‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. താന്‍ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പറഞ്ഞു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്. 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നും കത്തില്‍ പറയുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ.എം. എബ്രഹാം കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ; സംഭവം വർക്കലയിൽ

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ; സംഭവം വർക്കലയിൽ

അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ചോദിച്ചതിന് പിന്നാലെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ എത്തുകയുമായിരുന്നു. ഹോട്ടലുടമയ്ക്കും പരിക്കേറ്റിട്ടുണ്ട്.

വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

വർക്കലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുംകുറ്റവാളിയുമായ 22 കാരനെ പോലീസ് കരുതൽ തടങ്കലിലാക്കി

വർക്കലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുംകുറ്റവാളിയുമായ 22 കാരനെ പോലീസ് കരുതൽ തടങ്കലിലാക്കി

വർക്കലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും
കൊടുംകുറ്റവാളിയുമായ 22 കാരനെ അയിരൂർ പോലീസ് കരുതൽ തടങ്കലിലാക്കി.
വർക്കല അയിരൂർ വില്ലിക്കടവ് സ്വദേശിയായ കല്ലുവിളാകം വീട്ടിൽ 22 വയസ്സുള്ള ദേവനാരായണനാണ് കരുതൽ തടങ്കലിലായത്.

അയിരൂർ പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് വധശ്രമകേസുകളും, പരവൂർ, കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. അയിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കൈവിലങ്ങുമായി സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ദേവനാരായണൻ .

ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവിനു വിപരീതമായി കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതി കളമശ്ശേരിയിൽ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ അയിരൂർ പോലീസ് വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

അയിരൂർ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കാപ്പാ-3 നിയമപ്രകാരം പ്രതിയെ കരുതൽ തടങ്കലിലാക്കുവാൻ ഉത്തരവിട്ടു. തുടർന്ന് പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു .

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.