by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ അമ്മ ശ്രീതുവിന്റെ സഹായം ഇയാള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
by Midhun HP News | Jan 31, 2025 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിൻ്റെ 30-ാമത് വാർഷികവും കുടുംബ സംഗമവും റിപ്പബ്ളിക്ക് ദിനമായ ജനുവരി 26-ന് കൊട്ടിയോടുള്ള വിമുക്തഭട ഭവനിൽ വച്ച് സമുചിതമായി ആഘോഷിച്ചു. സമ്മേളന ഉദ്ഘാടനം വാർഡ് കൗൺസിലർ ആർ രാജുവും, കുടുംബസംഗമം ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്തും നിർവ്വഹിച്ചു.
ബ്രാഞ്ച് പ്രസിഡൻ്റ് സനൽകുമാർ, സെക്രട്ടറി തങ്കപ്പൻ പിള്ള, ട്രഷറർ വിജയകുമാർ, സെക്രട്ടറി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, മഹിളാ വിംഗ് ഭാരവാഹികൾ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ആലംകോട് ആസാദ് ചന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാ രവി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ വെച്ച് നടന്ന 77-)0 രക്തസാക്ഷിത്വദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണസമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രിയാനന്തര ഇന്ത്യയിൽ ഭരണാധികാരീ അല്ലാത്ത മഹാത്മാജിയുടെ കരസ്പർശം എല്ലാ മേഖലയിലും ഉണ്ടായിരുന്നത് കൊണ്ടാണ് ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യക്ക് തലയുയർത്തി നിൽക്കാൻ കഴിഞ്ഞത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
സമ്മേളനത്തിൽ ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണസമ്മേളനത്തിൽ കടക്കാവൂർ അശോകൻ, സലിം പാണന്റെ മുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ, ആർ. മഹേഷ്,വക്കം ജയ, ആറ്റിങ്ങൽ ഷീജ, ഹേമന്ത് കുമാർ, ജയൻ കൊല്ലമ്പുഴ, സുദർശനൻ പിള്ള, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതില്‍ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്.
എന്തിനാണ് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത്?, അമ്മ ശ്രുതിയുടേയോ മുത്തശ്ശിയുടേയോ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. രാവിലെ മുതല്‍ ചോദ്യം ചെയ്യലില്‍ ഒരു ഭാവഭേദവവും കൂടാതെയാണ് കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും പ്രതികരിച്ചിരുന്നത്. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ, ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു രാവിലെ അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്.
കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛന്‍ ശ്രീജിത്തും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലൊണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തത്.
Recent Comments