ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്‌നം നാളെ

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്‌നം നാളെ

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിലെ ഓർമ്മകൾ എന്ന പേരിൽ ‘പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്നവും ജി കെ പിള്ള, പ്രൊഫ ജി ശങ്കര പിള്ള, പ്രൊഫ. ചിറയിൻകീഴ് രാമകൃഷ്ണൻ, നായർ, ശോഭന പരമേശ്വരൻ നായർ അനുസ്മരണവും സംഘടിപ്പിക്കുന്നു. ഗവ. യു പി എസ് ശാർക്കരയിൽ നാളെ വൈകുന്നേരം 5.30 നാണു പരിപാടികൾ നടക്കുന്നത്. ചിറയിൻകീഴ് എം എൽ എ വി ശശി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി മുഖ്യാതിഥിയാകും. കലാപരിപാടികൾ, മെഗാ ക്വിസ് തുടങ്ങിയവയും നടക്കും. ചടങ്ങിൽ മറ്റു വിശിഷ്ടാഥികളും പങ്കെടുക്കും.

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

മീറ്റർ ഇട് ചേട്ടാ…; ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’, ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ നിർബന്ധമാക്കും

മീറ്റർ ഇട് ചേട്ടാ…; ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’, ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ നിർബന്ധമാക്കും

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോ​ഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും.

ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്ന് മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ​ഗതാ​ഗത കമ്മീഷണർ എച്ച് നാ​ഗരാജു അറിയിച്ചു. ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോ​ഗം ശുപാർശ ചെയ്തു.

ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.

യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്; കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു

യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്; കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ഈ മാസം ഏഴാം തിയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്.

കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

ജോണ്‍സണ്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി. കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി. 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍വിലക്ക്; ഉത്തരവ് ഇറക്കി

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍വിലക്ക്; ഉത്തരവ് ഇറക്കി

തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

കോഴിക്കോട്: കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.