സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്.

‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 12 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്.

ഒന്നാം സമ്മാനം അര ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും രണ്ടാം സമ്മാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും മൂന്നാം സമ്മാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്.

നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി

നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്.

സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനാണ് അരുള്‍ ദാസിനെതിരെ കേസെടുത്തത്. പിന്നാലെയാണ് അരുണ്‍ ദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്.

അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞ ശേഷമാണ് അപകടം സംഭവിച്ചത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്പ്രേം. നസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നടിഷീലയ്ക്ക് അവാർഡ് സമ്മാനിക്കുന്നത്. ഫെബ്രുവരി പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന സ്മൃതി സായാഹ്നം ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഒരുലക്ഷം രൂപയും, ആർടിസ്റ്റ് ബി ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവ അടങ്ങിയതാണ് പുരസ്‌കാരം. മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

’24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

’24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ പരമാവധി കുറവു ശിക്ഷ നല്‍കണമെന്ന അപേക്ഷയുമായി കോടതിയില്‍. ശിക്ഷാവിധിയുടെ വാദത്തിനിടെയാണ് തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ നെയ്യാറ്റന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ ശിക്ഷാ വിധി പ്രഖ്യാപിക്കും.

ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണമമെന്ന് പ്രതിഭാഗം വാദിച്ചു. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായം. പഠിക്കാന്‍ മിടുക്കിയാണ്. തുടര്‍ന്നു പഠിച്ച് ബിരുദം നേടണം. അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗ്രീഷമ വാദിച്ചു. തന്റെ വിദ്യാഭ്യാസ രേഖകള്‍ ഗ്രീഷ്മ കോടതിക്കു കൈമാറി.

ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ആകെ 89 ഒഴിവുകളാണുള്ളത്. മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 28.

തസ്തിക & ഒഴിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസസ്) റിക്രൂട്ട്‌മെന്റ്. ആകെ 89 ഒഴിവുകള്‍.

യോഗ്യത

മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ, 12ാം ക്ലാസ് (റെഗുലര്‍) പാസായവരോ ആയിരിക്കണം.

മാത്രമല്ല സാധുവായ മീഡിയം, അല്ലെങ്കില്‍ ഹെവി മോട്ടോര്‍ ലൈസന്‍സ് വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ മുതല്‍ 92,000 രൂപ വരെ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളായാണ് സെലക്ഷന്‍ നടപടികള്‍ നടക്കുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റിലും പാസാവണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജനുവരി 28ന് മുന്‍പായി അപേക്ഷ നല്‍കുക.

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ തുള്ളി നന സംവിധാനത്തിനായുള്ള കൃഷിയ്ക്കായി മണ്ണ് രൂപപ്പെടുത്തുന്നതിന് തുടക്കമായി

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ തുള്ളി നന സംവിധാനത്തിനായുള്ള കൃഷിയ്ക്കായി മണ്ണ് രൂപപ്പെടുത്തുന്നതിന് തുടക്കമായി

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പ്രവർത്തിച്ച് വരുന്ന തുള്ളി നന സംവിധാനത്തോട് കൂടിയ പച്ചക്കറിത്തോട്ടത്തിലെ, മണ്ണ് അടുത്ത കൃഷിയ്ക്കായി രൂപപ്പെടുത്തുന്നതിന് തുടക്കമായി. പരിപാടി പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിത ഉദ്ഘാടനം ചെയ്തു.

നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തിയ മണ്ണും നീറ്റുകക്കയും ഒരു ഭാഗത്തും ട്രൈക്കോഡർമ്മയും ചാണകവും വേപ്പിൻ പിണ്ണാക്കും കലർന്ന മിശ്രിതം മറ്റൊരു ഭാഗത്തും തയ്യാറാക്കി. 14 ദിവസം ഇവ പരിചരിച്ച ശേഷം ഗ്രോബാഗുകളിലേയ്ക്ക് മാറ്റി പച്ചക്കറി തൈകൾ നടുന്നതാണ്. മണ്ണ് പരിചരണം മുതൽ കൃഷിയുടെ എല്ലാ മേഖലകളും വിദ്യാർത്ഥികൾക്ക് പരിചിതമാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിയ്ക്കുന്നത്.

പ്രസ്തുത പരിപാടിയിൽ പിറ്റിഎ പ്രസിഡൻ്റ് ഉദയകുമാർ, പിറ്റിഎ വൈസ് പ്രസിഡൻ്റ് ബൈജു ദിവാകർ, മാതൃസംഗമം കൺവീനർ നയന ഷമീർ, സ്റ്റാഫ് സെക്രട്ടറി ഷീജ എസ്, പരിസ്ഥി ക്ലബ് കൺവീനർ രാഹുൽ പി, പരിസ്ഥിതി ക്ലബ് അധ്യാപിക എം എസ് വിനീത, രക്ഷിതാക്കൾ, പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ ഇവർ പങ്കെടുത്തു. കൃഷി മന്ത്രി പി പ്രസാദ് ഫാം സ്കൂളായി പ്രഖ്യാപിച്ച സ്കൂളിൽ രജിസ്റ്റർ ചെയ്ത 51 കൃഷി കൂട്ടങ്ങൾ പ്രവർത്തിച്ചു വരുന്നു. കുട്ടികർഷക സംഗമം ഉൾപ്പെടെ സാധ്യമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.