കാരവാനില്‍ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

കാരവാനില്‍ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ സിനിമയിലെ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വെച്ച് ജനുവരി 9 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാരവാനില്‍ വെച്ച് സംവിധായകന്‍ കയറിപ്പിടിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയെന്നും നടി പറയുന്നു.

സംഭവം നടന്ന ദിവസം ഷൂട്ടിങ് സെറ്റിലുള്ളവര്‍ വിവരം അറിഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു പരാതിക്കാരിയായ നടി ചെയ്തിരുന്നത്. സിനിമയില്‍ നടിയുടെ റോളിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിരുന്നു. യുവനടി ആയതിനാല്‍ പരാതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു രഞ്ജിത്തിന്റെ കണക്കുകൂട്ടല്‍. പരാതി ലഭിച്ചപ്പോള്‍ പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയിലേക്ക് കടന്നത്.

സിനിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെയാണ് യുവനടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ അവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കിയത്. സംഭവത്തിന്റെ ട്രോമയില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് നടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സിനിമാസെറ്റില്‍ വെച്ച് തന്നെ പരാതി ഒതുക്കാന്‍ ശ്രമം നടന്നതായും പരാതിയില്‍ പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ നേരിട്ടായിരുന്നു അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതോടെ, വിവരം ചോരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. എന്നാല്‍ പീഡന പരാതിയില്‍ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ നടപടി വേഗത്തില്‍ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകര്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവര്‍ത്തകനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.

രഞ്ജിത്ത് സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ, ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴയ്ക്ക് സമീപം വെച്ച് കാര്‍ തടഞ്ഞ് മിന്നല്‍ നീക്കത്തിലൂടെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിച്ചു. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാലു വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഗുരുവായൂരില്‍ ശുദ്ധികലശ ചടങ്ങുകള്‍ക്ക് നാളെ തുടക്കം; ഭക്തര്‍ക്ക് നിയന്ത്രണം

ഗുരുവായൂരില്‍ ശുദ്ധികലശ ചടങ്ങുകള്‍ക്ക് നാളെ തുടക്കം; ഭക്തര്‍ക്ക് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കുമുള്ള ശുദ്ധികലശ ചടങ്ങുകള്‍ നാളെ ആരംഭിക്കും. ഏപ്രില്‍ രണ്ടിനും മൂന്നിനും ഗുരുവായൂരപ്പനുള്ള ശുദ്ധികലശങ്ങളാണ്. വൈകീട്ട് ദീപാരാധന കഴിഞ്ഞാല്‍ ഗണപതി പൂജയോടെ തുടങ്ങും.

വാസ്തുഹോമം, വാസ്തുബലി, വാസ്തു ശുദ്ധി, അസ്ത്ര കലശം, തുടങ്ങിയവ ഉണ്ടാകും. ഏപ്രില്‍ മൂന്നിന് രാവിലെ പഞ്ചഗവ്യം, ധാര, അഭിഷേകങ്ങള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 25 കലശം. ഉച്ച തിരിഞ്ഞ് പതിവുള്ള ശീവേലി ഉണ്ടായിരിക്കുന്നതല്ല.

അതിനു പകരം വൈകീട്ട് ശ്രീഭൂതബലി എഴുന്നള്ളിപ്പായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും വൈകീട്ട് ദിപാരാധനയ്ക്ക് ശേഷം രാത്രി അത്താഴ പൂജ വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

ന്യൂഡല്‍ഹി : 16 വര്‍ഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹി, കര്‍ണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആന്‍ഡമാന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെന്‍സസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും.

സെന്‍സസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെന്‍സസിന് മുന്നോടിയായുള്ള സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കല്‍ ( സെല്‍ഫ് എന്യൂമറേഷന്‍) ഉള്‍പ്പെടെയാണ് ബുധനാഴ്ച ആരംഭിക്കുന്നത്. കേരളത്തില്‍ ഒന്നാം ഘട്ടം ജൂണ്‍ 16 ന് തുടങ്ങും. ജൂണ്‍ 30 വരെ സെല്‍ഫ് എന്യൂമറേഷന്‍ ( ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കല്‍ ) നടത്താം.

