by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് കേവലം കെട്ടിടം ഉയർത്തലല്ല മറിച്ച് കുട്ടികളുടെ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിനുള്ള പഠനാന്തരീക്ഷമൊരുക്കലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും, പൈതൃക കെട്ടിടത്തിന്റെ നവീകരണ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം. കളിക്കോപ്പുകളും, ചിത്രപുസ്‌തകങ്ങളും, ചെടികളും, പൂക്കളുമൊക്കെയായി വിദ്യാർത്ഥികളെ വരവേൽക്കാൻ സജ്ജമായ ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ, ആധുനിക കാലത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രതീക്ഷകളായ കുരുന്നുകൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി വ്യക്തമാക്കി.
നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ‘വർണ്ണക്കൂടാരം’ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പൈതൃക കെട്ടിടത്തിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഒ എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ പ്രിൻസിപ്പൾ ഗീതാ നായർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
കേരള സർക്കാർ ജോലികളിൽ അപേക്ഷിക്കാനുള്ള പ്രായം വർദ്ധിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചുവെങ്കിലും, അത് പ്രയോഗത്തിൽ വന്നില്ല.
ഈ വർഷം ആദ്യത്തെ വിജ്ഞാപനം പി എസ് സി പ്രസിദ്ധീകരിച്ചുവെങ്കിലും അതിൽ നിർദ്ദിഷ്ട പ്രഖ്യാപന പ്രകാരമുള്ള വർദ്ധന ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ വിജ്ഞാപനത്തിൽ പി എസ് സി നാല് ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ തസ്തികയിലെ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് 36 വയസ്സാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
പ്രായവർദ്ധന – മന്ത്രിസഭാ തീരുമാനം ഇങ്ങനെ
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി ഫെബ്രുവരി 24 നാണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടിയായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപന പ്രകാരം ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.
ഈ പ്രായപരിധി വർദ്ധനവോടെ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് എന്നതിൽ നിന്ന് 43 വയസ് വരെ . മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാനാവുമായിരുന്നു.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് പ്രായപരിധി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
പുതിയ അപേക്ഷകൾ ഏതൊക്കെ? അതിലെ പ്രായപരിധി എത്ര?
ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റ് തസ്തികകളുടെ കാര്യത്തിൽ പ്രായപരിധിയിൽ മറ്റ് ചില വ്യത്യാസങ്ങളാണുള്ളത്. കെ എസ് എഫ് ഇയിൽ പ്യൂൺ- വാച്ചർ നിയമനം, മത്സ്യഫെഡിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ 50 വയസുവരെയാണ്.
പൊതുമരാമത്ത് വകുപ്പിൽ ഗ്രേഡ് ഓവർസിയർ തസ്തികയിൽ വകുപ്പ് തല നിയമനമായതിനാൽ ഉയർന്ന പ്രായപരിധി നിർബന്ധമാക്കാതെയുമുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പി എസ് സി വിജ്ഞാപനത്തിൽ പ്രായപരിധി വർദ്ധിപ്പിക്കാത്ത് എന്തുകൊണ്ട്?
അതേസമയം, പി എസ് സി വിജ്ഞാപനം സർക്കാർ പ്രഖ്യാപനം വരുന്നതിന് മുമ്പ് ചേർന്ന യോഗത്തിലെടുത്ത തീരുമാന പ്രകാരമുള്ളതാണ്. ഇതിലെ പ്രായപരിധി മാറ്റണമെങ്കിൽ ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം മാത്രം പോര. ആ തീരുമാനം സർക്കാർ ഉത്തരവായി ഗസറ്റ് വിിജ്ഞാപനം വന്നാൽ മാത്രമേ, പി എസ് സിക്ക് പ്രായപരിധി മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് പി എസ് സി വൃത്തങ്ങൾ വ്യക്തമാക്കി.
