പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ (ഏപ്രിൽ 30) മെയ് 9 വരെ നടക്കും.

ഒന്നാം ഉത്സവദിനത്തിൽ (ഏപ്രിൽ 30) വൈകുന്നേരം 7 മണിയ്ക്കു തൃക്കൊടിയേറ്റ്. രാത്രി 8. 05നു വീരനാട്യം.

രണ്ടാം ഉത്സവദിനത്തിൽ (മെയ് 1) വൈകുന്നേരം ആറിന് തിരുവാതിര, ഏഴിന് ഭക്തിഗാനമേള, എട്ടു മുപ്പതിന് ആകാശക്കാഴ്ച.

മൂന്നാം ഉത്സവ ദിവസമായ മെയ് 2നു വൈകുന്നേരം 6.45 നു തിരുവാതിര, 7.15ന് ശിവനടന വിസ്മയം.

നാലാം ഉത്സവ ദിവസമായ മെയ് 3 ന് രാത്രി 7 നു കഥകളി.

അഞ്ചാം ദിവസം മെയ് 4 നു രാവിലെ 9.30 ന് പാൽപായസ പൊങ്കാല, രാത്രി 6. 35ന് നൃത്ത നൃത്യങ്ങൾ

ആറാം ദിവസം മെയ് 5നു രാവിലെ 10. 15ന് ആയില്യപൂജ, വൈകുന്നേരം 6. 45ന് രാധാമാധവം.

ഏഴാം ദിവസം രാവിലെ 9 മണിക്ക് ഹനുമാൻസ്വാമിക്ക് കലശാഭിഷേകം, വൈകുന്നേരം
6. 45ന് കൃഷ്ണാമൃതം.

എട്ടാം ദിവസം വൈകുന്നേരം 5.30ന് തിരുവാതിര കളി, വൈകുന്നേരം 6.45നു നൃത്ത സന്ധ്യ, 7.15ന് ഭരതനാട്യം.

ഒൻപതാം ദിവസം മെയ് 8 ന് 11. 35നു വേട്ടസദ്യ, വൈകുന്നേരം 6.45നു സാംസ്‌കാരിക സമ്മേളനം, രാത്രി 8 നു ഡാൻസ് പ്രോഗ്രാം.

പത്താം ദിവസം മെയ് 9 നു രാവിലെ 8നു തിരുഃ ആറാട്ട് എഴുന്നള്ളത്ത്, 10 നു തൃക്കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനവും രാത്രി 8.35 നു ലഘുഭക്ഷണവും ഉണ്ടായിരിക്കും.

മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ നിന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പാങ്ങോട് പോലീസിന് കൈമാറി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിപ്പോവുകയായിരുന്നു. ഇതിനിടയിൽ പിന്തുടർന്ന് എത്തിയ നാട്ടുകാർ തറട്ട ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു വയ്ക്കുകയും പാങ്ങോട് പോലീസിന് കൈമാറുകയുമായിരുന്നു.

ഇക്കഴിഞ്ഞ ദിവസം കല്ലറ ശരവണ ആഡിറ്റോറിയത്തിൽ കല്യാണത്തിന് എത്തിയ കൊടിതൂക്കിയകുന്ന് സ്വദേശിനിയുടെ രണ്ടര പവൻ സ്വർണമാലയും ഇക്കഴിഞ്ഞ ശനിയാഴ്ച കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തണ്ണിയം സ്വദേശിയായ വൃദ്ധ മാതാവിന്റെ രണ്ടര പവൻ മാലയും കവർന്ന സംഭവവും നടന്നിരുന്നു. തമിഴ്നാട് സ്വദേശിനികളായ മൂന്ന് അംഗസംഘം കല്ലറ പ്രദേശത്ത് വ്യാപകമായി മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തിവരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇതിനിടയിലാണ് സംഘത്തിൽപ്പെട്ടത് എന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍.

കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍.

നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താത്പര്യം.

വിദ്യാര്‍ത്ഥികളുടെ മെഗാ സൂംബ പരിപാടിക്ക് പിണറായിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, വിവാദം

വിദ്യാര്‍ത്ഥികളുടെ മെഗാ സൂംബ പരിപാടിക്ക് പിണറായിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, വിവാദം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപെയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതില്‍ വിവാദം. ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് കുട്ടികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു.

‘പഠനമാണ് ലഹരി – നോ ടു ഡ്രഗ്സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎസ്ഇബിയുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2025 മെയ് 20 മുതല്‍ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല കുടിശ്ശിക തീര്‍ക്കാന്‍ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കെഎസ്ഇബി പ്രഖ്യാപിച്ചത്.

10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ കഴിയും.

പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആദ്യമായി ബില്‍ കുടിശ്ശികയില്‍ (ജൃശിരശുമഹ അാീൗി)േ അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.