ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ദേശീയപാതയ്ക്കരികിൽ ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിനുള്ളിൽ നിന്നുമാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടിയാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാവ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.

മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

2007ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വലിയ പള്ളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഇരയായവരെ അഞ്ചുതെങ്ങ് ആറാം വാർഡിൽ പോലീസ് സ്റ്റേഷന് സമീപം കേട്ടുപുരയിലാണ് 97 കുടുംബങ്ങളെ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിച്ചത്. അന്നു നിർമ്മിച്ച പല കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകത കാരണം ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതിന്റെ മേൽക്കൂര ഇളകിവീണ് പലപ്പോഴും താമസക്കാർക്ക് പരിക്കുകൾ പറ്റുന്നുണ്ട്.

ഈ കോളനിയിലെ ഗിൽബർട്ട്, ട്രീസ എന്നിവരുടെ വീടുകൾ നിരവധി പ്രാവശ്യം മേൽക്കൂര ഇളകി വീണ്താമസക്കാർക്ക് പരിക്കുപറ്റിയിരുന്നു. ഗിൽബർട്ടിന്റെ ഭാര്യയുടെ കൈ ഒടിഞ്ഞു മാസങ്ങളോളം പ്ലാസ്റ്റർ കൈയിൽ ഇട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നിരുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് മുഴുവൻ പേരും.

അടിയന്തരമായി ഈ കെട്ടിടങ്ങൾ അറ്റ കുറ്റപ്പണി ചെയ്യുകയോ പൊളിച്ചു നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യജീവനടക്കം അപകടം പറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഗ്രാമപഞ്ചായത്തും പ്രദേശവാസികളും നിരവധി പരാതികൾ ഫിഷറീസ് വകുപ്പിന് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്രയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മകരവിളക്ക് മഹോത്സവം – ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മകരവിളക്ക് മഹോത്സവം – ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്.

മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്…

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 245 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.

തെക്കൻ മേഖലയിൽ നിന്നുളള ബസുകൾ ഞായർ – തിങ്കൾ ദിവസങ്ങളിലെ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് (തിങ്കൾ) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കൻ‍ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് (തിങ്കൾ) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും.

നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഏതാണ്ട് ഉച്ചയോടെ പമ്പയിൽ സർവിസ് അവസാനിപ്പിക്കും.

പോലീസ് നിർദ്ദേശ പ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയിൽ നിന്നും നിലക്കലിൽ നിന്നും ദീർഘദുര സർവിസുകളും ചെയിൻ സർവിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുൻപ് ഓപ്പറേറ്റ് ചെയ്യുകയുള്ളൂ.

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാർക്ക് ചെയ്യും.

പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീർഘദൂര സർവ്വീസുകളും അയക്കുന്നതാണ്.

ഇതിന് ശേഷം തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പോലിസിൻ്റെ വ്യക്തമായ നിർദ്ദേശ പ്രകാരം പാർക്ക് ചെയ്തിരിക്കുന്ന ചെറു വാഹനങ്ങൾ പമ്പയിൽ നിന്നും കടത്തി വിടുകയുള്ളൂ. ഇത് ട്രാഫിക് തടസമില്ലാതെ ചെയിൻ , ദീർഘദൂര സർവീസുകളുടെ ഇരുവശത്തേക്കുമുള്ള രണ്ട് നിരയായുള്ള കൃത്യമായ സർവിസ് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ ഭക്തജന ലക്ഷങ്ങളെ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത്
എത്തിക്കുവാൻ പര്യപ്തമാക്കും.

ഇത്തരത്തിൽ എല്ലാ ക്രമീകരണങ്ങളും പോലീസ് , ദേവസ്വം വകുപ്പുകളുമായി ചേർന്ന് സജ്ജീകരിച്ച് പദ്ധതികൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ഏവരുടേയും സഹായ സഹകരിക്കണങ്ങൾ അഭ്യർത്ഥിക്കുകയും ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവം വൻ വിജയമാക്കുന്നതിന് നടപടികൾ സ്വീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നു.

നാല് കോച്ചുകൾ കൂട്ടി, തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് നാളെ മുതൽ

നാല് കോച്ചുകൾ കൂട്ടി, തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് നാളെ മുതൽ ആരംഭിക്കും. 20 കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍ (20633) റൂട്ടിലാണ് സര്‍വീസ്.

നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.

പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്. നാലുകോച്ചുകള്‍ അധികം വരുമ്പോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആകും.

ശബരിമല മാസ്റ്റര്‍ പ്ലാനിന് അംഗീകാരം; സന്നിധാനം, പമ്പ വികസനം മൂന്ന് ഘട്ടത്തില്‍

ശബരിമല മാസ്റ്റര്‍ പ്ലാനിന് അംഗീകാരം; സന്നിധാനം, പമ്പ വികസനം മൂന്ന് ഘട്ടത്തില്‍

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാനിന് അനുസൃതമായി സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രോക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം. സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗതസംവിധാനം, തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യം. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഭക്തര്‍ക്കായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടിയും 2028-33 വരെയുള്ള രണ്ടാംഘട്ടത്തിന് 100.02 കോടിയും 2034-39 വരെയുള്ള മൂന്നാംഘട്ടത്തിന് 77.68 കോടിയുമുള്‍പ്പെടെ 778.17 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

പമ്പാനദി കേന്ദ്രീകരിച്ചുള്ള വികസന, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028- 33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ട്രക്ക്റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്റൂട്ട് ലേഔട്ട് പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമർജൻസി വാഹന പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രക്ക്റൂട്ടിന്റെ ഇരുവശത്തും ബഫർസോണും പ്ലാൻ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്.

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പരി​ഗണിക്കും

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പരി​ഗണിക്കും

കൊച്ചി: ലൈം​ഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക പൊലീസ് സംഘം ബോബിയെ ചോദ്യം ചെയ്തു. ഇതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലോക്കപ്പിലാക്കി.

പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഹാജരാകും. നടി ഹണി റോസിനെതിരെ നടത്തിയത് ദ്വയാർത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുൻകൂർ ജാമ്യമെടുക്കാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി കൂട്ടിച്ചേർത്തു.

കേസിലെ പരാതിക്കാരിയായ നടി ഹണിറോസിന്റെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ബോബി ചെമ്മണൂർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ.