by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ടു മടങ്ങും വഴിയുണ്ടായ ബൈക്ക് അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കളി കണ്ട് മടങ്ങി വരുമ്പോഴാണ് കുളപ്പടയ്ക്കു സമീപം എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലിലാണ് സംഭവം.
കുളപ്പട മൊണ്ടിയോട് മേക്കുംകര വീട്ടില്‍ രാജേഷ് (20), ഉഴമലയ്ക്കല്‍ വാലൂക്കോണം പാലക്കുഴി പുത്തന്‍ വീട്ടില്‍ എസ്.ബിനോയ്(20), കുളപ്പട പാതാരിമൂല ശ്രുതി ഭവനില്‍ എം.ശ്രീലാല്‍(28)എന്നിവര്‍ക്ക് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി ബൈബിള്‍ കോളജിന് സമീപം എബിഎസ് വില്ലയില്‍ ബി അഭിനവ്(21) തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

വേളി ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു രാജേഷും ബിനോയിയും. ജോലിക്കു പോകുന്നതും ഒരുമിച്ചായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മിലും 2 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. രണ്ട് കുടുംബങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിരുന്നു മരിച്ച യുവാക്കള്‍. ഷീറ്റുമേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള വീടു പണിയണമെന്ന മോഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ സതികുമാറിനെ സഹായിക്കാനാണ് രാജേഷ് ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ബിനോയിയുടെ അമ്മ സുധ കേള്‍വി പരിമിതിയുള്ളയാളാണ്. സുധയുടെ സഹോദരി സൂസമ്മയാണ് ബിനോയിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. ജോലി ചെയ്തു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയുടെ വേര്‍പാട്. എം ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിയോഗത്തിന്റെ നടുക്കത്തിലാണു നാട്ടുകാര്‍.
ആര്‍.ബിനു- എസ്.ഷാനി ദമ്പതികളുടെ മകനാണ് അഭിനവ്. സഹോദരന്‍:ബി.ആകാശ്. സതികുമാര്‍-മിനി ദമ്പതികളുടെ മകനായ രാജേഷ് ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജോലിക്കാരനായിരുന്നു. പരേതനായ സുരേന്ദ്രന്‍-സുധ ദമ്പതികളുടെ മകനായ എസ്.ബിനോയ് ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായിരുന്നു. സഹോദരി: ബിന്‍സി. പരേതനായ മണിലാല്‍-മായ ദമ്പതികളുടെ മകനാണ് എം ശ്രീലാല്‍. സഹോദരി: ശ്രുതി. മരിച്ച 4 പേരും അവിവാഹിതരാണ്.
രാജേഷ്, ബിനോയ്, ശ്രീലാല്‍ എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. അഭിനവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍. ഒരു വര്‍ഷത്തിനിടെ 10 പേരാണ് മേഖലയില്‍ അപകടത്തില്‍ മരിച്ചത്. വാഹന പരിശോധനയും ബോധവല്‍ക്കരണവും കുറഞ്ഞതാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ മൂന്നും നാലും പേര്‍ ചേര്‍ന്നു സഞ്ചരിക്കുന്നതും അമിതവേഗവും അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്.
കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക.
പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്ന്ത വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേര്‍ ചേര്‍ന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്‍. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവന്‍ ഇങ്ങനെ അവസാനിച്ചു.
പക്ഷേ അതില്‍ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല.. ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമര്‍ശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്. പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവന്‍ പോയപ്പോള്‍ ആ വേദനയെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മള്‍ ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ മറ്റൊരു 18 വയസ്സുകാരന്‍ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോള്‍ കൂടി സമൂഹം മിണ്ടാതിരിക്കുമോ?
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തു നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് എന്ന കപ്പല്‍ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സര്‍വേ നടത്തി.

ഇന്ന് രാവിലെയോടെ മുംബൈയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എംഎംഡി) അധികൃതരെത്തി കപ്പല്‍ പരിശോധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെട്ട 20 അംഗ ജീവനക്കാരില്‍നിന്നു വിവരശേഖരണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്കു മീന്‍പിടിത്തത്തിനുപോയ മരുത്തടിയില്‍ ചിറക്കര പുതുവലില്‍ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകര്‍ന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കേസെടുത്തിട്ടുണ്ട്.

by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ഗോപി സുന്ദറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ഗായിക അമൃത സുരേഷ്. ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നും താരം പറയുന്നു. തന്റെ അച്ഛന്റെ മരണ സമയത്ത് മരുമകനായി കര്‍മ്മങ്ങള്‍ ചെയ്തതും കൊള്ളിവച്ചതുമെല്ലാം ഗോപി സുന്ദര്‍ ആയിരുന്നുവെന്നും അമൃത പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ഏത് സമയത്താണോ അങ്ങനൊരു തീരുമാനമെടുത്തത് അന്ന് നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്ന് പറഞ്ഞിരുന്നതാണ്. ഒരു കാലം കഴിയുമ്പോഴേക്കും നീ പോടാ എന്ന് പറയാന്‍ പറ്റുമോ? അത് ശരിയല്ലല്ലോ. അന്ന് എന്റെ ജെനുവിന്‍ ആയ വികാരമായിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട്. എപ്പോഴും അവിടെ തന്നെയുണ്ടാകും” അമൃത പറയുന്നു.
”ഞങ്ങളും നന്നായി വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നുല്ലോ. ഞങ്ങള്‍ രണ്ടു പേര്‍ക്കും സംഗീതം എന്ന കാര്യവുമുണ്ട്. ഇത് നന്നായി പോകണമെന്ന് രണ്ട് പേരും നൂറ് ശതമാനം ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്ലെങ്കില്‍ അങ്ങനെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാന്‍ അത്രയും ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തിന്റെ വേദനയും അപമാനവും ഉപദ്രവുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ പിന്തുണയ്ക്കാനായി വരുമ്പോള്‍ എനിക്കത് വലിയൊരു കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല” എന്നും താരം പറയുന്നു.
”അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചപ്പോഴൊക്കെ ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് അച്ഛന് മരുമകന്‍ കര്‍മ്മകള്‍ ചെയ്യാനും കൊള്ളിവെക്കാനുമൊക്കെ യോഗം ഉണ്ടായിരിക്കണം. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു.”
”പക്ഷെ ഞങ്ങള്‍ക്ക് പിന്നീട് മനസിലായി, ഇനി മുന്നോട്ട് പോയാല്‍ ഇപ്പോള്‍ ഉള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന്. പിന്നെയത് ചീഞ്ഞ് അടിയാകും. എന്തിനാണ് അങ്ങനൊക്കെ. അതിനാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേണ്ട എന്നത്. ഇപ്പോഴും ബര്‍ത്ത് ഡേയൊക്കെ വരുമ്പോള്‍ മെസേജ് അയക്കും. വലിയ രീതിയിലുള്ള കമ്യൂണിക്കേഷനൊന്നുമില്ല. അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്നും അമൃത വ്യക്തമാക്കി.
by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.
അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Recent Comments