. ജനപ്രതിനിധികളും വിവിധ സാമൂഹിക രാഷ്ട്രീയ – സാംസ്കാരിക – സമുദായിക സംഘടനാ നേതാക്കളും ആശാ വർക്കർമാരും കുടുംബാംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

സ്വാഗത സംഘം ചെയർമാൻ എസ്. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. ടി. ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ), തോട്ടയ്ക്കാട് ശശി (BJP സംസ്ഥാന കമ്മിറ്റിയംഗം),
അഡ്വ. വി. ജയകുമാർ (മുൻ KPCC നിർവാഹക സമിതിയംഗം), അംബിരാജ
എം. ഷാജർഖാൻ (ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി)
എം.പി സാജു (സംസ്ഥാന സെക്രട്ടറി, CMP) നഹാസ് ആറ്റിങ്ങൽ (മുസ്ലിംലീഗ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്), അനിൽ ആറ്റിങ്ങൽ (RSP ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി),
ശശി പള്ളിപ്പുറം (SUCI കമ്മ്യൂണിസ്റ്റ്), ശാന്തശീലൻ (KPMS, താലൂക്ക് യൂണിയൻ സെക്രട്ടറി), ലാലിജ (വക്കം പഞ്ചായത്ത് പ്രസിഡൻറ്), പി. ജയചന്ദ്രൻനായർ (സംസ്ഥാന കൗൺസിലംഗം, KSSPA), ബിഷ്ണു നൗഷാദ് (വക്കം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), അഡ്വ. ദീപ. പി (ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ്), പൂജ ഇക്ബാൽ (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), കണ്ണൻ ചന്ദ്രപ്രസ് (ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, ആറ്റിങ്ങൽ), ബൈജു (BJP ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ്) തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.

കാലവർഷം വീണ്ടും ശക്തമാകുന്നു, ഇന്ന് 10 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; നാളെ രണ്ടിടത്ത് റെഡ് അലർട്ട്

കാലവർഷം വീണ്ടും ശക്തമാകുന്നു, ഇന്ന് 10 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; നാളെ രണ്ടിടത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന് 10 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടു ജില്ലകളിൽ നാളെ അതീതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ ജാ​ഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.

വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ പ്രമുഖ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി. വക്കം പ്ലാസോ ബാർ ജീവനക്കാരാണ് അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദ്ധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശികളായ യുവാക്കൾ ബാറിലെത്തി മദ്യപിക്കവേ ടച്ചിങ്‌സ് നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്. ജീവനക്കാർ സംഘം ചേർന്ന് യുവാക്കളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നുവെന്നു പരാതിക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.

രഞ്ജിതയ്‌ക്കെതിരെ ജാതീയ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

രഞ്ജിതയ്‌ക്കെതിരെ ജാതീയ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെയാണ് നടപടി. ഫെയ്‌സ്ബുക്ക് വഴിയാണ് പവിത്രന്‍ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്.

ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളിലൂടെയാണ്, പവിത്രന്‍ നഴ്‌സായ രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചത്. അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ മുഖ്യമന്ത്രിക്കും മറ്റും നിരവധി പരാതികള്‍ ഓണ്‍ലൈനായും മറ്റും ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ജാതീയമായ അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരം, പവിത്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുമ്പും ഇയാള്‍ ജാതീയമായി അധിക്ഷേപം നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനയെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌പെഷ്യല്‍ ഡ്രൈവുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18427 മയക്കുമരുന്ന് കേസുകളും അറസ്റ്റിലായത് 19168 പേരുമാണ്. ലഹരി ഇടപാടുകള്‍ കണ്ടെത്തനായി ഫെബ്രുവരി 22 ന് ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ 16125 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16953 പേര്‍ അറസ്റ്റിലാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. എക്‌സൈസിന്റെ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2302 കേസുകളും അറസ്റ്റിലായവര്‍ 2215ഉം ആണ്.

2024നെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളില്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പൊലീസ് 27530, എക്‌സൈസ് 8160 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്ത്. ആകെ 35690 കേസുകള്‍. സ്‌പെഷ്യല്‍ ഡ്രൈവ് തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ മയക്കുമരുന്ന് കേസുകള്‍ അരലക്ഷം കടക്കും.

മയക്കുമരുന്നിനോടുള്ള ആസക്തി ഭയാനകമായ തോതില്‍ വളര്‍ന്നതായി കേസുകളുടെ എണ്ണം വ്യക്തമാക്കുന്നതായി പൊലീസും എക്‌സൈസും പറയുന്നു. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നിരവധി മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് ഈ മാസം അവസാനം വരെ തുടരും. എക്‌സൈസിന്റെ ഡ്രൈവ് തുടരും. ഈ മാസം അവസാനം മയക്കുമരുന്ന് വിതരണവും ദുരുപയോഗവും നേരിടാന്‍ സംസ്ഥാനത്ത് പൊലീസും എക്‌സൈസും ചേര്‍ന്ന് പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊലീസ് 2.45 ലക്ഷം ആളുകളെ പരിശോധിച്ചതായും എക്‌സൈസ് 25350 റെയ്ഡുകള്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ക്ലീന്‍ സ്ലേറ്റ്’ ഭാഗമായി 2.33 ലക്ഷം വാഹനങ്ങള്‍ എക്‌സൈസ് പരിശോധന നടത്തി. പ്രത്യേക ഡ്രൈവുകളില്‍ 1680 കിലോഗ്രാം കഞ്ചാവും 8.7 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.