കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ നിന്നും 275 കിലോയോളം കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു

കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ നിന്നും 275 കിലോയോളം കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു

വർക്കല: കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ രാത്രികാല പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ട് വന്ന 275 കിലോ കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യം ഏകദേശം അഴുകിയ നിലയിലേക്ക് എത്തിയിരുന്നു. സ്ക്വാഡിൽ വർക്കല സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ, ഓഫീസ് സ്റ്റാഫ്, മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാർ പങ്കെടുത്തു.

കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ  ധർണ്ണ സംഘടിപ്പിച്ചു

കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് ചിറയിന്‍കീഴ് താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വഃ ജി കെ പ്രദീപ്കുമാർ, സെക്രട്ടറി അഡ്വഃ രാജേഷ്. ബി. നായർ, അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വഃ ഷിഹാബുദ്ദീൻ കുറിയേടത്ത്, അഡ്വഃ പുല്ലയില്‍ ഷിബു കുമാർ, കെ എ സി എ ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ ധർണ്ണ അഭിസംബോധന ചെയ്തു സംസാരിച്ചു. യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗം നടത്തി സെക്രട്ടറി ആറ്റിങ്ങല്‍മനോജ് സ്വാഗത പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

ഹിമുക്രി ഏപ്രിൽ 25ന്

ഹിമുക്രി ഏപ്രിൽ 25ന്

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

റിട്ടേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെൺകുട്ടികളും കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രമേയം.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലൂടെയുള്ള മനോജിന്റെ ജീവിതയാത്ര കൂടിയാണ് ‘ഹി മു ക്രി.’

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുന്ന ഹിമുക്രിയിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവർ നായികമാരാകുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി.

എഫ്.എൻ എന്റർടൈൻമെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു. വാർത്താവിതരണം – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ.

“വാക്കും വരയും” വേനലവധി ക്യാമ്പിന് തുടക്കമായി

“വാക്കും വരയും” വേനലവധി ക്യാമ്പിന് തുടക്കമായി

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ വേനലവധി ക്യാമ്പ് പ്രശസ്ത ചിത്രകാരനും വിൽപ്പാട്ടു കലാകാരനുമായ അനിൽ പോത്തൻകോടൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 15 മുതൽ 20 വരെയുള്ള അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന “വാക്കും വരയും” കുട്ടികളുടെ കൂട്ടായ്മയിൽ ചിത്രരചന, വായന, എഴുത്ത്, സംഗീതം, അഭിനയം, നാടൻ പാട്ട് തുടങ്ങിയ വിഷയങ്ങളിൽ ഷാനിഫാ ബീവി (ചിത്രകാരി), ഷാജി എം. ധരൻ (ഗായഗൻ അമ്യത സ്റ്റാർ സിംഗർ ഫെയിം), സുജ കമല (കവയത്രി, അധ്യാപിക), ദിവ്യ പി.നായർ (വിദ്യാഭ്യാസ പരിശീലക), ഗോപൻ അറപ്പുര (നാടകകൃത്ത്) അഭിജിത് പ്രഭ (നാടൻ പാട്ട് കലാകരൻ) തുടങ്ങി പ്രമുഖർ ക്ലാസ് നയിക്കും.

സമാപന ദിവസമായ 20-ാം തീയതി 5 മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിസര മാലിന്യനിർമ്മാർജ്ജന യ്ഞത്തിന്റെ ഉദ്ഘാടനം എം എൽ എ വി.ശശി നിർവ്വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യർത്ഥികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ ഹരിത സേന അംഗങ്ങളെ ആദരിക്കലും MLA നിർവ്വഹിക്കും. യോഗത്തിൽ മുദക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അധ്യക്ഷത വഹിക്കും.

പ്രതീക്ഷയിൽ വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

പ്രതീക്ഷയിൽ വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ , ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാർ. ഒഴിവുകൾ ഒട്ടേറെയുള്ളതിനാൽ അനുകൂല തീരുമാനമുണ്ടായാൽ നൂറു കണക്കിന് യുവതികൾക്ക് തൊഴിലെന്ന സ്വപ്നം യാഥാർഥ്യമാകും

സർക്കാരിന്റെ കണ്ണു തുറക്കാൻ, മുഖം മറച്ച് കറുത്ത തുണിമൂടി, കൈകൾ പിന്നിൽക്കെട്ടിയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ റാങ്ക് ഹോൾഡർമാരുടെ 14–ാം ദിവസത്തെ സമരം. കറുത്ത വസ്ത്രം ധരിച്ച് കണിയൊരുക്കിയായിരുന്നു വിഷു ദിനത്തിലെ സമരം. കൂടാതെ ഏഴു പേരുടെ ചോര കൊണ്ട് ‘സേവ് ഡബ്ല്യുസിപിഒ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. ജിംഷ, അശ്വിനി എന്നിവരുടെ നിരാഹാര സമരവും തുടരുന്നു.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ്‌ പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.

ഇത്തരം വെള്ളവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടേണ്ടതാണെന്നു മന്ത്രി അഭ്യർഥിച്ചു.

2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചത് കൊണ്ടാണ് ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.

ശ്രദ്ധിക്കാം

● പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്

● വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്‌

● മൂക്കിൽ ശസ്ത്രക്രിയ ചെയ്‌തവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയക്ക്‌ വിധേയമായവരുംർ പ്രത്യേകം ശ്രദ്ധിക്കണം.

● ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കുളിക്കരുത്‌

● വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം

● മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്