തുടര്‍ന്ന് ജൂലൈ 01 മുതല്‍ 30 വരെയുള്ള കാലയളവില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരശേഖരണങ്ങള്‍ നടത്തും. വ്യക്തിവിവരങ്ങളും വീട്ടുവിവരങ്ങളുമാണ് ശേഖരിക്കുക. കെട്ടിടവിവരം, ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം, ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതി വിവരം തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്.

ആദ്യഘട്ട നടപടികള്‍ സെപ്റ്റംബര്‍ 30 ന് പൂര്‍ത്തിയാക്കിയശേഷം 2027 ഫെബ്രുവരിയില്‍ രണ്ടാം ഘട്ടം തുടങ്ങും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ജാതി സെന്‍സസും ഇതോടൊപ്പം ഉണ്ടാകും. ആദ്യമായാണ് ജാതിവിവരം കൂടി സെന്‍സസിന്റെ ഭാഗമാകുന്നത്.

വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചുകഴിയുന്നവരെ ബന്ധം സ്ഥിരതയുള്ളതാണെങ്കില്‍, വിവാഹിതരായി സെന്‍സസില്‍ പരിഗണിക്കും. ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയതിനാല്‍ ഒട്ടുമിക്ക വിവരങ്ങളും 2027 ല്‍ പ്രസിദ്ധീകരിക്കുമെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വ്യക്തമാക്കി.

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ 2ന്

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ 2ന്

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ രണ്ടിന്. അന്നേദിവസം രാവിലെ 5. 30ന് നടതുറപ്പ്, അഭിഷേകം, ഉച്ചപൂജ, നിവേദ്യ സമർപ്പണം, കന്നിസദ്യ, വൈകിട്ട് അഞ്ചിന് ഹനുമദ്ദ് ചാലിസ പാരായണം, ഭഗവാന്റെ വിഗ്രഹവുമായി നാമജപ പ്രദക്ഷിണം, ആരതി പ്രസാദ വിതരണവും നടത്തും.

പേഴ്സ് നഷ്ടപ്പെട്ടു

പേഴ്സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: രഞ്ജിത്ത് എസ് എന്ന പേരിലുള്ള ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എ ടി എം കാർഡ് എന്നിവ അടങ്ങുന്ന ഒരു പേഴ്സ് ആറ്റിങ്ങൽ നാലുമുക്കിനും അവനവഞ്ചേരിക്കും ഇടയിൽ വച്ചു നഷ്ട്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ 8281030103 ബന്ധപ്പെടേണ്ടതാണ്.

വൈദ്യുതി സര്‍ച്ചാര്‍ജ് ‘ഷോക്ക്’ അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

വൈദ്യുതി സര്‍ച്ചാര്‍ജ് ‘ഷോക്ക്’ അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

തിരുവനന്തപുരം: ഏപ്രില്‍ മാസത്തിലും വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്നു കെഎസ്ഇബി. പകരം രണ്ട് മാസത്തില്‍ ഒരിക്കല്‍ ബില്ലടക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു പൈസ വീതം തിരികെ നല്‍കും. ഇത് അടുത്ത ബില്ലില്‍ വരവ് വയ്ക്കും. മാര്‍ച്ചിലും ഒരു പൈസ തിരികെ നല്‍കിയിരുന്നു.

മാസം തോറും ബില്ലടയ്ക്കുന്ന വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്കും സര്‍ച്ചാര്‍ജ് ഇല്ല. ഇവരുടെ സര്‍ച്ചാര്‍ജ് പൂജ്യമാണ്. ഇവര്‍ക്ക് മാര്‍ച്ചില്‍ യൂണിറ്റിനു രണ്ട് പൈസ വീതം തിരികെ നല്‍കിയിരുന്നു. ഇത്തവണ ഇല്ല.