പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം. ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാര്‍, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, ഡല്‍ഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന് നടത്തുന്നത്.

വിരുന്നിന് മുന്നോടിയായി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം ഡല്‍ഹിയിലെ 70 ഓളം നേതാക്കള്‍ കൂട്ടത്തോടെ, കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പുതിയ കേസുകളും, 6 കോവിഡ് മരണങ്ങളും ഉണ്ടായതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലും, രണ്ടെണ്ണം കര്‍ണാടകയിലും ഒരെണ്ണം മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ 170 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജയസൂര്യയും നടിയും ഒരു സിനിമയിൽ അഭിനയിച്ചു, പക്ഷേ തെളിവില്ല; ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

ജയസൂര്യയും നടിയും ഒരു സിനിമയിൽ അഭിനയിച്ചു, പക്ഷേ തെളിവില്ല; ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസിൽ നടൻമാരായ ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെ തെളിവില്ലെന്ന് പൊലീസ്. ഇതോടെ നടന്മാർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരായ ബലാത്സം​ഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടില്ല. കിട്ടിയ തെളിവുകൾ വച്ച് കുറ്റപത്രം സമർപ്പിക്കണമോ എന്നും എഡിജിപിയുടെ അഭിപ്രായ പ്രകാരം തീരുമാനിക്കും.

2008 ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു നടൻമാരും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജയസൂര്യ സെക്രട്ടേറിയറ്റിൽ വച്ചും ബാലചന്ദ്ര മേനോൻ വഞ്ചിയൂരിലെ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ പരാതിപ്പെട്ടത്.

നടിയും ജയസൂര്യയും ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ പീഡനം നടന്നു എന്നതിന് തെളിവ് ലഭിച്ചില്ല. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ ശുചിമുറി പിന്നീട് പൊളിച്ച് വനം മന്ത്രിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. അതുകൊണ്ട് പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല.

ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷി മൊഴിയോ ഇല്ല. തനിക്കു വേണ്ടി സാക്ഷി പറയാൻ നടി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ഹാജരാക്കിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയത്. ഇതും കേസിന് തിരിച്ചടിയായി.

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു. 92 വയസായിരുന്നു. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡന്റും കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ
(സി.ടി.ടി.യു) മലഞ്ചരക്ക് വിഭാഗം കൺവീനറുമായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും റോബർട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ നടക്കും.

‘സുൽഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി’, എന്നായിരുന്നു റോബർട്ട് പങ്കുവച്ച കുറിപ്പ്.

ലഹരിവിരുദ്ദ സെമിനാർ സംഘടിപ്പിച്ച് കൈലാത്തു കോണം ഗുരുമന്ദിരം സംസ്കാരിക സമിതി

ലഹരിവിരുദ്ദ സെമിനാർ സംഘടിപ്പിച്ച് കൈലാത്തു കോണം ഗുരുമന്ദിരം സംസ്കാരിക സമിതി

മംഗലപുരം കൈലാത്തു കോണം ഗുരുമന്ദിരം സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ദ സെമിനാറും എസ് എസ് എൽ സി വിജയികളെ ആദരിക്കലും നടന്നു. മംഗലപുരം പോലീസ് സബ്. ഇൻസ്പെക്ടർ കിരൺ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും റിട്ടയേർഡ്. അധ്യാപകൻ രത്നാകരൻ മുഖ്യാതിഥി ആയിരുന്നു. സമിതി സെക്രട്ടറി ജോയി വലിയ വിള, പ്രസിഡൻ്റ് സജീവ് എസ്, രക്ഷാധികാരി എ പ്രസന്നൻ, അഡ്വ. കെ അനിൽകുമാർ, വാർഡ് മെമ്പർമാരായ ഷീല, ബിനി അജികുമാർ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപവരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി

വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപവരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി

തിരുവനന്തപുരം:വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തിയതായി കെ എസ് ഇ ബി അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 31,213 പരിശോധനകള്‍ നടത്തിയതില്‍ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തി. പിഴയായി 41.14 കോടിരൂപ ചുമത്തി. പിഴ ഒടുക്കാത്തതിനാല്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട പരിശോധനയുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

2025 ഏപ്രില്‍ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവില്‍ പിഴചുമത്തിയത്. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാന്‍ കഴിയും. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ എസ് ഇ ബി പാരിതോഷികം നല്‍കും. പിഴ തുക പൂര്‍ണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീര്‍പ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാര്‍ജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

‘സ്നേഹത്തിനു വേണ്ടി മാത്രം’; 10 വിവാഹം കഴിച്ച രേഷ്മ ഒരാളില്‍ നിന്നും പണം തട്ടിയില്ല, സിനിമാക്കഥയെ വെല്ലുന്ന ജീവിതം

‘സ്നേഹത്തിനു വേണ്ടി മാത്രം’; 10 വിവാഹം കഴിച്ച രേഷ്മ ഒരാളില്‍ നിന്നും പണം തട്ടിയില്ല, സിനിമാക്കഥയെ വെല്ലുന്ന ജീവിതം

തിരുവനന്തപുരം: വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ, പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിവാഹം കഴിച്ചവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിവാഹത്തിന് പലരും താലി മാത്രമാണ് കെട്ടിയത്. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി യുവതി ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.

സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങള്‍ രേഷ്മ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മ താമസിച്ചിരുന്ന വീട്ടിലെ ​ഗൃഹനാഥയ്ക്ക് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താകാൻ കാരണമായത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 2017-19 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2014 ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പ്രണയവിവാഹം ആയിരുന്നെങ്കിലും വൈകാതെ ഇയാൾ ഉപേക്ഷിച്ചുപോയി. പിന്നീട് യുവതി പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ല്‍ ത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. ട്രെയിനിൽ വെച്ചാണ് രേഷ്മ ഇയാളെ പരിചയപ്പെടുന്നത്. 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെയും വിവാഹം കഴിച്ചു. വിവാഹത്തിനു മുന്‍പുതന്നെ ഇവര്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു ആണ്‍കുഞ്ഞ് ജനിച്ചു.

വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ചു. ഇതേസമയത്ത് വിദേശത്തു നിന്നും പാലക്കാട് സ്വദേശിയായ ഭർത്താവ് തിരികെ നാട്ടിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാൾ പൊലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടര്‍ന്ന് കോടതി യുവതിയെ മഹിളാമന്ദിരത്തിലാക്കി. ഇവിടെ നിന്നും തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ ഭര്‍ത്താവ് പിണങ്ങിപ്പോയി. ഇതിനു ശേഷം കേരളത്തിൽ തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്ക് രേഷ്മ തുടക്കമിട്ടത്.

2024-ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളും രേഷ്മയുടെ വിവാഹതട്ടിപ്പിന് ഇരയായിരുന്നു. വിവാഹ ശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനു വേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്.