നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ ഫെയ്‌സ് ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും പിണറായി വിജയൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ആളുകള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. സ്വര്‍ണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടില്‍ എത്താനിടയായത് എന്ന് ആലോചിച്ചാല്‍ തന്നെ അതിന് മറുപടിയായല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള തകരാറുകളൊന്നും ഇല്ല. ഇതേപ്പറ്റി ഞാന്‍ കൂടുതലൊന്നും പറയേണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം’; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

‘എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം’; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ഇടതുപക്ഷത്തിന്റെ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. വര്‍ഗീയതയ്‌ക്കെതിരെ വലിയ തോതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടിപ്പോള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നത് ഞങ്ങള്‍ വര്‍ഗീയതയുമായി സമവായത്തിന് ഒരുങ്ങുന്നു എന്നാണ്. വര്‍ഗീയതയുമായി ഇടതുപക്ഷം ഒത്തുപോകുന്നു എന്ന് പരസ്യമായും വലിയ തോതില്‍ രഹസ്യമായും പ്രചരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ആപത്തു വിതച്ചതാണ് ഭൂരിപക്ഷ വര്‍ഗീയത്. ആ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഞങ്ങള്‍ ഭൂരിപക്ഷ വാര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാല്‍, രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നവരല്ലേ അതിനു തുനിഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കി. മുന്‍കാല ചരിത്രം നോക്കിയാല്‍ ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമുള്ളവരായിരുന്നില്ല ന്യൂനപക്ഷങ്ങള്‍. എന്നാല്‍ അവര്‍ അനുഭവത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് ന്യൂനപക്ഷം ഇടതുപക്ഷത്തോട് അനുഭാവമുള്ളവരാകുന്നത്. എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ ഒരേ മനസ്സോടെ കാണുന്ന നിലയുണ്ടായി. രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ ചിന്താഗതിക്കാരാണ് ഏറ്റവും കൂടുതലുള്ളത്.

അവര്‍ ഇടതുപക്ഷത്തെ വിരോധപരമായി കാണുന്നത് അവസാനിച്ചു. ഇടതുപക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറായി. ഇത് തങ്ങള്‍ക്ക് വലിയ അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടണമെന്ന തോന്നലില്‍ വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിലപാടില്‍ ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പല കാര്യങ്ങളിലും പരിമിതിയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായിട്ടാണ് നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങൽ വച്ച് പേഴ്സ് നഷ്ടപ്പട്ടു

ആറ്റിങ്ങൽ വച്ച് പേഴ്സ് നഷ്ടപ്പട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ അട്ടക്കുളം പാലസ് റോഡിൽ വച്ച് പേഴ്സ് നഷ്ടപ്പട്ടു. പാൻ കാർഡ്, ആധാർ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പണം എന്നിവയടങ്ങിയ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. ആറ്റിങ്ങൽ കടുവയിൽ അമൃത ഭവനിൽ വിനീസിന്റെ പേഴ്സ് ആണ് നഷ്ടമായത്. പോലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ ദയവായി വിവരമറിയിക്കേണ്ടതാണ്.

മൊബൈൽ നമ്പർ: 9995679417

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.

പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല. ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതം. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒമ്പതു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയര്‍ത്തുകയാണ് മുന്നണികള്‍.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ഗാന്ധി സംബന്ധിക്കും. രാവിലെ 10 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.

കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുല്‍ഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. ബാലുശ്ശേരി മുതല്‍ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സില്‍ സഞ്ചരിക്കും. എല്‍ഡിഎഫിന് വോട്ടു തേടി സിപിഎം പി ബി അംഗം മറിയം ധാവ്‌ളെ ഇന്ന് മലബാറിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തും. ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പിണറായി വിജയന്‍ പ്രചാരണയോഗങ്ങളില്‍ സംബന്ധിക്കും. എസ്ഡിപിഐ ബന്ധത്തില്‍ രാഷ്ട്രീയ വിവാദം നിലനില്‍ക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

വീട്ടിലിരുന്ന് വോട്ട്; ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്.

85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിലാണ് വോട്ട് ചെയ്യുന്നത്.

ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി മുൻകൂട്ടി തപാല് ബാലറ്റ് അപേക്ഷ വാങ്ങിയവരിൽ നിന്നു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അം​ഗീകരിച്ചവർക്കാണ് വോട്ടിനുള്ള അവസരം. പോളിങ് ഉദ്യോ​ഗസ്ഥരുടെ സംഘം വീടുകളിലെത്തി വോട്ടറെ കണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി മടങ്ങും.