by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം 2 പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. റേഞ്ച് ഡിഐജി അജിത ബീഗമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
എസ്ഐയെ സ്ഥലംമാറ്റി വിവാദം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും മർദ്ദനമേറ്റവർ ഇതിനെതിരെ രംഗത്തുവന്നു. പൊലീസുകാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റം നൽകി വിഷയം ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്ഐയോട് ഡിഐജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടിക്കൊപ്പം പൊലീസുകാർക്കെതിരെ കേസെടുത്തുള്ള അന്വേഷണവുമുണ്ടാകും.
by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 06 ന്) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാമ്പില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം ലാജി നിര്‍വഹിക്കും. ചടങ്ങില്‍ നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന് മുഖ്യാതിഥിയാകും. നോര്‍ക്ക പദ്ധതികള്‍ സേവനങ്ങള്‍ എന്നിവയുടെ അവതരണം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും , എസ്.ബി.ഐ ലോണ്‍ സ്കീം വിശദീകരണം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസും നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി സ്വാഗതം പറയും.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം. പാസ്സ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
by Midhun HP News | Feb 6, 2025 | Latest News, കായികം, ജില്ലാ വാർത്ത
2023ലെ ലോകകപ്പ് ഫൈനലിനു ശേഷം രാജ്യത്ത് ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും ആധികളുമേറെ. ചാമ്പ്യൻസ് ട്രോഫിക്ക് കേളികൊട്ടുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് രോഹിതിന്റെ സംഘം ജയം മാത്രം ലക്ഷ്യമിട്ട് നാഗ്പുരിൽ ആദ്യ ഏകദിനം കളിക്കുന്നത്.
ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.
അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്
by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ് മരിച്ചത്. സ്കൂള്‍ വിട്ട് മടങ്ങി വരുമ്പോള്‍ വീട്ടിനടുത്തുവച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്. ബിനിജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.
പകല്‍ 11am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
ഫെബ്രുവരി 18മുതൽ 21വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ്എഫ്ഐയുടെ 35 മത് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി പൊതു ഇടങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചു.
പരിപാടിക്കു തുടക്കം കുറിച്ച് അഞ്ചുതെങ്ങ് അമ്മൻ കോവിൽ ജംഗ്ഷനും പരിസരവും ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ വൃക്ഷ തൈ നട്ട് ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ്
മിഥുൻ, കാശിക്ക്, ആഷിക്, അഖിൽ അഭിഷേക് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Recent Comments