by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി വിജയ് വിമലിനെ തിരഞ്ഞെടുത്തു. നിലവിൽ എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാൻ, എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോ കോളേജിലെ ഒന്നാംവർഷ നിയമവിദ്യാർത്ഥിയാണ്.


by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്. എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
സ്‌റ്റേഡിയം വളപ്പിലെ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.
യോഗ ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ ടോപ് സ്കോറർ കൂടിയായ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ആശംസാപ്രവാഹമാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജുവിന് വൻ സ്വീകരണമൊരുക്കിയാണ് മലയാളികൾ സ്വാഗതം ചെയ്തതും. ഒരിക്കൽ പരിഹസിച്ചവർ ഇന്ന് സഞ്ജുവിന് മുന്നിൽ തൊപ്പിയൂരി അദ്ദേഹത്തെ വണങ്ങുകയാണെന്ന് പറയുകയാണ് സംവിധായകൻ ജിസ് ജോയ് ഇപ്പോൾ.
സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണെന്നും അതിനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തട്ടെയെന്നും ജിസ് ജോയ് ആശംസിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ജിസ് ജോയ്‌യുടെ പ്രതികരണം. “ഹായ്, ഈ വിഡിയോ സഞ്ജു സാംസണെ കുറിച്ച് പറയാനാണ്, അദ്ദേഹത്തിന്റെ വിജയത്തെക്കുറിച്ച് പറയാനാണ്.
ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍, ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര്‍ ഉപേക്ഷിച്ച് കളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാര് നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വെച്ച് കെട്ടിടം പണിതാല്‍ കെട്ടിടം നന്നാവില്ലെന്ന് വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി. പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാഗങ്ങൾ വായിച്ചു.
അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്‍റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു.
ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്‍റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. ധോനി, രോഹിത് ശര്‍മ, സച്ചിന്‍.. അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തത് പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം.
ആരാണ് നിങ്ങളോട് പറഞ്ഞത്, നിങ്ങളുടെ ജീവിതം മറ്റൊരാള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന്? തകര്‍ക്കാന്‍ സാധിക്കുമെന്ന്? ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന്? ഒന്നുമില്ല. അവനവന്‍ തീരുമാനിച്ചാല്‍ മതി. അവിടെയാണ് സഞ്ജു സാംസണിന്‍റെ ശാന്തത. അദ്ദേഹം എപ്പോഴും ശാന്തനായിരുന്നു. അദ്ദേഹത്തെ എല്ലാവരും അവഹേളിക്കുമ്പോഴും സ്വന്തം ഹോം ഗ്രൗണ്ടില്‍ വലിയ റണ്‍സ് എടുക്കാതെ പുറത്തായപ്പോള്‍, പരിഹസിച്ചവര്‍ അദ്ദേഹത്തിന് മുന്നില്‍ തൊപ്പിയൂരി, അദ്ദേഹത്തെ വണങ്ങി.
ഇതാണ് ഓരോ ദിവസം നമ്മളോട് പറയുന്ന ആശയം. സൂര്യോദയവും അസ്തമയവുമൊക്കെ എന്താണ് പറയുന്നത് ? ഇന്നലെ അല്ല ഇന്ന്. ഇന്നല്ല നാളെ. ചെറിയൊരു അഭിമുഖത്തില്‍ പാസാവാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, എവിടെ എങ്കിലും തോറ്റ് പോകുമ്പോള്‍, കളിയാക്കുമ്പോള്‍, എന്തിനാണ് വെറുതെ നമ്മൾ വല്ലാത്ത ഡിപ്രഷനിലേക്ക് പോകുന്നത്. ശ്രീനിവാസന്റെ പടച്ചോന്‍റെ തിരക്കഥകള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്, നമ്മുടെ ‘ദൈവത്തെ ചിരിപ്പിക്കാന്‍ എളുപ്പമാണ്. നമ്മുടെ ഭാവി പദ്ധതികൾ അദ്ദേഹത്തോട് പറഞ്ഞാല്‍ മാത്രം മതി. ദൈവം ഇങ്ങനെ ചിരിക്കും’. നിങ്ങള്‍ ഒരാളെ ഒതുക്കാമെന്ന് തീരുമാനിച്ച് ചിരിച്ച ചിരിയൊക്കെ കണ്ടുകൊണ്ട്, അതിനേക്കാള്‍ വലിയ ചിരിചിരിച്ച് ഈ യൂണിവേഴ്സ് ഇരിപ്പുണ്ട്. സഞ്ജു സാംസണ്‍ ഗുരുത്വമുള്ളവനാണ്.
