നാളെ മുതലാണ് മാറ്റം… ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കൂ

നാളെ മുതലാണ് മാറ്റം… ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കൂ

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) പുറത്തുവിട്ട പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുക. മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ടോളുകളിലൂടെയുടെയുള്ള യാത്ര എളുപ്പമാക്കുന്നതോടൊപ്പം പിഴയടക്കമുള്ള ശിക്ഷകള്‍ ഒഴിവാക്കാനും സഹായിക്കും
പ്രധാന മാറ്റങ്ങള്‍ ഇവയാണ്, വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.

ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.

നിയമങ്ങള്‍ തെറ്റിച്ചാല്‍ ‘176 കോഡ്’ നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഫാസ്റ്റ്ടാഗ് വഴിയുള്ള പണമടയ്ക്കല്‍ നിരസിക്കല്‍ അല്ലെങ്കില്‍ തടയല്‍ എന്നാണ് 176 കോഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഫാസ്റ്റ് ടാഗ് പോര്‍ട്ടല്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കി സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങളുടെ ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി

കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി

മണമ്പൂർ ഗ്രാമപഞ്ചായത്ത് ചാത്തമ്പറ തെഞ്ചേരികോണം ഏലായിലെ കൊയ്ത്തുത്സവം കാണാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ എത്തി. ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നഹാസ് അദ്ധ്യക്ഷനായി. കൃഷി സ്റ്റാറ്റിസ്റ്റിക് വകുപ്ഉദ്യോഗസ്ഥർ, ഗോപാലകൃഷ്ണൻ നായർ, ഡോ. സ്റ്റാർലി, വിജയകുമാർ, ഡയറ്റ്അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

ജി യു പി എസ് വഞ്ചിയൂർ സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായി ബിരിയാണി ചലഞ്ച്
സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 നു ആണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ഒരു ബിരിയാണിയ്ക്കു 100 രൂപയാണ്.

ഓർഡർ ചെയ്യേണ്ട നമ്പർ: 9447996704, 9526412121

റാഗിങ്ങ് നിരോധന നിയമം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം

റാഗിങ്ങ് നിരോധന നിയമം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം

തിരുവനന്തപുരം: കോട്ടയം ഗവ. നേഴ്‌സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ ചേർന്ന വിസ്‌ഡം സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ലഹരി മാഫിയകൾ നാൾക്കുനാൾ ക്യാമ്പസുകളിൽ പിടിമുറുക്കുന്നതിനെ ഗൗരവമായി കാണണം. സ്ഥാപനങ്ങളിൽ ആന്റി റാഗിങ് സമിതികൾ രൂപവത്കരിക്കണം. നിയമങ്ങൾ കർശനമാകുമ്പോഴും അവ നടപ്പാക്കാൻ എടുക്കുന്ന കാലതാമസവും സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും കുറ്റവാളികൾക്ക് ആത്മവിശ്വാസം പകരുകയാണെന്നും സംഗമം കൂട്ടിച്ചേർത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 23 ന് ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചരണാർത്ഥമാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ്‌ അനസ് സ്വലാഹി, ഷൗക്കത്തലി സ്വലാഹി എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

ബൈക്കുകൾ കൂട്ടിയിടിച്ച് പോത്തൻകോട് ദമ്പതികൾക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് പോത്തൻകോട് ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പോത്തൻകോട് ഞണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ
രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് വിവരം.

മരണത്തിലും മാതൃകയായി അധ്യാപകൻ; നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് യാത്രയായി

മരണത്തിലും മാതൃകയായി അധ്യാപകൻ; നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് യാത്രയായി

വർക്കല: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

രണ്ട് കിഡ്നി, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു കിഡ്നി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും മറ്റൊരു കിഡ്നി കിംസ് ആശുപത്രിയ്ക്കുമാണ് നൽകിയത്. നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഒഫ്താൽമോളജിയ്ക്കുമാണ് നൽകിയത്.

തിരുവനന്തപുരം വർക്കല, തോപ്പുവിള, കുരയ്ക്കണ്ണി, സ്വദേശിയായ ആർ.രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ‌സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് ശനിയാഴ്ച പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് വ്യഴാഴ്ച മസ്തിഷ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാര്യ സം​ഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെയാണ് അവയവദാനത്തിന് വഴിയൊരുങ്ങിയത്.

സർക്കാരിന്റെ അവയവദാന പദ്ധതിയായ കേരള സ്റ്റേറ്റ് ഓർ​ഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷൻ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്. വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.