ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം; അറിയേണ്ടതെല്ലാം

ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം. ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സേവനമാണ് പോല്‍ ബ്ലഡ്.

കേരള പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് ജനങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ: സമഗ്ര ശിക്ഷാകേരളം, ആറ്റിങ്ങൽ ബി ആർ സി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് – വായനക്കൂട്ടം എഴുത്തുകൂട്ടം ഏകദിന ശില്പശാല ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും പ്രശസ്ത കഥാകാരിയുമായ വിജയലക്ഷ്മി വിഎസ് നിർവഹിച്ചു.

എഴുത്തും വായനയും എങ്ങനെയാണ് ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉദ്ഘാടക വിശദീകരിച്ചു. സമൂഹത്തിൽ നന്നായി ഇടപെടാൻ എഴുത്തിന് സാധിക്കുമെന്നും എഴുത്ത് നമുക്ക് ആശ്വാസവും ആനന്ദം നൽകുന്നുവെന്നും ഡയറിയെടുത്ത് ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിജയലക്ഷ്മി ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറും സ്കൂളിലെ അദ്ധ്യാപകനുമായ ഷാജി എ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ജവാദ് എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഹസീന എ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, എസ്.ആർ ജി കൺവീനർ ശുഭ ജെ എസ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ യു ഐ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ.സന്തോഷ് എസ് ആശംസാസന്ദേശം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സീനിയർ മലയാളം അധ്യാപികയായ ഷീബ എ.എ സംസാരിച്ചു.

വായനയിലും സർഗ്ഗത്മകരചനകളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാല ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക രാജി ആർ.എസ് നയിച്ചു. മലയാളം അധ്യാപികമാരായ വിധു വി എം, ഷൈനി ഒ. എം, ആശാ ഗോപാൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് വേണ്ട പിന്തുണ നൽകി. ബി എഡ് ട്രെയിനിങ് ടീച്ചർമാരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ വ്യത്യസ്ത തരത്തിലുള്ള സർഗാത്മക പോസ്റ്ററുകളും ചാർട്ടുകളും സാഹിത്യ ശകലങ്ങളും പതിപ്പിച്ചത് കുട്ടികളുടെ സവിശേഷ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചു.

രാവിലെ പത്തരയോടെ ആരംഭിച്ച ശില്പശാല പ്രധാനപ്പെട്ട
സെക്ഷനുകളിലൂടെ കടന്നുവന്ന് കുട്ടികളുടെ രചനകളുടെ അവതരണവും ഫീഡ്ബാക്കും അവലോകനവും നടത്തി വൈകുന്നേരം 4.00ന് സമാപിച്ചു. ശില്പശാലകളിൽ വിവിധ തരത്തിലുള്ള സർഗ്ഗാത്മക രചനകൾ രൂപപ്പെട്ടു. ഇവ പതിപ്പാക്കി ബിആർസി യിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം തുടങ്ങി

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം തുടങ്ങി

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണത്തിന് തുടക്കമായി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ വി അംഗത്വ വിതരണ കൂപ്പൺ നൽകി മേഖലാതല ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ ലിജിൻ വി അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗങ്ങളായ എസ് ഭാമിദത്ത്, എം മനോജ് കുമാർ, മേഖല സെക്രട്ടറി വർക്കല സജീവ്, വനിതാ കമ്മിറ്റി സെക്രട്ടറി ആശ എൻ, പ്രസിഡന്റ്‌ ലത എസ് സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി ബിജിന, ജില്ലാ വനിത കമ്മിറ്റി പ്രസിഡൻ്റ് മഞ്ജുകുമാരി എം,മേഖലാ കമ്മിറ്റി അംഗങ്ങളായ അജിത്ത് എ, വിശ്വജിത്ത്, പ്രിൻസ് മധു, കൗസു റ്റിആർ, ബിജിത്ത് ആർ, ജയൻ ജെ, മനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം — ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.വി ഉദ്ഘാടനം ചെയ്യുന്നു.

വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ

വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ

അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യൂ. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്.

നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്.

എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി. ടി. എ യും. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ കവിയും ഗാനരചയിതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, എം.ടി.സ്മൃതിവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതവും മാനേജർ നാരായണൻ ആശംസയും വിദ്യാരംഗം കോർഡിനേറ്റർ രഞ്ജുഷ കൃതജ്ഞതയും രേഖപ്പെടുത്തി.

തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം

തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം

തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാംപുന:പ്രതിഷ്ഠാ വാർഷികവും പഞ്ചദിന രോഹിണി മഹോത്സവവും 2025 ഫെബ്രുവരി 3 മുതൽ 7 വരെ വരെ നടക്കും. 3 ന് പുന:പ്രതിഷ്ഠാദിനത്തിൽ രാവിലെ 6 മണിയ്ക്ക് സമൂഹ ധന്വന്തരി ഹോമം, കലശപൂജ, കലശാഭിഷേകം, നാഗരൂട്ട് എന്നിവയും നടക്കും. വൈകിട്ട് 5.15 ന് ഭജന, 6.45 ന് നടനം 2025, രാത്രി 8.15 ന് വിൽപ്പാട്ട്.

രണ്ടാം ഉത്സവ ദിവസം 4 ന് രാവിലെ 6.30 മുതൽ ഹരിനാമ കീർത്തനയജ്ഞം, 6.45 ന് നൃത്തനൃത്ത്യങ്ങൾ, 7.45 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.45 ന് കുട്ടികളുടെ കലാപരിപാടികൾ.

മൂന്നാം ദിവസമായ 5 ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപ യജ്ഞം, 6.45 ന് ലാസ്യധ്വനി, രാത്രി 8.15 ന് കൈകൊട്ടിക്കളിയും ഡാൻസും.

നാലാം ദിവസമായ 6 ന് രാവിലെ മൃത്യുഞ്ജയ ഹോമം, 7.30 ന് ഭാഗവത പാരായണം, 5.30 ന് സമൂഹ നീരാഞ്ജനം, 6.45 ന് തിരുവാതിര, 8.15 ന് ഈശ്വരനാമഘോഷം.

അഞ്ചാം ദിവസം 7 ന് രാവിലെ 6 ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.45 ന് സമൂഹ പാൽപ്പായസ പൊങ്കാല, 9.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30 ന് കുലവാഴച്ചിറപ്പ് ഘോഷയാത്ര, 6.30.ന് ഹിന്ദു മത ആദ്ധ്യാത്മിക പ്രഭാഷണം, 7.30 ന് ഉരുൾ വഴിപാട്, വീരനാട്യം, 9 മണിയ്ക്ക് നാടകം ലക്ഷ്മണരേഖ. 3 മുതൽ 6 വരെയുള്ള ഉത്സവ ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് അന്നദാനവും സമാപന ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും ഉണ്ടായിരിക്കും.

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടി; മതിൽ ചാടിക്കടന്ന് പൊലീസ്

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടി; മതിൽ ചാടിക്കടന്ന് പൊലീസ്

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ(79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല.

പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടുന്നത്. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ച് വിടുകയായിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു. സദാശിവൻ ക്യാൻസർ രോഗിയാണ്. വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.