‘ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും’, കൂട്ടക്കൊല ഫര്‍സാനയോട് ഏറ്റുപറഞ്ഞു

‘ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും’, കൂട്ടക്കൊല ഫര്‍സാനയോട് ഏറ്റുപറഞ്ഞു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍. സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി പിതാവിന്റെ ഉമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സല്‍മാബീവിയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. സല്‍മാബീവിയുടെ വീട്ടില്‍ എത്തിയ ഉടന്‍ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. പിതാവിന്റെ ഉമ്മയുമായി സംസാരിക്കാന്‍ നിന്നില്ല. തുടര്‍ന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

സല്‍മാബീവിയെയും പിതൃ സഹോദരനെയും ഭാര്യയെയും കൊന്നത് ഏറ്റുപറഞ്ഞ ശേഷമാണ് പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നും അഫാന്‍ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

പിതൃ സഹോദരന്‍ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്ത് പറയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

സഹോദരിയുമായി പേനയ്ക്കുവേണ്ടി തർ‌ക്കം; പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

സഹോദരിയുമായി പേനയ്ക്കുവേണ്ടി തർ‌ക്കം; പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

വെള്ളനാട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ ദിൽഷിത (10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇളയ സഹോദരിയുമായി കളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയില്‍ കയറി കുട്ടി വാതിൽ അടച്ചിരുന്നു. സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇളയകുട്ടിയുമായി പേനയ്ക്കുവേണ്ടി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
കുട്ടിയുടെ അമ്മ ശ്രീക്കുട്ടി അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ശുചിമുറിയിൽ കുട്ടിയെ കണ്ടെത്തിയത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു

സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു. കാട്ടാക്കട, മാവേലിക്കര, നിലമ്പൂർ, പയ്യന്നൂർ, പൊന്നാനി, എടത്വ, പാറശാല, പാപ്പനംകോട്, പൂവാർ, നെടുമങ്ങാട് എന്നിവിടങ്ങളിലാണിവ.

നേരത്തെ ആരംഭിച്ച തിരുവനന്തപുരം ഒഴിച്ചുള്ള എട്ട്‌ സ്‌കൂളിലേക്ക്‌ കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലും ലൈസൻസ്‌ എടുക്കാൻ സൗകര്യം ഒരുക്കുന്നതിനായി കെഎസ്‌ആർടിസി പുതിയ വാഹനങ്ങൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്ത 21 ആൾട്ടോ കാറുകൾ സ്‌കൂളുകൾക്ക്‌ നൽകി. ആദ്യമായി ആരംഭിച്ച തിരുവനന്തപുരത്തെ സ്‌റ്റാഫ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്‌ ഹെവി, ഫോർ വീലർ, ടു വീലർ ലൈസൻസ്‌ എടുക്കാൻ സൗകര്യമുണ്ടായിരുന്നത്‌. ഫോർ വീൽ, ഹെവി ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപ വീതമാണ്‌ നിരക്ക്‌. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്ര വാഹങ്ങൾക്ക് 3,500 രൂപയും. കാറും ഇരുചക്ര വാഹനവും ഒരുമിച്ചാണെകിൽ 11,000 രൂപ മതി.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.

പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കല ഇടവയിൽ ക്ഷേത്രോത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടയിൽ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ രാത്രി 2. 35 നോട് കൂടിയായിരുന്നു സംഭവം.

ശിവരാത്രി ഉത്സവത്തിന്റെ പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റൻകെട്ട് കുതിര തീ പിടിച്ചതിനു സമീപത്തുണ്ടായിരുന്നു. എന്നാൽ കെട്ടു കുതിരയിൽ തീ പടരാതിരുന്നത് കാരണം വൻദുരന്തം ഒഴിവായി.

ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി അപകടം നടന്നതിനെത്തുടർന്ന് അയിരൂർ പോലീസ് ഉച്ചയോട് കൂടി കേസ് രജിസ്റ്റർ ചെയ്തുവെന്ന് അയിരൂർ SHO അറിയിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുകുമാർ, നവാസ് ഖാൻ എന്നീ രണ്ട് യുവാക്കൾക്ക് കൈവെള്ളയിൽ പൊള്ളലേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

കിഴുവിലം ഗവ:യു.പി.എസിലെ വാർഷികാഘോഷം ‘വർണ്ണ തിളക്കം’ സംഘടിപ്പിച്ചു

കിഴുവിലം ഗവ:യു.പി.എസിലെ വാർഷികാഘോഷം ‘വർണ്ണ തിളക്കം’ സംഘടിപ്പിച്ചു

ചിറയിൻകീഴ്: കിഴുവിലം ഗവ:യു.പി.എസിലെ വാർഷികാഘോഷം
“വർണ്ണ തിളക്കം” ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ് ഷീബ സ്വാഗതം പറഞ്ഞു. കവിയും സാഹിത്യകാരനുമായ ബിനു വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.

ആശംസകൾ അർപ്പിച്ചു കൊണ്ട് കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് സുലഭ, വാർഡ് മെമ്പർമാരായ സൈജാ നാസർ,അനീഷ് ജി.ജി, മുൻ പ്രഥമാധ്യാപകൻ എസ് സതീഷ് കുമാർ, എസ്.എം.സി ചെയർമാൻ ഹാഷിം,എം.പി.റ്റി.എ ചെയർപേഴ്സൺ ആതിര, സ്കൂൾ ലീഡർ സ്വാതിക,അധ്യാപകൻ ബാലമുരളി കൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി പി.വി.സീമ എന്നിവർ സംസാരിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രഥമാധ്യാപിക ഷീബയെ എംഎൽഎ ആദരിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര, ഒപ്പന, മറ്റുകലാപരിപാടികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, ബിനു വേലായുധൻ, ചിങ്കു എന്നിവരേയും എംഎൽഎ ആദരിച്ചു.