by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : 2025- 26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെയും 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ. എന്‍ജിനിയറിങ് കോഴ്സിന് 97,759 വിദ്യാര്‍ഥികളും ഫാര്‍മസി കോഴ്സിന് 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.
എന്‍ജിനിയറിങ് പരീക്ഷ 23നും 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/04/2025) രാത്രി 11.30 വരെ 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ കണക്കുകള്‍. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററില്‍, സംസ്ഥാന പിഎസ് സികള്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നല്‍കിയ നിയമനശുപാര്‍ശകളുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പിഎസ്സികള്‍ എല്ലാം കൂടി നല്‍കിയ ശുപാര്‍ശകള്‍ – 30,987 എണ്ണം മാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന കേരളത്തില്‍, സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 36 ശതമാനം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് 2016-21 കാലയളവില്‍ 1.61 ലക്ഷം നിയമനങ്ങളും 2021-25 കാലയളവില്‍ (2025 ജനുവരി വരെ) 1.11 ലക്ഷം നിയമനങ്ങളും നടത്തിയെന്നാണ് കണക്കുകള്‍. യുപിഎസ് സി പുറത്തു വിട്ട പട്ടിക പ്രകാരം കേരളത്തില്‍ ഗ്രൂപ്പ് എ കാറ്റഗറിയില്‍ പട്ടികജാതിയില്‍ നിന്നും 1442 പേര്‍, പട്ടിക വര്‍ഗം- 843, ഒബിസി- 5959, ജനറല്‍ വിഭാഗം 9807 പേര്‍ (ആകെ 18,051 പേര്‍) എന്നിങ്ങനെയാണ് നിയമനം നല്‍കിയിട്ടുള്ളത്. ഗ്രൂപ്പ് ബി, സി തസ്തികകളില്‍ നിയമനം നല്‍കിയിട്ടില്ല. പട്ടിക പ്രകാരം അരുണാചല്‍ പ്രദേശില്‍ ഒരു നിയമനം പോലും നടത്തിയിട്ടില്ല. ആന്ധ്രപ്രദേശില്‍ ആകെ ആറു നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഗോവയില്‍ 35 ഉം, ഝാര്‍ഖണ്ഡില്‍ 47 ഉം, സിക്കിമില്‍ 86 ഉം നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 611 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 753 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ റാഗിങ് നടന്നതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പുത്തന്‍കുരിശ് പൊലീസ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സലീം-റജ്‌ന ദമ്പതികളുടെ മകന്‍ മിഹിര്‍ അഹമ്മദ് (15) ജനുവരി 15നാണ് ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദ് വൈകിട്ട് സ്‌കൂളില്‍ നിന്നെത്തിയ ശേഷം 3.50 ഓടെ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
സ്‌കൂളില്‍ മിഹിര്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നത്തെയും നാളത്തെയും വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്.
മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാര്‍പാപ്പ ദിവംഗതനായത്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: അവധിക്കാലം ആഘോഷമാക്കിയിരിക്കുകയാണ് പാപ്പാല എൽ പി എസിലെ പാപ്പാത്തികൾ. വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്ന 13 പഠന മൂലകൾ അടങ്ങിയ എ സി ക്ലാസ് മുറിയാണ് പാപ്പാത്തി. പാപ്പാത്തിയിൽ അവധിക്കാലത്ത് കുട്ടികൾക്ക് പഠന വിനോദ ക്യാമ്പ് പി റ്റി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
അഭിനയം, നൃത്തം, പാട്ട്, ക്രാഫ്റ്റ്, കായിക മേഖലകളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അവധിക്കാലത്ത്. കുട്ടികൾക്ക് കൂട്ടുകാരെ കാണാൻ അവസരവും രക്ഷകർത്താക്കൾക്ക് കുട്ടികളുടെ കുസൃതികൾ നിന്ന് ആശ്വാസവുമുണ്ട് എന്ന് രക്ഷകർത്താക്കൾ പറയുന്നു. കായിക മേഖലയിൽ കുട്ടികൾക്ക് എയ്റോബിക്സ് ഡാൻസ് പരിശീലിപ്പിച്ചു. വരും ദിവസങ്ങളിൽ രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ വീടുകളിൽ ഈ പരിശീലനം തുടരും. കുട്ടികളുടെ താൽപര്യാർത്ഥം പാട്ടുകൾക്ക് ഒപ്പം ചുവടുവയ്ക്ക്കുന്നതിലൂടെ കായികശേഷി മികവുറ്റതാക്കാൻ കഴിയുമെന്നതാണ് എയ്റോബിക്സിൻ്റെ സാധ്യത. പി റ്റി എ പ്രസിഡന്റ് കെ ജി ശ്രീകുമാർ, പ്രഥമാധ്യാപിക ഐഷ എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Recent Comments