അതുകൊണ്ട് തന്നെയാണ് കളിക്കേണ്ട കളി കൃത്യമായി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഗുരുത്വം അദ്ദേഹത്തെ ഇനിയും കൂടുതല്‍ വിജയങ്ങളിലേക്ക് എത്തിക്കട്ടെ. നമുക്കത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. സഞ്ജു സാംസണ് വാഴ്ത്തുക്കള്‍”.- ജിസ് ജോയ് പറഞ്ഞു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്‌നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ് എത്തിയതെന്നും, എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബപ്രശ്‌നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാര്‍ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബിന്ദുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വിവാദമായതോടെ, മന്ത്രി ഗണേഷ് കുമാര്‍ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടര്‍ന്ന് ബിന്ദുമേനോനോട് സംസാരിച്ച ഗണേഷ് കുമാര്‍, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും, പ്രശ്‌നം അവസാനിച്ചെന്നും ബിന്ദു മേനോന്‍ അറിയിച്ചത്.
അതേസമയം, ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം അവസാനിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധിച്ചു. എന്നാല്‍ ബലംപ്രയോഗിച്ച് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നീ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് ആറ്റിങ്ങൽ സ്വദേശി 6വയസ്സുകാരനായ ഹർഷത് കെ.
2 വർഷം 7 മാസം പ്രായമുള്ളപ്പോൾ ലോകപ്രശസ്തമായ 109 സ്മാരകങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും പേരുകൾ, കേരളത്തിലെ 14 ജില്ലകൾ, ഇന്ത്യൻ യൂണിയൻ പ്രദേശങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, ഇൻവെന്റർസ്, ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, വിരലുകൾ, ആഭ്യന്തര അവയവങ്ങൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, ഇന്റെർണൽ ഓർഗൻസ്, 10 വിഷ്ണു അവതാരങ്ങൾ ഹിന്ദിയിൽ 1 മുതൽ 20 വരെയുള്ള സംഖ്യകൾ എണ്ണുകയും കുറച്ച് പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഇതിന് 2022 ഓഗസ്റ്റ് 25-ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി സൂപ്പർ ടാലന്റഡ് കിഡ് എന്ന പദവിയും സ്വന്തമാക്കി.
പീരിയോഡിക് ടേബിൾ 1 മിനിറ്റ് 11 സെക്കൻഡിൽ കാണാതെ പറഞ്ഞു വേൾഡ് റെക്കോർഡ് കാറ്റഗറിയിലും ഹർഷത് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ (Vvmra 131b Mr lane) ഡെന്റൽ ഡോക്ടറായ പ്രിയദർശിനിയുടെയും (പ്രിയ ഡെന്റൽ കെയർ, ആറ്റിങ്ങൽ), എൻജിനീയർ കർപ്പഗ സെൽവന്റെയും മകനാണ് ഹർഷത്.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
‘തായ്‌കിഴവി’യിലൂട സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി രാധിക ശരത്കുമാർ. തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.
രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും. ആദ്യദിവസം 2.65 കോടി നേടി. രണ്ടാം ദിവസം മുതൽ കളക്ഷനിൽ വൻ വർധന ഉണ്ടായി. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ആയാണ് തിയറ്ററുകളിലെത്തിയത്.
ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഫെബ്രുവരി 27 നാണ് തായ്‌കിഴവി തിയറ്ററുകളിലെത്തിയത്. 70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. തന്റെ പേരിലുള്ള സ്വത്തുക്കൾ ആൺമക്കൾ അവരുടെ പേരിലേക്ക് മാറ്റുന്നതിനെ പാവുണുതായി എതിർക്കുന്നു.

മരിക്കുന്നതു വരെ തന്റെ സ്വത്തുക്കൾ താൻ ആർക്കും വിട്ടു കൊടുക്കില്ലെന്ന് അവർ പറയുന്നു. ശരീരം തളർന്ന് കിടപ്പിലായതോടെ എന്തെങ്കിലും ലഭിക്കുമെന്ന് കരുതി അത്യാഗ്രഹികളായ അവരുടെ ആൺമക്കൾ തിരികെയെത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Recent Comments