പ്രായം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇതിന് അപേക്ഷിക്കാനുള്ള കാലയളവിനുള്ളിൽ നിലവിൽ വന്നാൽ പി എസ് സിക്ക് വേണമെങ്കിൽ തിരുത്തൽ വിജ്ഞാപനം (corrigendum) പുറപ്പെവടുവിക്കാവുന്നതേയുള്ളൂ.
ഫെബ്രുവരി 24 ന് വന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം നിലവിൽ വന്ന വിജ്ഞാപനവും തമ്മിൽ അഞ്ച് ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. ഇത് ഗസറ്റ് വിജ്ഞാപനത്തിനുള്ള സ്വാഭാവിക കാലതാമസമാണെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇതേസമയം, നേരത്തെ, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം വരെ സമയം നൽകുമെന്ന് പി എസ് സി വ്യക്തമാക്കിയിരുന്നു. എന്നാൽ അക്കാര്യത്തെ കുറിച്ച് വിജ്ഞാപനത്തിൽ വിശദാംശങ്ങളൊന്നുമില്ല.
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മൂഴിയിൽ ലക്ഷ്മി ഭവനിൽ പരേതനായ പി ബാലകൃഷ്ണ പിള്ളയുടെ സഹധർമ്മിണി ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു.
മക്കൾ: എൽ സരസ്വതി അമ്മ, എൽ ശാന്തമ്മ, ബി കൃഷ്ണൻ നായർ,
ബി വാസുദേവൻ നായർ, എൽ കൃഷ്ണമ്മ, ബി തങ്കപ്പൻ നായർ (സന്ധ്യാ ഡ്രൈവിംഗ് സ്കൂൾ, ആറ്റിങ്ങൽ).
മരുമക്കൾ: റ്റി രത്നമ്മ, ഒ വസന്ത കുമാരി, കെ.എം അനിത, പരേതരായ വി ഗോപാലകൃഷ്ണ പിള്ള, ജെ ശ്രീധരൻ പിള്ള, കെ ഗോപിനാഥ പിള്ള.
സഞ്ചയനം” ഞായറാഴ്ച രാവിലെ 8.30 ന്
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുറക്കട തെറ്റിച്ചിറ എസ് എസ് നിവാസിൽ ശശി (68) മരണപ്പെട്ടു.
ഭാര്യ: സുധ.
മക്കൾ: സനൽ, സരിത.
മരുമകൻ:ബിജു.
മരണാനന്തര ചടങ്ങുകൾ 08.03 ഞായർ രാവിലെ 8.30 ന്.
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന ആറ്റുകാൽ പൊങ്കാല ചടങ്ങിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും.
ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. പണ്ടാര അടുപ്പിൽനിന്ന് പകരുന്ന ദീപം അകമ്പടിയിൽ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. റോഡുകളിലെ നടപ്പാതകളിൽ അടുപ്പ് കൂട്ടാൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാവില്ല. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച പകൽ ഒന്നുമുതൽ ചൊവ്വ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിലും സമീപത്തും നിർത്തിയിടാനും പാടില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തും തിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പൊങ്കാലയിടാൻ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ‘ഞങ്ങള്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല’. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ആദ്യം എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്. ഭ്രാന്തമായ പ്രവൃത്തികള്‍ നടത്തുന്ന ട്രംപ് തന്റെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഇസ്രയേല്‍ ആദ്യം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് ലാരിജാനി കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ അധികാരമോഹത്തിനായി അമേരിക്ക തങ്ങളുടെ സൈനികരെ ബലികഴിക്കുകയാണ്. പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇറാന്‍ സായുധസേന ആക്രമണം ആരംഭിച്ചിട്ടില്ലെന്നും അലി ലാരിജാനി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അന്താരാഷ്ട്ര മാധ്യമവാര്‍ത്തകള്‍ക്കിടെയാണ് ലാരിജാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, കുവൈത്ത് വ്യോമാതിർത്തിയിൽ വച്ച് ഒരു അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാൻ ആക്രണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Recent Comments