by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ജാഗ്രതാനിര്‍ദേശം:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
അറവുശാലയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി കുത്തിയ മനുഷ്യജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, അറവുശാലയിൽ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി മുരളീധരൻ നായർ, ഗ്രാമം ശങ്കർ, രമാദേവി അമ്മ, സതി.എസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ ആയിട്ടുള്ള എസ്. കെ പ്രിൻസ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണൻ, എസ് ജയചന്ദ്രൻ നായർ, ആലംകോട് നസീർ, എസ്. രഘുറാം,രാജേഷ്. ആർ, വിനയൻ മേലാറ്റിങ്ങൽ, കൃഷ്ണകുമാർ.എസ്, ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് എം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാരവി, ബ്ലോക്ക് സെക്രട്ടറി ദീപ ബാബു, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിരാജ് വൃന്ദാവനം, അഭിജിത്ത് ജെ എസ്, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റഹീം റഹീം, യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം മുൻ പ്രസിഡന്റ് ഷമീർ, വിഎസ് ശ്യാംകുമാർ, നൗഷാദ്, കിഴുവിലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജീവ് ആർ ശേഖർ, സെക്രട്ടറി അൽ അമീൻ, കബീർ, അനന്തകൃഷ്ണൻ നായർ, സുകുമാരപിള്ള, രാമചന്ദ്രൻ നായർ, സുധീർ, തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സുജിൻ, നേതാക്കളായ അർജുൻ, ആർച്ച, ദിനി മോൾ, സൂര്യ, അഖില, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
രണ്ടര മിനിറ്റ്, മുഖം മറച്ച റെയ്ഡര്‍ ജാക്കറ്റ് അണിഞ്ഞെത്തിയ കവര്‍ച്ചക്കാരന്‍, ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 15 ലക്ഷം രൂപ. കേരളത്തെ ഞെട്ടിച്ച ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത കവര്‍ച്ച എന്ന നിലയിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തേടി കേരള പൊലീസ് നാടും നഗരവും തിരയുമ്പോള്‍ വീണ്ടും ചര്‍ച്ചയില്‍ വരികയാണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ച.
2007 ഡിസംബര്‍ 30 രാത്രിയായിരുന്നു, മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന് താഴെ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോണ്‍ക്രീറ്റ് തുരന്ന് ബാങ്കിന്റെ ലോക്കര്‍ റൂമിലേക്ക് കയറിയായിരുന്നു മോഷണം.
സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമ ധൂമിനെ അനുസ്മരിപ്പിച്ച കവര്‍ച്ച പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായി അടയാളപ്പെടുത്തപ്പെട്ടു. എട്ട് കോടി രൂപയും 80 കിലോ സ്വര്‍ണവുമായിരുന്നു അന്ന് നഷ്ടപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ട സങ്കീര്‍ണമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയപ്പോള്‍ രാജ്യം കണ്ടത് കേരള പൊലിസിന്റെ അന്വേഷണ മികവ് കൂടിയായിരുന്നു.
ജോസഫ് എന്ന ബാബും ഒരു സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘവുമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. പ്രാദേശിക കവര്‍ച്ച സംഘങ്ങള്‍ മുതല്‍ മാവോയിസ്റ്റുകളെ വരെ അന്ന് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. ബാങ്കിനുള്ളില്‍ എഴുതിവച്ച ‘ജയ് മാവോ’ എന്ന വാചകമായിരുന്നു ഇതിന് കാരണം. ഹൈദരാബാദിലെ ഹോട്ടലില്‍ മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു പങ്ക് ഉപേക്ഷിച്ചും കവര്‍ച്ചാ സംഘം ഈ വാദത്തിന് ശക്തി പകരാന്‍ ശ്രമിച്ചിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു.
25 ലക്ഷം ഫോണ്‍ കോളുകളാണ് അന്ന് കേസ് അന്വേഷിച്ച മലപ്പുറം എസ് പി ആയിരുന്ന പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. അതില്‍ നിന്നും കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ വേണ്ടി ഉടമയ്ക്ക് നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ഉടമയെ വിളിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ നമ്പര്‍ ഉപയോഗിച്ചത്. ഇയാളുടെ പക്കല്‍ മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴിയാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ വഴിതുറന്നത്. ഒടുവില്‍ കണ്ടെത്തിയ രണ്ടാമത്തെ നമ്പറില്‍ നിന്നാണ് ബാബു എന്ന മോഷ്ടാവ് കോട്ടയം സ്വദേശി ജോസഫ് ആണെന്ന് തിരിച്ചറിയുന്നത്.
ഇതിനിടെ ജോസഫിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വ്യക്തിയെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതേ ഫോണ്‍ നമ്പര്‍ നല്‍കി ഒരു ഹോസ്പിറ്റലില്‍ എടുത്ത അപ്പോയിന്‍മെന്റ് ദിവസമാണ് പോലീസ് ജോസഫിനെ പിടികൂടുന്നത്. അപ്പോഴേക്കും മോഷണം നടന്ന 56 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ബാബു എന്ന ജോസഫിന് പുറമെ ഷിബു രാധാകൃഷന്‍, എന്നിവരും ജോസഫിന്റെ ഭാര്യ കനകേശ്വരിയുമായിരുന്നു കേസിലെ പ്രതികള്‍. ആദ്യമൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും കനകേശ്വരി 5 വര്‍ഷം തടവുമായിരുന്നു കോടതി വിധിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെയും പണത്തിന്റെയും എണ്‍പത് ശതമാനവും കണ്ടെത്താനും പൊലീസിന് കഴിഞ്ഞു.
ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചേലേമ്പ്ര ബാങ്ക് കവര്‍ച്ച പിന്നീട് പല സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും വിഷയമായിമാറി. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രൈം ഷോയായ ക്രൈം പട്രോളിന്റെ നിര്‍മ്മാതാവും എഴുത്തുകാരനുമായി അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകത്തില്‍ ഇന്ത്യയിലെ മണി ഹെയ്സ്റ്റ് എന്നാണ് ചേലേബ്ര ബാങ്ക് കവര്‍ച്ചയെ വിശേഷിപ്പിച്ചത്.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ശനിയാഴ്ച പ്രതിഷേധകുടുംബ സംഗമം നടത്തും. അഞ്ചാം ദിവസത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ ആശാവർക്കർമാർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ആശാ വർക്കർമാർക്ക് സൗജന്യ ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തതെന്നും അവർ പറഞ്ഞു. അതിനിടെ, ആശാവർക്കർമാർക്ക് കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണെന്ന സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രസ്താവന പിൻവലിക്കണമെന്നും സമരക്കാരെ അവഹേളിക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിനെത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്ന ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡോക്ടർ മരുന്നുൾപ്പെടെ സൗജന്യ ചികിത്സയാണ് ആശാ പ്രവർത്തകർക്ക് നൽകുന്നത്
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നേമം കുളക്കുടിയൂർക്കോണത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.
മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്‌സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു.
തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലിൽ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടർന്നാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുൻപ് ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Recent Comments