ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിൻ്റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിൻ്റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിൽ. അതേസമയം സുകാന്തിനെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. സുകാന്തിനൊപ്പം ഒളിവിലായിരുന്ന ഇരുവരും ഇന്ന് ചാവക്കാട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതുന്ന, അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുക.

ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.

തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്ത നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷം 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു.

മെയ് ഒന്നിന് എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ഷിപ്പാകും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുക. പുറംകടലില്‍ എത്തിയ കപ്പല്‍ വ്യാഴാഴ്ച ബര്‍ത്തിലടുപ്പിക്കും. 24,116 ടിഇയു കണ്ടയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 399 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.

അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.

എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

1886 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി. തുടര്‍ന്ന്, മെയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.

തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോര്‍ത്ത് പുത്തനൊരു ഉണര്‍വിലേക്ക് സംഘടിത തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വര്‍ഗം പിന്നീട് മാറി.

എൻ ചന്ദ്രബാബു (79) അന്തരിച്ചു

എൻ ചന്ദ്രബാബു (79) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉത്രാടത്തിൽ (വി.ആർ.എ :146 ബി) എൻ ചന്ദ്രബാബു (79) (റിട്ടയേർഡ് അധ്യാപകൻ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) അന്തരിച്ചു.

ഭാര്യ: എസ് സുഷമ (റിട്ടയേർഡ് മാനേജർ, കേരളാ ബാങ്ക്, ആറ്റിങ്ങൽ).
മക്കൾ: നിഷ സി ബാബു, ഡോ: സി ശ്രീലക്ഷ്മി (എൻഡോ ഡോംടിസ്റ്റ്, കൊല്ലം)
മരുമക്കൾ: ബിബിൻ എം.എസ്(സാരഥി മോട്ടേഴ്സ്), സൂരജ് എം (എഞ്ചിനീയർ).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു.

അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാർ. രാജ്യം വിട്ട് പോകില്ല.പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.

എന്നാൽ ജാമ്യപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തി. രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. അവരാണ് പരിപാടികൾ നോക്കുന്നത്. അവരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാൻ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

ഒരു സാധാരണക്കാരൻ എങ്ങനയാണ് പുല്ലി പല്ല് കണ്ടാൽ തിരിച്ചറിയാൻ ആകുവാ എന്ന് വേടൻ ചോദിച്ചു. സമ്മാനമായി ലഭിച്ചപ്പോൾ വാങ്ങിയതാണ്. മൃഗ വേട്ട നിലനിൽക്കില്ലെന്നും വേടന്റെ അഭിഭാഷകൻ പറഞ്ഞു.

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (30/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

ശനിയും ഞായറും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.