‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

ചെന്നൈ: ഇം​ഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈ​ഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.

‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈ​ഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-‘ ശ്രീകാന്ത് വ്യക്തമാക്കി.

സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.

ആരാകും 20 കോടിയുടെ ആ ഭാ​ഗ്യശാലി?

ആരാകും 20 കോടിയുടെ ആ ഭാ​ഗ്യശാലി?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വിജയികളെ നാളെ അറിയാം. ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും നൽകും. മൊത്തം 21 കോടീശ്വരൻമാരുണ്ടാകും.

ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വിൽപ്പന തകൃതിയായി മുന്നേറുന്നു. ഇതുവരെയായി 45,34,650 ടിക്കറ്റുകൾ വിറ്റു പോയി. 8,87,140 ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് മുന്നിൽ.

തിരുവനന്തപുരത്ത് 5,33,200 ടിക്കറ്റുകളും തൃശൂരിൽ 4,97,320 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ​ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റ് വില.

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപതു ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോം പ്രഖ്യാപിച്ചു. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു.

ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിലുണ്ട്.

പകൽ 11 മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

ആറ്റിങ്ങൽ: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. അവനവഞ്ചേരി സ്വദേശി പ്രവീൺ (47)യാണ് കാണാതായത്. വാമനപുരം നദിയിൽ അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം. നദിയിൽ കുളിക്കുന്നതിനിടയിൽ ആണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ ആരംഭിച്ചു.